അനുസ്മരണം

Malayalam

കഥകളി ലോകത്ത് സാർവഭൗമ സമാന നായിരുന്ന ചേർത്തല കുട്ടപ്പക്കുറുപ്പാശാനെ അനുസ്മരിക്കുമ്പോൾ

Cherthala Kuttappa Kurupp
ഭയ ഭക്തിയാദരവുകളോടെയല്ലാതെയാരും തന്നെ - വിശിഷ്യാ ശിഷ്യത്വമുള്ളവർ അദ്ദേഹത്തോടു സംസാരിക്കാനോ സമീപിക്കാനോ തയ്യാറാകുമായിരുന്നില്ലായെന്നത് അദ്ദേഹത്തിന്റെ നല്ല നാളുകളിലെ അനുഭവമായിരുന്നു ആരംഭകാലത്ത് അരങ്ങുകളിലെ സഹഗായകൻ തകഴി കുട്ടൻപിള്ളയാശാനായിരുന്നു പിന്നീട് നീലംപേരൂർ കുട്ടപ്പപ്പണിക്കർ, പള്ളം മാധവൻ, തണ്ണീർമുക്കം വിശ്വംഭരൻ ഹൈദരാലി, ഗംഗാധരൻ മുതലായവരും സഹഗായകരായി ഉണ്ട്.. വിഷമിക്കുന്നതും കണ്ടിട്ടുണ്ട്.
 
തിരുനക്കര മുതലായ ഒട്ടനവധി മഹാക്ഷേത്രങ്ങളിലെ കഥകളി സംഗീത സമ്പന്നമാക്കിയിരുന്ന ആ നല്ല കാലം മധുരസ്മരണകളാ യുന്നത്. ഒരൊറ്റയാനയുടെ പ്രൗഢിയോടും തലയെടുപ്പോടും ആർക്കും ചോദ്യം ചെയ്യാനാകാത്ത പാണ്ഡിത്വത്തോടും അണിയറകളിലും അരങ്ങുകളിലും കമ്മറ്റിക്കാരോടും പെരുമാറിയാണദ്ദേഹം നിലയുറപ്പിച്ചിരുന്നത്. സംഗീതാലാപന മാധുരി ,അതോടൊപ്പം അഭിനയയോഗ്യമാംവിധം നടൻമാരോടു ചേർന്നു കൊണ്ടുള്ള ആവിഷ്ക്കരണം എന്നിങ്ങനെ എടുത്തു പറയാവുന്ന ഒട്ടനവധി സവിശേഷ ഗുണങ്ങളുട നിലവറയായിരുന്നു അദ്ദേഹം.

