കല്ലുവഴി ഇരമ്പും

Sunday, November 2, 2014 - 19:09
Kalamandalam Pradeep as Ravanan Photo by Murali Warrier

നിനച്ചിരിക്കാതെയാണ് അരണ്ട വെളിച്ചത്തിൽ അവരിരുവരെ ഒന്നിച്ച് കണ്ടത്. തൊലിക്കറുപ്പിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പമെങ്കിലും കലാമണ്ഡലം പ്രദീപിന് അക്കാലത്ത് സദനം ശ്യാമളനോളം തടിയില്ല. തുറസ്സായ പാടത്തെക്കുള്ള ഇറക്കത്തിൽ ഉറക്കെ സംസാരിച്ചാണ് നടത്തം. എഴുന്നുനിൽക്കുന്ന വരമ്പിനോളം കല്ലപ്പുള്ള രണ്ടു യുവാക്കൾ പരസ്പരം തമാശ പറഞ്ഞും കളിയാക്കിയും. ആ രാത്രിയിലെ വേഷക്കാരനും പാട്ടുകാരനും.

ഇരുപതു കൊല്ലം മുമ്പാണ്. 1994ലെ വേനൽ. കല്ലുവഴിയിൽ കഥകളി. ക്ഷേത്രം ഏതെന്ന് ഇന്നോർക്കുന്നില്ല. എത്തിപ്പെട്ടത് എങ്ങനെയെന്നുപോലും. ജോലി ചെയ്തു താമസിച്ചിരുന്ന സദനം അക്കാദമിയിൽനിന്ന് പടിഞ്ഞാട്ടാണ് ആദ്യ ബസ്സ്‌ പിടിച്ചത് എന്നുറപ്പ്. അങ്ങനെയാണ് മാറിക്കയറാൻ ഒറ്റപ്പാലം സ്റ്റാൻഡിൽ ഇറങ്ങിയതും ചെറുഹോട്ടലിൽ വേറൊരു ഭാഗവതരെ കണ്ടുമുട്ടിയതും.

അധികം തിരക്കില്ലാത്ത നീളൻ മുറിയുടെ ഒഴിഞ്ഞ മൂലയിൽ ഇരുന്ന് ചായ ആറ്റുകയാണ് കലാമണ്ഡലം സുബ്രഹ്മണ്യൻ. വെളുത്തു മെലിഞ്ഞ ദേഹം, മുഴുക്ഷൗരം കഴിഞ്ഞ മുഖം. ഉൾവലിഞ്ഞതെങ്കിലും പണ്ടും പ്രസന്നമായ പെരുമാറ്റം. മുൻപരിചയം ആവശ്യത്തിനുണ്ട്. അടുത്തുചെല്ലാൻ സംശയിച്ചില്ല. "കല്ലുവഴിക്കാവും ല്ലേ?" എന്ന് ചോദിച്ചു. "അതെ" എന്ന് ചിരിച്ച് മറുപടി വന്നു.

രണ്ട് ഉഴുന്നുവടക്ക് പറയാം എന്ന് വിചാരിച്ചതും അടുത്ത യാത്രികൻ ഞങ്ങൾക്കരികിലെത്തി. വേറൊരു സുബ്രഹ്മണ്യൻ. സദാ ചിരിച്ച മട്ടിൽ കാണുന്ന വേഷക്കാരൻ ബാലസുബ്രഹ്മണ്യൻ. അദ്ദേഹം വരുന്നതും കലാമണ്ഡലത്തിൽനിന്നുതന്നെ. "എല്ലാരൂണ്ടലോ," എന്നുപറഞ്ഞ് ആൾ കസേര അടുപ്പിച്ചിട്ടു. "ഒരു മൂന്ന് ചായക്കാങ്ങ്ട് ഓർഡറീയാം, ല്ലേ?"

വെയിറ്റർ വന്നുപോയി. വർത്തമാനം കലപില തുടർന്നു. പുറത്ത്, ജനലഴികൾക്കപ്പുറം പട്ടാമ്പിക്കും ചെർപ്പുളശ്ശേരിക്കും കോതകുർശ്ശിക്കും ഉള്ള ബസ്സുകൾ കലശൽകൂട്ടി. കല്ലുവഴിയമ്പലത്തിൽ എത്തിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു. സുബ്രഹ്മണ്യജോഡി നേരെ അണിയറയിലേക്ക് പോയി.

Drawing by Sneha E

മുൻനിലാവിന്റെ ലാഞ്ചനയുള്ള രാവിൽ തൽക്കാലം അങ്ങോട്ടു വേണ്ടെന്നു കരുതി ലേശം നാടുതെണ്ടാൻ തീരുമാനിച്ചു ഞാൻ. നാടിന്റെ പേര് മാത്രമോ കല്ലുവഴി! കഥകളിയുടെ വർത്തമാനകാലത്തെ ഏറ്റവും ശോഭനമായ കളരി! അതിന്റെ പൂത്തറക്കു ചുറ്റും കുറച്ചൊന്നുലാത്തട്ടെ. അങ്ങനെയലയുംവഴി തടഞ്ഞതാണ് പ്രദീപിനെയും ശ്യാമളനെയും. എന്നെ കണ്ടതിലുള്ള അപ്രതീക്ഷിതത്വം സസ്നേഹം പ്രകടപ്പിച്ചു കൊല്ലങ്ങളായി കൂട്ടുകാരനായ ശ്യാമളൻ. പ്രദീപിനെ പരിചയമില്ല.

മടക്കം കളിസ്ഥലത്തേക്ക് പോരുമ്പോൾ ക്ഷേത്രത്തിന്റെ ഊട്ടുപുരയുടെ സമീപമാണെന്ന് തോന്നുന്നു വേറൊരു യുവാവുമായി പരിചയത്തിന് ഇടവന്നു. സ്കൂൾ മാഷാണ്. സാജൻ. പട്ടാമ്പി പെരിങ്ങോട്ടെ പാവേരി മനക്കലെ അംഗം. ഒപ്പം നടന്ന് കുളക്കടവിനടുത്ത് വെള്ളത്തിൽ ഇടക്ക് കല്ലെറിഞ്ഞുള്ള ഓളത്തിൽ എന്തെല്ലാമോ സംസാരിച്ചു. കഥകളിനടൻ നരിപ്പറ്റ നാരായണൻ നമ്പൂതിരിയുമായുള്ള ബന്ധവും ചങ്ങാതി ഇടയിലെപ്പോഴോ പറഞ്ഞു.

കളിക്ക് വിളക്കു വച്ചു. ആദ്യകഥ സന്താനഗോപാലം. അർജുനൻ ബാലസുബ്രഹ്മണ്യന്റെ. ശ്രീകൃഷ്ണൻ? പ്രദീപിന്റെ ആയിരുന്നിരിക്കണം എന്ന് ഇന്നുതോന്നുന്നു. രണ്ടാമത്തെ കഥ രാജസൂയം. കോട്ടക്കൽ ചന്ദ്രശേഖര വാരിയരുടെ ശിശുപാലൻ.

ഒടുവിലത്തെ കഥയ്ക്ക് ഏറെനേരം നിന്നതില്ല. പരിചയത്തിൽപ്പെട്ട ആൾക്കാരുടെ കുറവുകൂടി കാരണമാവാം ഒന്ന് മടുത്തതുപോലെ തോന്നി. ആദ്യ ബസ്സിന് കണക്കാക്കി, ലേശം നേരത്തേതന്നെ, പുറത്തു കടന്നു.

കുറച്ചു നടക്കാനുണ്ടായിരുന്നോ? നിശ്ചയം പോര. ഏതായാലും ഒഴിഞ്ഞ ബസ്സ്‌സ്റ്റോപ്പിൽ കഥകളിമേളത്തിന്റെ ആരവം തീരെയുണ്ടായിരുന്നില്ല. അകലെ ചീവീടുകൾ ചീറുന്നതൊഴിച്ചാൽ കൂട്ടിന് നിശ്ശബ്ദത മാത്രം. കുറെ നേരം വാഹനമൊന്നും വന്നില്ല. അങ്ങനെയിരിക്കെ ഒരാൾരൂപം അടുക്കുന്നു. മുണ്ട് മടക്കിക്കുത്തി, ചുമലിൽ തുകൽസഞ്ചി തൂക്കി. അടുത്തെത്താറായപ്പോൾ തിരിഞ്ഞുകിട്ടി: ശേഖരേട്ടൻ. കുറച്ചുമുമ്പു മാത്രം ഗോപികാവസ്ത്രാപരഹരണം സരസമായി വിസ്തരിച്ചാടിയിരുന്നു ഇദ്ദേഹത്തിന്റെ കത്തിവേഷം.

നേരിയ പരിചയമേയുള്ളൂ. എങ്കിലും അങ്ങോർ ഇങ്ങോട്ടും ചിരിച്ചു. "യെങ്ങട്ടാ പോണ്ട്?" ന്നൊരു ചോദ്യവും. എനിക്ക് എത്തേണ്ടത് തൃശ്ശൂര്.

ശേഖരേട്ടനും തെക്കോട്ടാണ്. അന്ന് രാത്രി നാവായിക്കുളത്ത് കളിയുണ്ട്. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശം.

"യീ നേരത്തൊരു ഫാസ്റ്റ്പാസഞ്ചറ്‌ണ്ട് ത്രെ..." എന്ന് ശേഖരേട്ടൻ. അതിനായിരുന്നു ഞാനും കാത്തുനിന്നത്. അകലെ, ഏതോ വലിയ വാഹനത്തിന്റെ മൂളക്കശ്ശബ്ദം കേൾക്കുന്നുണ്ട്. ഏതോ 'ആന'വണ്ടി കുന്നറങ്ങുന്നതാവണം എന്ന് കരുതി.

ആ ഉറപ്പിലെന്നപോലെ തുടങ്ങി വർത്തമാനം. കുറച്ചധികം നേരം ഉണ്ടായി. രസച്ചരട് എവിടെയോ മുറിഞ്ഞപ്പോഴാണ് ഉലഞ്ഞ ജുബ്ബ ഒന്നുതട്ടി ശേഖരേട്ടൻ പറഞ്ഞു: "യെന്താ... കൊറ നേരായീലോ എരമ്പല്.... (വണ്ടിയുടെ) വരവ് മാത്രം കാണാല്ല്യ..." ഇരുവരും ചിരിച്ചു.

ഒടുവിൽ ബസ്സ്‌ വന്നതും കയറിപ്പോന്നതും എങ്ങനെയോ എന്തോ... ഉറക്കമുണർന്നപ്പോൾ തൃശ്ശൂര് അടുക്കാറായിരുന്നു. "ന്യൊറങ്ങണ്ടാ..." എന്നായി ശേഖരേട്ടൻ. "സ്ഥലെത്ത്യാ അറീല്ല്യ."

പട്ടണത്തിന്റെ കൊക്കാല ഭാഗത്ത് ഇരുവരും ഇറങ്ങി. നേരം പ്രാതലിനു പാകം. "കാപ്പുടിക്ക്യല്ലേ..." എന്ന് ശേഖരേട്ടൻ.

രാധാകൃഷ്ണാ ഹോട്ടലിൽ കയറി. മസാലദോശക്ക് പറഞ്ഞു. വന്നു. "ഉപ്പധികാ...." ശേഖരേട്ടന്റെ അഭിപ്രായം. "അതോണ്ട് നഷ്ടം നമ്ക്കല്ലേ....."

തുടർന്ന് കൌണ്ടറിൽ കാശ് കൊടുക്കുമ്പോഴാണ് ശേഖരേട്ടന്റെ അന്നത്തെ നർമം ഏറെ രസമായി പുറത്തുവന്നത്. ഞങ്ങളിരുവരുടെ ഒറ്റബില്ലിന് നൂറു രൂപ കൊടുത്ത ശേഖരേട്ടനുനേരെ ആ നോട്ട് നിരക്കി കാഷ്യർ പറഞ്ഞു: "ദ് കീറീതാ..." കടലാസ് അകംപുറം പരിശോധിച്ച് ശേഖരേട്ടൻ മറ്റൊരു നൂറുരൂപാനോട്ട് കാട്ടി. അതിന്റെ ബാക്കി കിട്ടിയതും ഒന്ന് പരിശോധിച്ച് അതിലെ കീറിയതൊന്ന് അങ്ങോട്ടും കൊടുത്തു. പുത്തൻനോട്ട് കിട്ടിയപ്പോൾ അത് അരയിലെ വശക്കീശയിൽ ഇടുന്ന കൂട്ടത്തിൽ എന്നെ നോക്കി ഒരുകണ്‍ ചീമ്പി.

ചെട്ടിയങ്ങാടിക്കവലയിൽ കൈതന്നു പിരിഞ്ഞു.

പിറ്റത്തെയാഴ്ച സദനത്തിൽ എത്തി. പകലത്തെ പണി കഴിഞ്ഞ് ആശാന്മാരുടെ കളരിയിലെത്തി. സന്ധ്യ മയങ്ങിയാൽ മണ്ണെണ്ണവിളക്കാണ്. ചായ്പ്പുള്ള തിണ്ണയിൽ തോർത്ത് വിരിച്ച് മരത്തൂണ്‍ ചാരിയിരിക്കുകയാണ് ബാലാശാൻ. പ്രധാന വേഷാദ്ധ്യാപകാൻ കലാനിലയം ബാലകൃഷ്ണൻ. വീണ്ടും ചീവീടുകളുടെ സംഗീതം. കയറ്റിറക്കമുള്ള ഇരമ്പൽ.

കുപ്പായമഴിച്ച് ഓരോന്ന് പറയുന്ന കൂട്ടത്തിൽ ആയിടെ കണ്ട കല്ലുവഴികളിയിലേക്കും പോയി വർത്തമാനം. കണ്ട വേഷക്കാരിൽ പ്രദീപിന്റെ കാര്യം വന്നപ്പോൾ ബാലാശാൻ സന്തോഷം പറഞ്ഞു, "മിട്ക്കനാ..." തൂക്കിയിട്ട കാലുകളുടെ അടിത്തട്ടിക്കുടഞ്ഞ്‌ തുടർന്നു: "അടുത്തെട ഒരു 'ഒന്നാം ദീസം' നളൻ ണ്ടായി... ന്റെ നാട്ടില് (വെള്ളിനേഴിക്കടുത്ത് കുറുവട്ടൂര്)... ചൊല്ല്യാട്ടൊക്കെന്താശ്ശണ്ടോ....."

അതെന്തോ ഏതോ... പ്രദീപിനെക്കുറിച്ച് പിന്നീട് സൂക്ഷ്മം അറിയുന്നത് പത്രത്തിലൂടെയാണ്. അതാവട്ടെ ഒട്ടും സുഖകരമല്ലാത്ത വാർത്തയും. 'മാതൃഭൂമി'യുടെ പാലക്കാട് എഡിഷനിൽ ഒന്നാംപേജ് റിപ്പോർട്ട്. ചായ്പ്പു പോലത്തെ കടയിൽ ചായയാറ്റുന്ന ചെറുക്കൻ. മണ്ണാർക്കാട്ടിലെ പള്ളിക്കുറുപ്പ് നാട്ടിൽ ഏതെങ്കിലും വിധത്തിൽ ജീവിക്കാൻ പാടുപെടുന്ന യുവകലാകാരനെക്കുറിച്ച് ഫീച്ചർ.

Kalamandalam Pradeep with his son Master Pranav Photo by Hari Chakiar

വൈകാതെ, ജീവിതയാഥാർത്ഥ്യങ്ങളിൽ തട്ടി എനിക്കു വിടേണ്ടി വന്നു നാട്. ആദ്യം ഡൽഹിക്ക്, പിന്നീട് മദിരാശിയിൽ. വിവാഹശേഷം 2002ൽ അവിടത്തെ അണ്ണാനഗർ അയ്യപ്പക്ഷേത്രത്തിൽ കഥകളി. കാട്ടാളവേഷത്തിൽ വന്ന പ്രദീപിനോളം ദീപ്തി അന്നേ സന്ധ്യക്ക് വേറൊരു വേഷത്തിനും തോന്നിയില്ല. ട്രൂപ്പുമായി വന്ന സുഹൃത്ത് കെ.ബി. രാജാനന്ദനോട് ഇക്കാര്യം അണിയറയിൽ പിന്നീട് കണ്ടപ്പോഴത്തെ സംസാരത്തിന്റെ കൂട്ടത്തിൽ പറയുകയും ചെയ്തു. "താനത് കണ്ടുപിടിച്ചൂ ല്ലേ," എന്ന മട്ടിൽ ലേശം കുസൃതിയുള്ളോരു ചിരിയായിരുന്നു മറുപടി.

ഏഷ്യാനെറ്റിലെ കഥകളിസമാരോഹ പരമ്പരയിൽ നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകനെ മാത്രമല്ല ഋതുപർണൻ കെട്ടിയിട്ടുള്ള പ്രദീപിനെ ഇനിയെങ്കിലും കൂടുതൽ ശ്രദ്ധിച്ചു കാണണം എന്ന് അന്നാണ് തീർച്ചയാക്കിയത്. ടീവി കാണാനായിട്ടാണ് എന്നായിരുന്നെങ്കിലും ഇടക്കൊക്കെ നേരത്തെ എഴുന്നേൽക്കുന്ന ശീലം നന്ന് എന്ന് വീട്ടുകാർ അല്ലെങ്കിലും പറയുമായിരുന്നു.