കളിയരങ്ങിലെ സ്ത്രീപക്ഷം

ഡൽഹിയിലെ ഒരരങ്ങിൽ നിശ്ച്ചയിച്ച വേഷക്കാരൻ എത്താതിരുന്നതിനാൽ പകരക്കാരനായാണ്‌ ശിവരാമൻ ആദ്യമായി സ്ത്രീവേഷത്തിന്റെ മിനുക്കിട്ടതത്രെ. അത്‌ ഒരു ജീവിതനിയോഗത്തിന്റെ തുടക്കമാണെന്ന് ശിവരാമൻ പോലും അറിഞ്ഞിരുന്നില്ല. ഗുരുനാഥനൊപ്പം ആടിയ ആ അരങ്ങ്‌ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതു വലിയൊരു വഴിത്തിരിവായി. ജീവിതത്തിന്റെ ഗതിവിഗതികൾ നിഗൂഢവും, സൂക്ഷ്മവുമാണല്ലൊ.താണ്ഡവ -ലാസ്യ നിബദ്ധമായ താളത്തിലാണ്‌ പ്രകൃതിയുടെ ചലനം. പ്രകൃതിയേയും,അമ്മയേയും,സ്ത്രീയേയും ഒരുപോലെ കണ്ടിരുന്ന ശിവരാമൻ ഏറ്റെടുത്തതും,വ്യത്യസ്തവും ,പുതുമയുള്ളതുമായ സ്ത്രീയുടെ ശക്തമായ രംഗഭാഷ്യമായിരുന്നു. ഏതൊരു പ്രശസ്ത നടന്റേയും പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷം ഉയർന്നുനിന്നു. കഥകളിയരങ്ങിൽ ഒരു കാലത്ത് അവഗണിച്ചുപോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാക്കിയതിൽ ശിവരാമന്റെ പങ്കു സ്തുത്യർഹമാണ്‌.ജീവിതത്തിലെന്ന പോലെ കഥകളിയരങ്ങുകളിലും ഇടം പാതിയായിട്ടാണ്‌ സ്ത്രീയെ കണക്കാക്കിയിരുന്നത്‌. അതിനു മാറ്റം വരുത്തി,അരങ്ങിന്റെ മദ്ധ്യഭാഗം പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷങ്ങൾ കയ്യടക്കി. സ്ത്രീപക്ഷത്തിനു വേണ്ടി നടത്തിയ അരങ്ങിലെ നിശ്ശബ്ദ സമരമായിരുന്നു അത്‌. പുരുഷവേഷത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുവാനും ശിവരാമന്റെ സ്ത്രീവേഷം പ്രധാന ഘടകമായി വർത്തിച്ചു. കഥകളിയിലെ നിലവിലുള്ള ചിട്ടകളെ തെറ്റിച്ച് പുതിയ കളി രീതി തന്നെ അദ്ദേഹം സൃഷ്ടിച്ചു.”സ്ത്രീയില്ലെങ്കിൽ ഭൂമിയില്ല“ എന്നു പറയുന്ന ശിവരാമൻ അഭിനയത്തിന്റെ കാന്തശേഷി കൊണ്ട് സ്ത്രീകഥാപാത്രങ്ങളെ ശരീരത്തിലേക്കാവാഹിച്ചു. ജന്മം കൊണ്ടു പുരുഷനാണെങ്കിലും -പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു കൂടുമാറ്റം. കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകർക്ക് കൃത്യമായി തുറന്നുവെക്കുന്ന ആഖ്യാനവും, സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ആട്ടക്കഥാപാത്രങ്ങളല്ല,ആത്മപാഠ ങ്ങളായിരുന്നു ശിവരാമനതെല്ലാം.മുദ്ര കുറച്ച് ഭാവാഭിനയം കൊ ണ്ടാണ്  ഈ നടൻ രംഗസാഫല്യം നേടിയത്‌. വായനയുടെ സംസ്ക്കാരം പകർന്നു നല്കിയ പാത്രബോധം ഇതിനു ശക്തി കൂട്ടി.

ശിൽപശാലയും ആധാരശിലയും

SilpaSala
രണ്ടുവർഷം കഴിഞ്ഞ് വീണ്ടും കാണാൻ ഇടയായപ്പോഴും കോട്ടയംകഥകളുടെ മഹോത്സവത്തിനിടയിലായിരുന്നു ഷണ്മുഖൻ. നാലു കഥകളുടെയും അരങ്ങ് ഡീവിഡിയായി റെക്കോർഡ് ചെയ്യാൻ വേദിക എന്ന കലാസംഘടന തൃശൂര് അത്രയുംതന്നെ സന്ധ്യകളിൽ നടത്തിയ വിശേഷം. 'കല്യാണസൗഗന്ധിക'ത്തിലെ ശൗര്യഗുണം നല്ല തെളിച്ചത്തിൽ ചെയ്തുകണ്ടു ഈ യുവാവ്. ഡിസ്‌ക്കുകൾ ഇന്നുമുണ്ട് വീട്ടിൽ ഭദ്രമായി.
 