നേരിട്ട് പ്രദീപിനെ പിന്നീട് കാണുന്നത് ഡൽഹിയിൽ വച്ചായിരുന്നു. 2007 മാർച്ച്‌. കേന്ദ്ര സാംസ്കാരികവകുപ്പിന്റെ ബിസ്മില്ലാഖാൻ യുവ പുരസ്കാരം വാങ്ങാൻ തലസ്ഥാനത്ത് എത്തിയ കഥകളിക്കാരൻ. അവാർഡുദാനത്തെ തുടർന്നുള്ള ദിവസങ്ങളിൽ ജേതാക്കൾക്ക് താന്താങ്ങളുടെ കല അവതരിപ്പിക്കാൻ വേദികൊടുക്കുന്ന ഉത്സവമുണ്ട്. പ്രദീപ്‌ അരങ്ങത്ത് എത്തേണ്ടതുമായിരുന്നു (പാട്ടിന് പുരസ്കാരം കിട്ടിയ കലാമണ്ഡലം വിനോദുമൊത്ത്). പക്ഷെ, പാരിസിൽ നടക്കുന്നൊരു മേളയിൽ പങ്കെടുക്കാൻ ഉടൻ പോവേണ്ടതുള്ളതിനാൽ അക്കുറി കഥകളി ഉണ്ടായില്ല. (തിരക്കില്ലാഞ്ഞിട്ടും അപ്പോഴും പ്രദീപിനെ വിസ്തരിച്ചു പരിചയപ്പെടാൻ ഇടകിട്ടിയില്ല -- നഗരത്തിലെ ചില മലയാളപത്രസുഹൃത്തുക്കൾക്ക് മുട്ടിച്ചു കൊടുത്തതല്ലാതെ.)

ആ വർഷംതന്നെ മെയ്മാസത്തിൽ തിരുവല്ലയിൽ ഒരു മുഴുരാത്രി കളി. കമ്പക്കാരൻ കൂടിയായ അളിയൻ, പുതിയേടത്ത് വിവേക്, ശ്രീവല്ലഭക്ഷേത്രത്തിൽ സംഘടിപ്പിച്ച വഴിപാടരങ്ങിൽ രണ്ടാമത്തെ കഥയിൽ മല്ലയുദ്ധത്തിനു ശേഷം കീചകൻ പ്രദീപിന്റെ. തുടക്കത്തിലെ ശൃംഗാരപദത്തിൽ 'ചില്ലീലത'യുടെ ഭാഗത്ത് "വള്ളി" എന്ന മുദ്രക്ക് കൈക്കുഴ ചുഴിക്കുന്നതിൽ അശ്രദ്ധയുടെ സ്പർശമുള്ള അവിദഗ്ധതയുണ്ട് ഇഷ്ടന്. അതല്ലെങ്കിൽ, പതിഞ്ഞയിരട്ടിയടക്കം ചലനങ്ങൾക്ക് മൊത്തം അസ്സല് ഭംഗിയും.

ഒന്നരയാണ്ട് കഷ്ടി പിന്നിട്ടപ്പോൾ, വീണ്ടും ജോലി മാറി ഞാൻ മദിരാശിയിൽ എത്തി.

അങ്ങനെയിരിക്കെ ഇന്റർനെറ്റ്‌ മാദ്ധ്യമം കലാലോകത്തുകൂടി പൂർവാധികം സജീവമായി. ബ്ലോഗ്‌ എന്നൊരു സംഗതിക്കു കീഴിൽ കഥകളിയെഴുത്തുകൾ അവിടിവിടെ പ്രത്യക്ഷപ്പെടുന്നത് കാണാനിടയായി. കലാമണ്ഡലത്തിൽ പഠിച്ച പ്രദീപിന്റെ മാനസഗുരു സദനം കൃഷ്ണൻകുട്ടിയാണെന്ന് ചിലരൊക്കെ എഴുതിക്കണ്ടപ്പോൾ ഒരു കൌതുകത്തിനു ഞാനും ഒരിടത്ത് (അവണാവ് ശ്രീകാന്തിന്റെ നെറ്റിടം) ഈ അർത്ഥത്തിലൊരു കമന്റ് ഇട്ടു: "പൊതുവിൽ ചടുലതയുടെയും ചില നേരത്തെ അംഗചലനങ്ങളുടെ കാര്യത്തിലും കൃഷ്ണൻകുട്ടിയേട്ടന്റെ സ്വാധീനം സുവ്യക്തമാണ്. പക്ഷെ, ആകെമൊത്തം ശരീരഭാഷ കലാമണ്ഡലം വാസുപ്പിഷാരോടിയുടെതായാണ് അനുഭവം."

(അതിന് അരപ്പതിറ്റാണ്ടു ശേഷം ഈ വർഷം [2014] മദ്ധ്യത്തിൽ വാസുവേട്ടന്റെ കോങ്ങാട് വീട്ടിൽ സകുടുംബം ചെന്നുള്ള വർത്തമാനത്തിടെ പ്രദീപുവിഷയം വന്നപ്പോൾ അദ്ദേഹം പറഞ്ഞു: "ഹഹ... ഇത് വേറെ ചെൽരും ന്നോട് പറയ്യണ്ടായിട്ട്ണ്ട്; കൊറച്ചൊക്ക നിയ്ക്കും ശര്യാ തോന്നാറ്‌ണ്ട്. പക്ഷെ, ഞാനയളെ അങ്ങനെ പഠിപ്പിച്ചിട്ടൊന്നുല്ല്യ. മുതിർന്ന ക്ലാസില് എപ്പളോ ഒന്നുരണ്ട് മാസം ണ്ടായിട്ട്‌ണ്ട്.... അത്രെന്നെ. കെ.ജി. വാസു മാഷും നല്ലോം ശ്രദ്ധിച്ചിരിയ്ക്കുണു.")

Kalamandalam Pradeep as Bali Photo Hari Chakiar

ആയിടെ നാട്ടിൽനിന്നുള്ള ഫോണ്‍ വിളിക്കിടെ അമ്മ ഒരിക്കൽ പറഞ്ഞു: "ഇവിടെ (തൃപ്പൂണിത്തുറ) കളിക്കോട്ടേല് കഴിഞ്ഞമാസം (കഥകളി)ക്ലബ്ബ് കളി കാലകേയവധം ആയിരുന്നു. ഒരു പ്രദീപ്‌ ന്ന് പറഞ്ഞ്ട്ടൊരു പയ്യൻ.... അയ്യൊയ്യൊ എന്തൊരു സ്മാർട്ടാ അർജുനൻ..."

മദിരാശിക്കാലത്ത്, 2010ലൊരിക്കൽ, അവധിയിലൊരിക്കൽ നാട്ടിൽ പോയപ്പോൾ തൃശ്ശൂര് കഥകളി. ശങ്കരൻകുളങ്ങര ക്ഷേത്രത്തിൽ. ഉത്തരാസ്വയംവരം. പ്രദീപിന്റെ ബൃഹന്നള. അന്നാണ് അയാളുടെ വേഷത്തിന്റെ മുതിർച്ചി ശരിക്കറിഞ്ഞത്‌. ഒരു മാസ്റ്റർക്ക് മാത്രം സാധിക്കുന്ന പ്രകടനമായിരുന്നു അന്നേ സന്ധ്യക്ക് അഗ്രശാലയിൽ. കലാമണ്ഡലം (കറുത്ത) ഗോപാലകൃഷ്ണന്റെ ശിഷ്യൻ എന്ന് ഉറക്കെ വിളിച്ചോതുന്ന പ്രകടനം.

വീണ്ടുമൊരു ഊട്ടുപുരയിൽത്തന്നെയായിരുന്നു പ്രദീപിന്റെ അടുത്ത വട്ടം കാണാൻ ഭാഗ്യം. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ. ഇക്കുറി കത്തിവേഷം. അണിയറയിൽ പ്രദീപുമായി കുശലമുണ്ടായി. ആറന്മുളയിലെ വിജ്ഞാനകലാവേദി വിട്ടതും ഇപ്പോൾ മാർഗിയിൽ ജോലി ചെയ്യുമ്പോഴും കുടുംബത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാത്തതും അതിനുപിന്നിലെ കാരണവും (ചോദിച്ചപ്പോൾ) ഒന്ന് സൂചിപ്പിച്ചു. രാച്ചെന്നപ്പോൾ പാടി രാഗത്തിൽ ശ്രുംഗാരപദം തുടങ്ങിയുള്ള ദുര്യോധനവധത്തിലെ നായകൻ. അതിന്റെ ഔജ്വല്യത്തിൽ പിറ്റേന്ന് ഞാൻ കൂടേണ്ടതായൊരു രംഗക്രിയ തുലോം നിസ്സാരമായി തോന്നി: മേളകലാകാരൻ പെരുവനം കുട്ടൻമാരാരെ കുറിച്ച് എനിക്കെഴുതാൻ കിട്ടിയ ആത്മകഥയടങ്ങിയ പുസ്തകത്തിന്റെ പ്രകാശനത്തിന് കളിക്കോട്ടയിൽ ഹാജറാവുന്ന കാര്യം.

കഥകളി കുറച്ചൊന്നു രൂപംകൊണ്ട കാലത്ത് മലനാട്ടിൽ അധിനിവേശം നടത്തിയ ഡച്ചുകാർ പതിനെട്ടാം നൂറ്റാണ്ടിൽ പണിത ആ നെടുങ്കൻ പുരയിൽ വച്ചായിരുന്നു പ്രദീപ്‌ ആറു മാസം പിന്നിട്ടപ്പോൾ ഇതിഹാസം രചിച്ചത്. അരങ്ങിൽ വിളങ്ങുന്ന ആറ് രാവണന്മാരെ ഒറ്റ രാത്രിയിൽ പിന്നാലെപ്പിന്നാലെ അവതരിപ്പിച്ച പത്തുമണിക്കൂർ പരിപാടിയിൽ ശ്രദ്ധേയമായിത്തോന്നിയത് ശരീരബലത്തെക്കാൾ ചൊല്ലിയാട്ടത്തിലെ വീറും വെടിപ്പും ആയിരുന്നു. പാത്രാവിഷ്കാരത്തിന് കഥകളിയിൽ എവ്വിധം ദേഹം ഉപയോഗിക്കാം എന്നതിന്റെ മാരത്തോണ്‍ ആയിരുന്നു 2014 ജൂണ്‍ 21ന് രാത്രി അരങ്ങേറിയ 'ദാശാസ്യം'. ആകാംക്ഷയും കൌതുകവും ആയി ഒത്തുചേർന്ന ജനാവലിക്കിടയിൽ യുവപ്രതിഭയുടെ ഗുരു വാഴേങ്കട വിജയനും അരങ്ങിലെ മാമാങ്കം വീക്ഷിച്ചു. അരങ്ങു പങ്കിട്ടവരിൽ പ്രദീപിന്റെ മകൻ പ്രണവ് എന്ന കൊച്ചുബാലകനും ഉണ്ടായിരുന്നു.

Kalamandalam Pradeep's son Master Pranav Photo by Sivadasan Vadayath

ലിംക റെക്കോർഡ്‌ വേറെയാരുടെയുമൊക്കെ ബേജാറ്; നാരങ്ങസ്സർവത്ത് കുടിക്കുന്ന ലാഘവത്തിൽ ദശമുഖന്മാർ ആദ്യന്തം മധുരം കലർന്ന എരിവുസ്സ്വാദ് കലക്കിവിളമ്പിയതാണ് ആ രാത്രിയിലെ മികച്ച മുതല്.

ഇപ്പോഴിതാ വീണ്ടും തുലാവർഷം. വൃശ്ചികത്തോടെ കേരളത്തിൽ ഉത്സവസീസണ്‍ തുടങ്ങുകയായി. അതിന്റെ തിളക്കത്തിൽ പ്രദീപ്‌ വീണ്ടും സജീവനായി പലയിടത്തും പ്രത്യക്ഷപ്പെടും. അരങ്ങിലെത്തിയാൽ കടതല വായുസഞ്ചാരത്തിനു വിഘ്നമില്ലാത്ത മെയ്യുമായി. അപ്പോൾ വല്ലപ്പോഴും എനിക്കാ ചിത്രം (അല്ലെങ്കിലും) തെളിയും: ഇരുപതു കൊല്ലം മുമ്പ് വള്ളുവനാട്ടിലെ ഒരു കുഗ്രാമത്തിൽ നേർത്ത വെട്ടത്തിൽ നടന്നുപോവുന്നൊരു ഇരുണ്ട രൂപം. കളികഴിഞ്ഞുള്ള അന്നത്തെ വണ്ടികാക്കൽചരിതം ഓർക്കാതെതന്നെ ഇന്നു പറഞ്ഞുപോവും: കല്ലുവഴി ഇരമ്പും.

Article Category: 
Malayalam

Comments

പ്രദീപിനെ അധികം പരിചയമില്ലാത്ത കാലത്ത് സംസാരിച്ചപ്പോ പ്രദീപ് പറഞ്ഞ രണ്ട് കാര്യങ്ങള്‍ ഓര്മ്മയുണ്ട് എനിക്ക്.
ഒന്ന്, കറുത്ത ഗോപാലകൃഷ്ണന്‍ എന്നൊരു ആശാനില്ലായിരുന്നില്ലെന്കില്‍ ഞാനില്ലായിരുന്നു എന്ന്
രണ്ട്, ആദ്യകാലത്ത് കിരാതത്തില്‍ പന്നി വേഷം കെട്ടീട്ടാ തിളങ്ങിയിരുന്നത് എന്ന്‌!
ആ 'പന്നി' വേഷം  വല്ലാതെ നോവിച്ചു.
ആദ്യമായിട്ട് ഞാന്‍ കണ്ടത്, (ആളറിയാതെ) ലവണാസുരവധം  മണ്ണാന്‍. വെള്ളിനേഴി ഹരിദാസിന്റെ മണ്ണാത്തിയും  !
യൂറ്റ്യൂബിലുണ്ട് ആ കളി.

ശ്രീ പ്രദീപ്‌ പറയാറുള്ള ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കട്ടെ......... ഒന്ന് താങ്കള്‍ പറഞ്ഞതുപോലെ അദ്ദേഹത്തിന്‍റെ മാനസഗുരു സദനം കൃഷ്ണന്‍കുട്ടി തന്നെ. രണ്ട്, പ്രദീപിന്‍റെ ഗുരുനാഥന്‍ യശ: കെ.ഗോപാലകൃഷ്ണനും ബഹുമാനിച്ചിരുന്ന അത്യപൂര്‍വ്വം നടന്മാരില്‍ ഒരാളായിരുന്നു കൃഷ്ണന്‍കുട്ടി ആശാന്‍. അതിനു ഒരു കാരണം കൃഷ്ണന്‍കുട്ടി ആശാന്‍റെ അപൂര്‍വ്വം ശിഷ്യരില്‍ ഒരാള്‍ ആയിരുന്നു കെ,ഗോപാലകൃഷ്ണന്‍. ഇനി, ശിഷ്യനായ പ്രദീപിനെ ആശാനായ കൃഷ്ണന്‍കുട്ടി ആശാനോട് ആദ്യമായി ബന്ധിപ്പിച്ചതും കെ.ഗോപാലകൃഷ്ണന്‍ തന്നെ..........(ഒരു കൊണിശം: കൃഷ്ണന്‍കുട്ടി ആശാനെ മാനസ ഗുരു ആയി കൊണ്ട് നടന്ന വേറെ പലരുമുണ്ട്. അവരില്‍ പലരും പലതിലേക്കും മാറ്റി കെട്ടി. എന്നാല്‍ പ്രദീപിനെ ഇപ്പോഴും കാണാറുണ്ട്)............Sreevalsan Thiyyadi..............

https://www.facebook.com/groups/kathakali/permalink/809209742433643/
 

  • Smithesh Nambudiripad ഇരമ്പി ...
  • Smithesh Nambudiripad കല്ലുവഴിയിലെ ആ അമ്പലം ഏതാന്നാ ഇപ്പൊ ഞാൻ ആലോചിക്കണേ ...
  •  
  • Sreevalsan Thiyyadi അതിനിവിടെ അന്നത്തെ കളിയുടെ ദൃക്സാക്ഷി ഉണ്ടല്ലോ, Smithesh. നമ്മുടെ Pavery Sajan പറയട്ടെ.
  • Sreevalsan Thiyyadi എന്താ പ്രദീപിന്റെ ഉത്ഭവം രാവണൻ! എന്ന് സമ്മതിച്ചശേഷം രണ്ടു കൌതുകങ്ങളും ഒരു വശപ്പിശകും (എന്ന് തോന്നിയവ) വഴിയെ പറയാം.



    ആദ്യം ഈ കഷ്ണം കാണൂ.
    ...See More
    Raavanothbhavam kalamandalam pradeep
    youtube.com
  • Vp Narayanan Namboothiri വളരെ വൈകി അംഗീകരിക്കപ്പെട്ട കലാകാരൻ അടുത്തിടെയാണ് പ്രദീപിന്റെ രണ്ടു മൂന്നു വേഷങ്ങൾ തരപ്പെട്ടത്..സത്യം പറഞ്ഞാൽ ആ ചൊല്ലിയാട്ട ഭംഗിയുടെ മോഹ വലയത്തിൽ .മയങ്ങി .ആ വേഷം കാണാൻ വല്ലാത്ത ഒരു ഭ്രമം തന്നെ.ഈ എട്ടാം തീയതി കോട്ടയം കളിയരങ്ങിൽ പ്രദീപിന്റെ നരകാസുരാൻ .കാണാൻ പോകുന്നു .
  • Jayadevan Damodaran Vp Narayanan Namboothiri കോട്ടയത്ത്‌ പ്രദീപേട്ടൻ ഉണ്ടാവില്ല എന്ന് കേട്ടു. മാർഗിയിൽ നിന്ന് Spain trip. സോമേട്ടൻ ആവും പകരം. എന്തായാലും വരാൻ മടിക്കണ്ട.
  • Sreevalsan Thiyyadi ഏതായാലും, നേരത്തെ സൂചിപ്പിച്ച "ഉത്ഭവം രാവണനും പ്രദീപിന്റെ കളിയും" എന്ന വിഷയത്തിലേക്ക് വരട്ടെ:



    ഈ വർഷം ജൂണിൽ തൃപ്പൂണിത്തുറ നടന്ന ദാശാസ്യത്തിലെ ആദ്യ കഥയായിട്ടാണ് ഇദ്ദേഹം ഈ വേഷം ചെയ്തുകണ്ടത്.