അഞ്ചുകൊല്ലം കഴിഞ്ഞ് ദൽഹിയിൽ വന്നിരുന്നു ഷണ്മുഖൻ. കേന്ദ്ര സർക്കാറിൻറെ 2007 ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരം വാങ്ങാനായി. ഭാഷാപണ്ഡിതൻകൂടിയായ ഡോ പി. വേണുഗോപാലൻ എഴുതിച്ചിട്ടപ്പെടുത്തിയ 'കൃഷ്ണലീല'യിൽ. ഭഗവാൻറെ വളർത്തമയായ യശോദയുടെ ഭാഗമായിരുന്നു വൈകിട്ട് സംഗീതനാടക അക്കാദമിയുടെ തുറന്ന ഓഡിറ്റോറിയത്തിൽ ഷണ്മുഖൻ അവതരിപ്പിച്ചത്. മണ്ണുവാരിത്തിന്ന ഉണ്ണിക്കണ്ണനെ ശിക്ഷിക്കാനൊരുമ്പെട്ട് വായ തുറപ്പിച്ച അമ്മ കണ്ടമ്പരന്ന കാഴ്ച്ച അസാമാന്യ മായികതയോടെയാണ് ചെയ്തത്. പിറ്റെന്നാൾ മടങ്ങുംമുമ്പ് ഫോണിൽ ഇങ്ങോട്ടു വിളിച്ച് കുശലംപുതുക്കലുമുണ്ടായി ചമ്പക്കുളംസ്വദേശി. 
 
പ്രവാസജീവിതത്തിനിടെയുള്ള ഇടവേളകളിൽ തൃശൂര് നഗരത്തിൽത്തന്നെ പിന്നീട് കാണുമ്പോഴേക്കും ഷണ്മുഖൻ സ്ത്രീവേഷക്കാരൻ എന്ന നിലയ്ക്കാണ് പേരെടുത്തുവന്നിരുന്നത്. ക്ലബ്ബിൻറെ വാർഷികക്കളി പാറമേക്കാവ് ഊട്ടുപുരയിൽ നടന്നപ്പോൾ 'നളചരിതം ഒന്നാം ദിവസ'ത്തിലെയും നഗരപരിസരത്തെ ശങ്കരൻകുളങ്ങര ക്ഷേത്രത്തിൽ 'നാലാം ദിവസ'ത്തിലെയും ദമയന്തിമാർ. രണ്ടിടത്തും കാലമണ്ഡലം ഗോപിക്കൊപ്പം ശക്തിയായ സാന്നിദ്ധ്യം. ആശാൻറെ അശീതിക്ക് 2017 വർഷക്കാലത്തും അതിനുവർഷംമുമ്പ് സപ്തതിക്ക് ഗുരുവായൂരിലും ആൾത്തിരക്കിനിടെ ചെറുങ്ങനെ ലോഗ്യം പുതുക്കിയും അരങ്ങത്തെ പ്രകടനം സൂക്ഷ്മംവീക്ഷിച്ചും പോന്നു. എഴുപതാം പിറന്നാളിൻറെ കാലത്ത് ആശാൻറെ പേരാമംഗലംവീട്ടിൽ പോയപ്പോൾ ഷണ്മുഖൻറെ ഒരു സ്ത്രീവേഷവീഡിയോ കാണിച്ചു. ക്യാമറയിലെ ദൃശ്യങ്ങൾ കണ്ട ആശാൻ പുഞ്ചിരിച്ചു പറഞ്ഞു: നന്നാവും സ്വതേ.

ഇളമ്പറ്റശിഷ്യനും കാണിക്കഗുരുക്കളും

Pariyanampata Divakaran
ഓർത്താൽ കൗതുകം. ഇതിപ്പോൾ മൂന്നാമത്തെ വട്ടമാണ് ദിവാകരേട്ടനെ ഒരു വിദ്യാലയത്തിൽ കാണുന്നത്. ആദ്യം നോട്ടമിടുന്നത് കാറൽമണ്ണ സ്‌കൂളിലാണ്. 1990കളുടെ തുടക്കമാവണം. മുഴുരാത്രിക്കളിക്കൊടുവിൽ വീരഭദ്രനായി. കോട്ടക്കൽ നന്ദകുമാരൻ ദക്ഷൻ. യാഗശാലയിൽ അഗ്നി മുഴുവനായി തന്നിലാവേശിച്ചതുപോലെ  അത്യുജ്വലപ്രകടനം. മുൻനിരയിൽ അതത്രയും കണ്ട ഗുരുനാഥൻ കീഴ്പടം കുമാരൻനായർക്ക് കനത്ത ചാരിതാർഥ്യം തോന്നിയിരിക്കണം.
 
വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് പിച്ചവെക്കുന്ന കാലമാണ്. കോട്ടക്കൽ മധു കുറേശ്ശെ പൊന്നാനി പാടിവരികയും ചെയ്യുന്ന രാവിലൊന്ന്. അന്നവിടത്തെ നീളൻ ക്ലാസുമുറിയിൽ ട്രസ്റ്റിൻറെ അംഗങ്ങൾ ചിലര് സന്ധ്യക്ക് സംസാരിച്ചു. എം.എൻ. നീലകണ്ഠനും കെ.ബി. രാജാനന്ദനും ഉൾപ്പെടെ. ആദ്യത്തെ കഥ ബകവധം. ഭീമൻറെ പതിഞ്ഞ പദങ്ങളത്രയും ആടിയത് നരിപ്പറ്റ നാരായണൻ നമ്പൂതിരി. കുമാരൻനായരുടെ മറ്റൊരു സദനംശിഷ്യൻ. നേരം വെളുത്തപ്പോൾ മൂത്ത പറ്റയുടെ സന്തോഷക്കമൻറ്: "നന്ദോമാരൻ-ദിവാരൻ... നല്ലൊരു ജോഡിയെന്ന്യായ്യ്ക്കണ്ണു പ്പളേയ്..."
 
ആ കളി കഴിഞ്ഞ് മടങ്ങിയത് അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. രാജാനന്ദൻറെ ചെർപ്പുളശ്ശേരി. കവലക്കപ്പുറം പട്ടാമ്പിപ്പാതയിൽ അയ്യപ്പൻകാവിനു ചേർന്ന തീയ്യാടിയിൽ. അമ്പലക്കുളത്തിനക്കരെ കുത്തന്നെക്കയറ്റത്തെ കുടുംബത്തിലേക്ക് പണ്ടേ വിവാഹം കഴിഞ്ഞു വന്നിട്ടുള്ളതാണ് അച്ഛൻപെങ്ങൾ സരസ്വതി മരുവോളമ്മ. ബന്ധുത്വം ഇത്രയൊക്കെ അടുപ്പത്തിലേക്ക് നീങ്ങാൻ കാരണം കഥകളിയാണ്. വള്ളുവനാട്ടിലെ അക്കാലത്തെ കനത്ത നളചരിതങ്ങളും കോട്ടയംകഥകളും കത്തിവേഷമാട്ടങ്ങളും ഒക്കെ നെഞ്ചകത്തു പിടിക്കാൻ തീയ്യാടിപ്പടിക്കൽ കൂടെത്തന്നെയായിരുന്നു പലകുറി പോക്ക്. 

ഉള്ളിൽ നിന്നും സംഗീതം വരും

D Vinayachandran Photo:Wikipedia
എമ്പ്രാന്തിരിയുടെ ശങ്കിടിയായിട്ട് പാടുമ്പം ഹരിദാസൻ പാടാൻ സമ്മതിക്കാത്ത ഒരവസ്ഥയുണ്ടായിരുന്നു. അത് ഹരിദാസന് വളരെയധികം നൊമ്പരമുണ്ടാക്കിയ കാര്യമാണ്. പിന്നെ അതിൽനിന്ന് സ്വാതന്ത്ര്യം പ്രാപിക്കാൻ കുറേക്കാലമെടുത്തു. ഹരിദാസ് തന്നെ പൊന്നാനിയായിട്ട് പാടി വരുമ്പഴാണ് പിന്നെ… ഏത് പദമാണെങ്കിലും ശ്ലോകമാണെങ്കിലും അസാമാന്യമായ ഭാവപ്പൊലിമയോടുകൂടി ശ്രുതിഭദ്രമായിട്ട്, സംഗീതത്തിന്റെ ഭാഷയിൽ ആലപിക്കുന്നത് അസാധാരണമായ ഒരനുഭവമായിരുന്നു. അനുഭൂതിപ്രധാനമായ സംഗീതത്തിന്റെ ഒരനുഭവമായിരുന്നു, ഭാവസംക്രമണമായിരുന്നു.
 