    കൌതുകങ്ങൾ: തുടക്കത്തിലെ ആട്ടത്തിൽ എനിക്ക് എത്രയും എന്നത് കഴിഞ്ഞ് 'സുഖം' എന്ന മുദ്രയുടെ ഒതുക്കിയുള്ള വിന്യാസം -- തനി കലാമണ്ഡലം വാസുപ്പിഷാരോടി. തുടർന്നുള്ള വരങ്ങൾ എന്നതിന് പിന്നാലെ 'എല്ലാം' എന്ന മുദ്ര മാറിനു ലേശം (നല്ലവണ്ണം) കീഴെ കൈകൾ പിടിച്ചുള്ള ഇടംവലം നീക്കം -- തനി സദനം കൃഷ്ണൻകുട്ടി. രണ്ടും നന്ന്.



    വശപ്പിശക് തോന്നിയത്: വരങ്ങൾ വാങ്ങുന്നത് എത്രയും "പ്രതാപത്തോടെ" എന്നിടത്ത് "പരാക്രമം" എന്ന ടേക്ക്ഓഫ്‌ മുദ്രക്ക് പകരം "യോഗ്യത" എന്ന തണുപ്പൻ മുദ്രയാണ് പ്രദീപ്‌ തെരഞ്ഞെടുത്തത്. അതേതായാലും കഷ്ടമായി. (എന്റെ അഭിപ്രായം മാത്രം.)
  • Manoj Mangalam എന്നാൽ അതിനു ഏകദേശം 1.5 മാസം മുൻപ് ചെന്നൈയിൽ ഉണ്ടായ ഉത്ഭവത്തിൽ പരാക്രമം കാണിക്കേം ചെയ്തു.....
  • Sreevalsan Thiyyadi പ്രതാപം എന്നത് പ്രദീപ്‌ സ്വയം നേടിയെടുത്തുകഴിഞ്ഞ സ്ഥിതിക്ക് ഇനി പരാക്രമശാലിയായി മുന്നേറാൻ ആളോട് പറയൂ, Manoj.
  • Jayadevan Damodaran അതിന് ശേഷം പോത്തൻകോട് ഉണ്ടായ ഉത്ഭവത്തിലും പരാക്രമം ആണ് ഉണ്ടായത് വല്സേട്ടാ...
  • Sunil Kumar ദശാസ്യത്തിൽ വല്ലാതെ പരാക്രമം വേണ്ടാച്ച്ട്ട് ആവും വൽസാ പത്ത് പരാക്രമികളായ രാവണന്മാരല്ലേ കാണിക്കേണ്ടത്. ഒന്ന് കുറഞ്ഞോട്ടെ
  • Sreejith Kadiyakkol ത്രൈലോക്യനാഥന്‍ എന്ന മുദ്ര കാണിക്കാത്തതോ?
  • Manoj Mangalam അത് എവിടെയും കാണിക്കാറില്ല എന്നാണു പ്രദീപേട്ടൻ തന്നെ പറഞ്ഞത്. . വരപ്രതാപബലവാനായ രാവണന്റെ അപ്പോഴത്തെ മാനസികാവസ്ഥയിൽ താനല്ലാതെ വേറെ ഒരു ത്രൈലോക്യനാഥനെ രാവണനു സങ്കല്പികാൻ പറ്റില്ല്യാന്നോ മറ്റോ ആണു കാരണം പറഞ്ഞതു.
  • Hari Chakiar ദാശാസ്യത്തിൽ പ്രദീപ്‌ ആ മുദ്ര മനപ്പൂർവം തന്നെ മാറ്റിയതാണ് വല്സേട്ടാ {Sreevalsan Thiyyadi}.അത് വിജയാശാനോടു പറയുകയും ചെയ്തു .ഒരു രാത്രി മുഴുവൻ ഉദേശിച്ച പ്രകടനത്തിൽ തുടക്കം തന്നെ ചില "പരാക്രമങ്ങൾ " ഒഴിവാക്കാൻ ഒന്ന് ശ്രമിച്ചതാണ് . പക്ഷെ പിന്നീട് അതെല്ലാം മറന്നു തകർത്ത പ്രകടനത്തിനും നമ്മൾ തന്നെ സാക്ഷികളായല്ലോ.
  • Sreevalsan Thiyyadi തെറ്റിദ്ധാരണ മാറ്റിക്കിട്ടിയതിൽ സന്തോഷം, Hari. (ശരിയാണ്, ഉത്ഭവം കഥയുടെ പ്രകടനത്തിലെ ഒരു സൂക്ഷ്മവിന്യാസം ദാശാസ്യത്തിന്റെ മൊത്തം ക്യാൻവാസിൽ വേണ്ടിയിരുന്നു ഞാൻ വിലയിരുത്താൻ.)
  • Sunil Kumar അപ്പൊ ഞാനും അതല്ലെ പറഞ്ഞത്, വൽസാ? ഊഹിച്ചതാണെങ്കിലും.
  • Hari Krishnan Sreevalsan Thiyyadi വല്സേട്ടാ ...ഹ ഹ ചെലപ്പോ ശെരിക്കും ചിരി വരും ഏട്ടന്റെ ഭാഷ .. "പതിഞ്ഞ കിട തകക്ക് ഷാരടി വാസു..." " ചുഴിപ്പിനു സദനം ..." ഭാഗ്യം ബാക്കി ഉള്ളവര്ടെ "ലുക്ക്‌ " കലാമണ്ഡലം പ്രദീപ്‌ എന്ന കഥകളി കലാകാരന് ഇല്ലല്ലോ.!! ഇതൊക്കെ പ്രദീപ്‌ "ദശാസ്യ വത്ക്കരിക്കുന്നതിനു " മുൻപ് ഉള്ളതോ ..അതൊ അത് കഴിഞ്ഞുള്ള കണ്ടെത്തലോ ... വായിച്ച് പ്രദീപിനെ ഞാൻ വിമർശിച്ചു എന്ന് പറയല്ലേ...നല്ല ഒരു സുഹൃത്താ ഇഷ്ടൻ !!!
  • Sreevalsan Thiyyadi പ്രദീപിന്റെ eclecticism ഞാൻ മുന്നേ ശ്രദ്ധിച്ചിട്ടുള്ളതാണ് എന്ന് ഈ കാറ്റോട്ടം കഥയിൽ വ്യക്തമാണല്ലോ, Hari. ഉദാഹരണം, Avanavu ശ്രീകാന്തിന്റെ ബ്ലോഗിൽ ഇക്കാര്യം കമന്റുന്ന കാലം (2008-09) ശ്രദ്ധിച്ചിരിക്കുമല്ലോ.



    പലരുടെയും അംശങ്ങൾ ഭംഗിയായി ചേർക്കുക എന്ന പ്രക്രി
    യയെ ആദരിച്ചാണ് കുറിപ്പ്. ഓരോന്ന് അവിടിവിടെനിന്ന് കോപ്പി അടിക്കുന്നു എന്ന അർത്ഥത്തിൽ അല്ല. (അതുകൊണ്ടുതന്നെ പ്രദീപ്‌ എനിക്ക് പരിചയക്കാരനാണോ എന്നതുപോലും അപ്രസക്തമാണ് ഈ അദ്ധ്യായത്തിൽ എന്ന് വിചാരിക്കട്ടെ.)
  • Hari Krishnan Sreevalsan കോപ്പി " എന്ന വാക്കിന്നു കഥകളി , കൂടിയാട്ടം തുടങ്ങിയ അവതരണ കലയിൽ ഒരു സ്ഥാനവും ഇല്ല എന്നാണ് എന്റെ വിശ്വാസം...ഇവിടെ വിഷയം കഥകളി ആയോണ്ട് ഒന്ന് പറയാം ...പ്രദീപ് എന്ന കലാകാരൻ ഒരു കളരിയുടെ product ആണ് , അപ്പോൾ അയാള്ടെ മുൻപേ നടന്നവരുടെ പ്രവര്ത്തിയുടെ സദ്രിശ്യം സ്വാഭാവികമല്ലേ...?? ഇതിപ്പോ കൃഷ്ണൻകുട്ടി പൊതുവാൾ ആശാന്റെ " പകുതി അടഞ്ഞ കണ്ണ് " വെച്ചുള്ള കൊട്ട് ഇന്നലെ ചെണ്ട തോളിട്ട ചെക്കൻ വരെ ശീലമാക്കുന്ന പോലെയാ .. !! പിന്നെ "Eclecticism " ഒക്കെ കല്പിച്ചു അയാളെ വെറുതെ കൊഴക്കണോ ..ഇനിം അയാള്ക്ക് കൊറേ യാത്ര ചെയ്യണ്ടേ...???
  • Sreevalsan Thiyyadi കോപ്പികൾ കഥകളിയിൽത്തന്നെ ധാരാളമുണ്ട്; പ്രദീപ്‌ അതല്ല. Eclectic ആണ്‌. സ്വാംശീകരിച്ച കടംകൊള്ളലുകൾ.



    Hari പറഞ്ഞതുപോലെ അയാൾ ബഹുദൂരം മുന്നോട്ടുപോവും. (എന്നെ സംബന്ധിച്ചുമാത്രം പറയുകയാണെങ്കിൽ ഞാൻ ചാവ്വോളം കഥകളി കാണും ന്ന് [പ്രദീപ്‌ ഉള്ളതുകൊണ്ട്] ഉറപ്പായി.)
  • Hari Krishnan ഹാവൂ...ഞാൻ അത്രേം ആലോചിച്ചില്ല...കൊറച്ചു വലുതായി ആലോചിച്ചു എന്നാലും....വ്യക്തിയിൽ ഒതുങ്ങി നില്ക്കുന്ന കല എന്ന രീതിയിലേക്ക് കഥകളി നടക്കുന്നു എന്ന് തോന്നിയപ്പോ " ഇത് കുന്തസ്യ !!" എന്ന് തോന്നിച്ചിരുന്നു...അത്‌ പക്ഷെ ഒരു വ്യക്തി ആയിരുന്നു....ഇതിപ്പോ ദശമുഖ പരിപ്രേക്ഷണം ആവോ ??
  • Sreevalsan Thiyyadi വ്യക്തി അപ്രസക്തമാവും വിധം പ്രവൃത്തിമിടുക്കാണ് പ്രദീപിന്റെ കൈമുതൽ എന്നാണു തോന്നാറ്.
  • Hari Krishnan അപ്രസക്താവേം ചെയ്യോ ??? ഇതൊക്കെ പുതു ട്രെൻഡ് ആണേ ..ആശക്ക്‌ വക ഉണ്ട് ...പക്ഷേ പഴയ ചില വേഷക്കാരെ , പാട്ടുകാരെ, കൊട്ടുകാരെ കുറിച്ച് കെട്ടും വായിച്ചും അതിൽ നിന്ന് ഊര്ജം കൊണ്ട് മുഴുരാത്രി കളികള്ക്ക് കണ്ണു മിഴിച്ചിരുന്ന നമ്മുടെ ഒക്കെ തലമുറക്ക് ഉണ്ടായി എന്ന...See More
  • Priyadarsanan Sasidharannair വ്യക്തി ആരാധനയുടെ വര്‍ത്തമാനം ഇവിടെ പ്രസക്തമാണോ......ഇതിനേക്കാള്‍ ആരാധകരുള്ള പല യുവതുര്‍ക്കികളും മിനക്കെടാത്ത ഒന്നിന് ഒരു കലാകാരന്‍ മുതിരുമ്പോള്‍,അത് മികവുറ്റതാക്കുമ്പോള്‍ ബാക്കി വിചാരങ്ങള്‍ക്ക് എന്താണ് പ്രസക്തി.ഇവിടെ സംഭവിക്കാവുന്ന ഒന്ന് പ്രദീപിന്‍റെ മികച്ച പച്ചകള്‍ വിസ്മരിക്കപ്പെടുമോ എന്നുള്ളതാണ്,മാര്‍ഗി എന്ന പ്രദീപിന്‍റെ ലാവണത്തില്‍ അവതരിപ്പിക്കപ്പെട്ട പച്ചകള്‍ ദാശാസ്യന്‍ ഭുജിച്ചു കളയുമോ എന്ന ഭയം.......പ്രസക്തമല്ലേ.....
    23 hrs · Like · 3
  • Rama Das N "മാര്‍ഗി എന്ന പ്രദീപിന്‍റെ ഇപ്പോഴത്തെ ലാവണത്തില്‍" എന്ന് വേണ്ടേ? Priyadarsanan.
    23 hrs · Like · 7
  • Priyadarsanan Sasidharannair "പത്രത്തില്‍ വന്ന ഒരു ചിത്രം.....(വളരെ മുന്‍പ്‌), തിരുവനന്തപുരം മുന്‍ ജില്ലാകളക്ടര്‍ ശ്രീനിവാസന്‍ IAS എന്ന നിര്‍മ്മല വ്യക്തിത്വം ,മാര്‍ഗി"........പ്രദീപിന്‍റെ ചരിത്രം പറയുമ്പോള്‍ ഈ മൂന്നു വാക്കുകള്‍ മറക്കാനോ,ഒളിക്കാനോ ആകുമോ.....
  • Rama Das N ഒന്നും മറക്കാനും ഒളിക്കാനും പറഞ്ഞില്ലല്ലോ?
    21 hrs · Like · 2
  • Sreevalsan Thiyyadi പറഞ്ഞുവന്നത് കൃത്യമായി convey ചെയ്യാൻ കഴിയാഞ്ഞതിൽ ആദ്യംതന്നെ ഖേദം അറിയിക്കട്ടെ, Hari.



    "വ്യക്തി അപ്രസക്തം ആവുക" എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത് വ്യക്തമാക്കാൻ ശ്രമിക്കട്ടെ: രംഗകലാപ്രയോക്താക്കളിൽ ചിലർ ശ്രദ്ധിക്കപ്പെടുക അവരുടെ സ്വന്തം കൈയ്യൊപ്പിനേക്കാൾ അവതരിപ്
    പിക്കപ്പെടുന്ന കലയുടെ മെച്ചം കൊണ്ടായിരിക്കും. കലാമണ്ഡലം പ്രദീപ്‌ നന്നായി വേഷംചെയ്ത ദിവസം നമുക്ക് (എനിക്ക് ഉറപ്പായും) കൂടുതൽ ബോദ്ധ്യപ്പെടുക കഥകളിയുടെ മികവാണ്; അയാളുടെ മിടുക്ക് പിന്നീടേ വരുന്നുള്ളൂ. "പ്രദീപ്‌ അസ്സലായി" എന്ന് പറയുന്നതിനേക്കാൾ "കളി ഗംഭീരമായി" എന്ന് പറയാനാണ് തോന്നാറ്. (രാമൻകുട്ടിനായരുടെ വേഷം കണക്കെ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പാട്ടുപോലെ, കലാമണ്ഡലം ബലരാമന്റെ ചെണ്ട പോലെ, നമ്പീശൻകുട്ടിയുടെ മദ്ദളം പോലെ...) "എന്റെ മിടുക്ക് കാണിൻ" എന്നതിനപ്പുറം കഥകളിയുടെ ഊർജവും കാമ്പും നമ്മെ വീണ്ടും വീണ്ടും മനസ്സിലാക്കിക്കുന്ന ഒരുതരം 'നിമിത്തം' ആയാണ് പ്രദീപ്‌ വർത്തിക്കുന്നത്. കല്ലുവഴിയുടെ കളരിസൗകുമാര്യം, അതിന്റെ രംഗസാഫല്യം, ഇന്നില്ലാത്തവരും ഉള്ളവരും ആയ ചില മികച്ച ആശാന്മാരുടെ ഉജ്വലസംഭാവനകൾ, എന്നിവയിലേക്ക് കാണിയുടെ ശ്രദ്ധയും ഓർമയും കൊണ്ടുപോവാനാണ് ഇയാൾക്ക് ഏറെ പ്രാപ്തി.



    ചുരുക്കം, പ്രദീപിന്റെ ഒരു വേഷം കണ്ടു മടങ്ങുന്ന പ്രേക്ഷകൻ (സന്തോഷപൂർവ്വം) ഞെട്ടുക കഥകളിയുടെ മഹാത്മ്യം ഓർത്താവാനാണ് കൂടുതൽ സാദ്ധ്യത (എന്ന് ഞാൻ വിശ്വസിക്കുന്നു). കാരണം അരങ്ങിൽ ഇയാളുടെ പ്രകടനം അത്രമാത്രം അയാളുടെ രംഗകലയുമായി ഇണങ്ങിക്കാണുന്നതായാണ് അനുഭവം. അവിടെ പ്രദീപ്‌ ഇല്ല, കഥകളിയേ ഉള്ളൂ. (ഇത് വലിയൊരു നേട്ടമായി പ്രദീപും കലാലോകവും കരുതുന്നുണ്ടാവും എന്നും പ്രതീക്ഷിക്കുന്നു.)
    11 hrs · Unlike · 8
  • Hari Chakiar വല്സേട്ടൻ{ Sreevalsan Thiyyadi} പറഞ്ഞതിനോട് ചേർത്ത് പറയട്ടെ . കാണാൻ തുടങ്ങിയത് മുതൽ ഇന്നേ വരെ ഒരു തകര്പ്പാൻ പ്രകടനത്തിന് ശേഷം പോലും പലപ്പോഴും ചോദിക്കുമ്പോൾ "ഞാൻ " ,"എനിക്ക് " നന്നായി ചെയ്തു എന്നോ കേമാക്കി എന്നോ പ്രദീപ്‌ പറയുന്നതു കേട്ടിട്ടില്ല .മാത്രമല്ല സ്വയം തൃപ്തി ആവാത്ത കാര്യങ്ങൾ മാത്രം എടുത്തു പറയുകയും ചെയ്യും ."ചെന്നയിലെ കീചകവധം കേമായീന്നു കേട്ടല്ലോ " എന്നതിന് പതിവ് മറുപടി "തരക്കെടില്ലായിരുന്നുത്രേ ".ദാശാസ്യം കഴിഞ്ഞു ആദ്യം ചെയ്തത് വിജയാശാനോടു , പറ്റിയ ചെറിയ അബദ്ധങ്ങളും വരുത്തിയ മാറ്റങ്ങളും പറയുകയായിരുന്നു ."അതിപ്പോ സാരല്യാന്നു ഇനിക്കന്നെ നീ പറഞ്ഞപ്പള പലതും തോന്നീത് " എന്നുള്ള വിജ യാശാന്റെ മറുപടി കേട്ടതിനു ശേഷമാണ് സമാധാനമായത് .അന്ന് പ്രദീപ്‌ കണ്ണ് നിറഞ്ഞു പറഞ്ഞ ഒരു വാചകം മറക്കില്ല ," ഒരു കാലത്തും അഹങ്കാരം തോന്നിക്കരുതെ എന്ന് മാത്രാണ് പ്രാർത്ഥന".
    11 hrs · Unlike · 9
  • Priyadarsanan Sasidharannair മറ്റുള്ളവരുടെ കളി ഇത്രയധികം ആകാംക്ഷയോടെ ഇരുന്നു കാണുന്ന ഒരു നടന്‍ വേറെ കാണുമോന്നു സംശയമാണ്.........അതു തന്നെ ഒരാളിന്‍റെ അഭിനയത്തോടുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.
    10 hrs · Like · 3
  • Rama Das N "ഒരു കാലത്തും അഹങ്കാരം തോന്നിക്കരുതെ " അത് തന്നെയാണ് ഒരു കലാകാരന്‍റെ മഹത്വം. പലരുടെയും പതനത്തിനു വഴിയൊരുക്കിയത് ഇതിനെതിരായ ചിന്ത ആണ്. Hari
    10 hrs · Like · 6
  • Unnikrishnan Menon Pradeep, among his peers is a fine tuned, seasoned good performer. May be it wouldn't be an adulation, if I say he reminds me of some of the old masters. The rest if there are, all 'human'. If we review some of our masters, they too had unwelcome personal facets......and what Mr. Rama Das N has correctly said, I needn't repeat.
    9 hrs · Like · 3
  • Padmini Narayanan രാംദാസ് പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു
    9 hrs · Like · 1
  • Sunil Kumar കമന്റുകൾ അവിടെ ആലിങ്കിലുൽ പോയി സൈറ്റിലും ഇട്ടാൽ നന്നായിരുന്നു...
    8 hrs · Like · 2
  • Rajeev Pattathil Hari പറഞ്ഞത് വാസ്തവം. അച്ഛന്റെ പിറന്നാൾകളിക്ക് വന്നപ്പോൾ സംസാരിച്ചു. ദശാസ്യം ഗംഭീരമായി എന്നു കേട്ടു, വരാൻ കഴിഞ്ഞില്ല എന്നു പറഞ്ഞപ്പോൾ "ആ!, ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ട് വലിയ മോശം വന്നില്ല എന്ന് ആളുകൾ പറഞ്ഞു" എന്നാണ് പറഞ്ഞത്. വിനയവും ആത്മവിശ്വാസവും പരസ്പരപൂരകങ്ങളായി എങ്ങനെ ഒരാളിൽ കാണാം എന്ന് പ്രദീപിനോട് സംസാരിച്ചാൽ മനസ്സിലാവും
    7 hrs · Like · 3
  • Hari Krishnan വല്സേട്ടൻ , ഹരിയേട്ടൻ എന്നിവരോട് ഞാൻ നൂറു ശതമാനം യോജിക്കുന്നു . ഒരിക്കലും പ്രദീപ്‌ എന്ന കഥകളി നടന്റെ ആത്മാര്തതെയോ കഴിവിനെയോ ചോദ്യം ചെയ്യുന്നതല്ല എന്റെ സംശയങ്ങൾ...പ്രദീപ്‌ എന്ന ഒരു നടൻ കളരിയിലും അരങ്ങത്തും ഒഴുക്കിയ വിയര്പ്പിന്റെ അഗീകാരം തന്നെയാണ് ഇന്നുള്ള "ദാശാസ്യൻ " ബഹുമതികൾ എന്നതിൽ സംശയം ഇല്ല. ഒരു തമാശ ആയി ഒരു യാത്രക്കിടെ കണ്ടപ്പോൾ " ച്ചാൽ നസ്യ ഭാഷയിൽ " ചോദിക്കേം ചെയ്തു..." രാവണാ വരം ഓരോന്നും പിടിച്ച വാങ്ങൽ ആണെല്ലേ ???" മുറിക്കിയ മുഖത്തോടെ ഒരു പുരികം പൊക്കി..." പിന്നേ !"" എന്നുള്ള മറുപടിം കിട്ടി !! ഇതൊക്കെ തമാശ...പ്രദീപ് ഇതിനൊക്കെ അര്ഹനാണ് എന്നുള്ളതിന് സംശയമില്ല...പകഷെ എന്ടെ സംശയം ഇത്തരം ഏക നടനെ ...പാട്ടുകാരനെ....കോട്ടുകാരനെ കേന്ദ്രീകരിച്ചുള്ള അരങ്ങുകൾ ..അവരുടെ പ്രകടനം അവലോകനം ചെയ്യാൻ വേണ്ടിയുള്ള അവതരണ ശ്രമങ്ങൾ മാത്രം ഉണ്ടായാൽ...അതു കഥകളി പോലെ ഒരു "totality " യിൽ വിശ്വസിക്കുന്ന കലകളെ എത്ര ഗുണദോഷം ചെയ്യും ??
    7 hrs · Like · 2
  • Hari Chakiar അതിനിതു കലാനിലയത്തിന്റെ സ്ഥിരം നാടകവേദിയൊന്നും അല്ലല്ലോ .ഒരാള്ക്കു ആയുസ്സിൽ ഒരിക്കലോ മറ്റോ പറ്റുന്ന കാര്യം .ബാക്കി ജീവിതം മുഴുവൻ അയാള് ഈ "TOTALITY" യിൽ തന്നെയല്ലേ അഭിരമിക്കുന്നത് Hari krishnan.
    6 hrs · Like · 2
  • Unnikrishnan Menon Trials in Traditions. Exclusives in Generals. These are requisites of any evolving culture.
  • Hari Krishnan ഹരിയേട്ടാ ...സ്ഥിരം നാടക വേദി കലാനിലയം മാത്രമല്ല...സര്ഗ്ഗവേദി , സര്ഗ്ഗധാര , ചേതന എന്നു തുടങ്ങി "അഭിനയ - കുറുക്കൻ പാറ വരെ തുടങ്ങിയാ സംഗതി ചീഞ്ഞില്ലേ ?? അതിനെ ഞാൻ പേടിച്ചുള്ളു ...എന്റെ അറിവില്ലയ്മയാവാം .. Unniyetta..I seriouly fear this evolution in art presentations and the way its judged , intrepreted and analysed.
  • Unnikrishnan Menon ഹരി, ഭയപ്പെടണ്ട; ഭയപ്പെട്ടതോണ്ട് കാര്യമില്ല്യ എന്നത് ഒന്നാമത്തെ കാര്യം. ഒരു നടനെ കേന്ദ്രീകരിച്ചുള്ള കളികള്‍ നടത്തല്‍ പണ്ടും ഇന്ന് ധാരാളവും ഉണ്ട്. രാവണന്‍, ദുര്യോധനന്‍ തുടങ്ങിയവരുടെ പേരിലല്ല എന്ന് മാത്രം. ഒരു കാലത്ത് അതി പ്രഗത്ഭാരായിരുന്നവരെ, അവരില്‍ പ്രായാധിക്യംകൊണ്ടും മറ്റും 'കഥകളിയുടെ പ്രധാന ചലനാംശങ്ങള്‍' നഷ്ടപ്പെട്ടിട്ടും ഇന്നും പ്രധാന വേഷങ്ങള്‍ക്ക് ക്ഷണിക്കുന്നു.ഇത് ആരെയും പ്രത്യേകം ഉദ്ദേശിച്ചല്ല.....സാമാന്യ സത്യം; ചിലപ്പോള്‍ തുറന്നു പറയാന്‍ മടിക്കുന്നത്. ചോദിക്കുമ്പോള്‍ 2 പ്രധാന ഉത്തരങ്ങള്‍ കിട്ടാറുണ്ട്. 1. ഇന്നും കാര്യമായി കുറവൊന്നും പറയാനില്ല്യ; പിന്നെ പ്രായൊക്കെ ആയില്ല്യേ! 2. കാണുമ്പോള്‍ ആ പഴയ കാലം (നല്ലകാലം) ഓര്‍മ്മവരുന്നു! ഈ രണ്ടു ഉത്തരങ്ങളിലും കഥകളിയോടോ കലാകാരനോടോ സ്നേഹം കാണുന്നത്? വേഷക്കാരില്‍ കാണുന്നതുപോലെ മറ്റ് പ്രയോക്താക്കളില്‍ ആരാധകര്‍ക്ക് ഏറെ ആസക്തി കണ്ടിട്ടില്ല്യ (താരതമ്യേന കുറവാണ്). ഞാന്‍ സൂചിപ്പിച്ച പ്രതിഭകളെ കാണുവാന്‍ മോഹമുള്ളവരെ തടയുവാന്‍ പറ്റില്ല്യല്ലോ! എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രസ്തുത വേഷങ്ങള്‍ നന്നായി അവതരിപ്പിക്കുവാന്‍ കഴിവുള്ളവര്‍ക്ക് (അവരുടെ നല്ല പ്രായത്തില്‍) നഷ്ടപ്പെടുന്നു. അങ്ങിനെ, രണ്ടാംതരക്കാരനായോ,, കുട്ടിതരക്കാരനായോ അവസാനിച്ചുപോയ പലരെയും നമുക്കറിയാം. നമ്മള്‍ ആരാധിച്ചിരുന്ന നേരത്തെ സൂചിപ്പിച്ച പ്രഗത്ഭര്‍ അരങ്ങ് ഒഴിയുമ്പോള്‍ പിന്നീടുള്ളവരുടെ നല്ല പ്രായം കഴിഞ്ഞിരിക്കും. മാത്രമല്ല, അരങ്ങ് പരിചയത്തിനുള്ള സമയവും സമകാലീനരായ പ്രവര്‍ത്തകരും കുറയും. ഇങ്ങിനെയുള്ള പ്രവണതകള്‍ നിലനില്‍ക്കുമ്പോള്‍ ഒരു കലാകാരന്‍ ആസ്വാദകര്‍ക്ക് തന്നെ വിലയിരുത്തുവാന്‍ വേണ്ടതായ സന്ദര്‍ഭം സൃഷ്ടിക്കുന്നു; നടത്തിപ്പുകാരുടെ സഹായത്തോടെ. കഥകളി നശിക്കും എന്ന് ഏതാണ്ട് എന്‍റെ കുട്ടിക്കാലത്ത് കേട്ടു തുടങ്ങീതാ; അതിന് മുന്‍പും ഉണ്ടായിട്ടുണ്ടാവും. പിന്നെ, നിലവാരം.....Malthusian theory; applicable in this case also.
    2 hrs · Edited · Like · 5
  • Hari Krishnan ഉണ്ണിയേട്ടാ.വാക്കുകള്ക്ക് നന്ദി...എന്റെ പേടി വ്യക്തിപരമല്ല...പകഷെ പുതിയ പ്രവണതകളെ എനിക്ക് മുഴുവനായി മനസിലാക്കാൻ സാധിക്കുന്നില്ല ...പഠിക്കാൻ ശ്രമിക്കാം...:))))))
  • Jayadevan Damodaran Priyadarsanan Sasidharannair പറഞ്ഞ ഒരു കാര്യം, കൌതുകം ഉണർത്തുന്നു. "പ്രദീപിന്‍റെ മികച്ച പച്ചകള്‍ വിസ്മരിക്കപ്പെടുമോ" എന്ന സംശയം.

    ആ പച്ച വിസ്മരിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്നു. അത്ര സുന്ദരമാണ് അത്. പ്രദീപേട്ടന്റെ കത്തി വേഷങ്ങൾ എന്നിൽ ഉണ്ടാക്കുന്നത് ഒര
    ു കൊരിതരിപ്പാനെങ്കിൽ, അദ്ദേഹത്തിന്റെ പച്ച ഉണ്ടാക്കുന്നത് നാരായണേട്ടൻ Vp Narayanan Namboothiri പറഞ്ഞ പോലെ ഒരു ഭ്രമം ആണ്. വേഷതിനോട്, കഥകളിയോട്‌.



    പെരുമ്പാവൂരിനടുത്ത് ഒരു പുഷ്ക്കരൻ. അതിലെ ഇളകിയാട്ടം, ചില നോട്ടങ്ങൾ മനസ്സില് നിന്ന് മഞ്ഞിട്ടില്ല. പക്ഷേ അന്ന് എനിക്ക് ഏറ്റവും ഇഷ്ടമായത് "അരികിൽ വന്നു നിന്നതാര്" എന്ന പദത്തിന്റെ ആട്ടം ആണ്. ഭ്രമിപ്പിച്ചു . അദ്ദേഹത്തിന്റെ കാലകേയവധം ആദ്യഭാഗം, നളചരിതം രണടാം ദിവസം തുടങ്ങിയവ കാണാൻ കാത്തിരിക്കുകയാണ്.
    2 mins · Like · 1

 

ശ്രീ പ്രദീപിന് 'കൃഷ്ണന്‍കുട്ടിത്തം' തുടക്കം മുതലേയുണ്ട്. പ്രദീപ്‌ കഥകളി പഠിക്കാന്‍ ആദ്യം അപേക്ഷിച്ചത് സദനത്തില്‍ ആണ്. അന്ന് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന സദനം സ്ഥാപകന്‍ യശ: കുമാരേട്ടന്‍ പ്രദീപിനെ കണ്ടപ്പോളേ പറഞ്ഞുവത്രേ, 'ഒരു കൃഷ്ണന്‍കുട്ടി ഛയ' എന്ന്. രണ്ടാമത് കലാമണ്ഡലത്തില്‍ ഇന്റര്‍വ്യൂവിനു എത്തിയപ്പോള്‍ ഉണ്ടായിരുന്ന കലാ.പദ്മനാഭന്‍ നായര്‍ ആശാനും പറഞ്ഞു, 'സദനം കൃഷ്ണന്‍കുട്ടീടെ ച്ഛായ'...............അടുത്ത തമാശ.......പ്രദീപ്‌ വര്‍ഷങ്ങളായി ഒരു അംഗത്തെപോലെയാണ് ശ്രീ വെള്ളിനേഴി ഹരിദാസന്‍റെ വീട്ടില്‍. ഒരു ദിവസം ഹരിദാസിന്‍റെ മകള്‍ കോളേജില്‍ നിന്നും വീട്ടിലെത്തി പറഞ്ഞു, അച്ഛാ കൃഷ്ണന്‍കുട്ടി മുത്തശ്ശന്റെ ഫോട്ടോ കോളേജിന്റെ അടുത്ത് വച്ചിട്ടുണ്ട്. ഹരിദാസ് ആലോചന തുടങ്ങി. കൃഷ്ണന്‍കുട്ടി ഏട്ടന്‍റെ ഫോട്ടോ മണ്ണാര്‍ക്കാട് വരാന്‍ എന്താ വഴി. ഇനി വല്ല കളിയോ മറ്റോ. കാര്യം മണ്ണാര്‍ക്കാടുകാരന്‍ ആയ പ്രദീപിനെ വിളിച്ചു പറഞ്ഞു. പ്രദീപ്‌ ചോദിച്ചുവത്രേ, 'ആരാ ങ്ങളോട് ദ് പറഞ്ഞെ'...പറഞ്ഞ ആളെയും പറഞ്ഞു. അപ്പോളാണ് തമാശ തിരിഞ്ഞത്, ദാശാസ്യനായ പ്രദീപിനു ആശംസകള്‍ അര്‍പ്പിച്ചു നാട്ടുകാര്‍ വച്ച ഫ്ലെക്സ് ആയിരുന്നു അത്................

ഹരിദാസ് പ്രദീപിന്റെ ഡാന്സ് ഗുരു കൂടെ ആണ് :)