അതൊക്കെ ഒരസാധാരണ ജന്മമാണ്. ജീവിതത്തിന്റെ ചിലതരം വേഗങ്ങൾ കൊണ്ട്, ഒരു തരം വേഗം കൊണ്ടാണ് വേഗം മരിച്ചുപോയത്… ചില ഓർമകൾ പറയുമ്പോൾ, കൃഷ്ണന്റെ അമ്പാടിക്കും മഥുരയ്ക്കുമിടയിലെ വൃന്ദാവനത്തിന്റെ സ്വപ്നതുല്യമായ ഒരവസ്ഥ, അങ്ങനെ കഥകളിസംഗീതത്തിലെന്തോ ഹരിദാസന് ഉണ്ട്.  കേവലം ആട്ടപ്പാട്ട് പാടി നടക്കുക മാത്രമല്ല, സാഹിത്യം നന്നായിട്ട് വായിക്കുമായിരുന്നു. കാവ്യവായനയുടെ, സാഹിത്യവായനയുടെ, ആട്ടക്കഥകൾ തന്നെ മനസ്സിരുത്തി വായിച്ചതിന്റെയൊക്കെ ഒരു സംസ്കാരമുണ്ടായിരുന്നു. അതൊക്കെ കൊണ്ടാണ് ഒരു കല്ലുകടിയില്ലാതെ, അല്ലെങ്കിൽ കേൾക്കുന്നവർക്ക് വാക്ക് മുറുഞ്ഞുപോയി എന്നു തോന്നാത്ത രീതിയിൽ, നമ്മൾ പണ്ടുകാലത്ത് പറയുന്നതുപോലെ ആപാദമധുരമായിട്ട്, ഭാവപ്രധാനമായിട്ട്, സാഹിത്യത്തിന്റെ, പ്രബന്ധത്തിന്റെ അർത്ഥ തലത്തിന് ഒരിക്കലും വീഴ്ചയില്ലാതെ…
 
ഹൈദരലിയും ഹരിദാസും, അവരു തമ്മിൽ ഒരടുപ്പം ഉണ്ടായിരുന്നു. ഹരിദാസൻ മരിച്ചതറിഞ്ഞു വന്നപ്പോൾ ഞങ്ങളൊരുമിച്ചാണ് വീട്ടിലേക്കു പോയത്.

ദ്വിബാണീ സംഗമം

Sankaradaranam Notice
ദക്ഷിണേന്ത്യൻ ക്ലാസിക്കലിൽ ആ നാലുവർഷത്തെ കോഴ്‌സിന് (1981-85) പഠിച്ചിരുന്ന കാലത്തും സമാന്തരമായി കഥകളിക്ക് പാടുമായിരുന്നു ഇദ്ദേഹം. പൂർണിപ്പുഴയോരത്തെ ഓടുമേഞ്ഞ ക്ലാസിലെ പകലുകളിൽ ശങ്കരൻകുട്ടി സഹവിദ്യാർത്ഥികൾക്കൊപ്പം തംബുരുശ്രുതിയിൽ കൃതികൾ സ്വായത്തമാക്കി വന്നിരുന്നെങ്കിൽ ചില സന്ധ്യകളിലും രാവുകളിലും ടാർപ്പായക്കീഴിലെ വേദിയിൽ ആട്ടവിളക്കിനുമുന്നിലാടുന്ന നളനും ദമയന്തിക്കും അർജുനനും ബൃഹന്നളക്കും ഹംസത്തിനും സുദേവനും ഒക്കെ പാടിവന്നു. മെലിഞ്ഞ അരക്കെട്ടിന്‌ ആടയായുള്ള രണ്ടാമുണ്ടിനുമേലെ  കുപ്പായമിടാഞ്ഞ ആ നേരങ്ങളിലെ കൂരനെഞ്ച് സ്ത്രീകളടക്കം ജനം കാണുന്നതിനുള്ള സങ്കോചം തൽക്കാലം കണക്കാക്കാതെതന്നെ.  
 
ഇതിനിടയിൽ കച്ചേരിയരങ്ങേറ്റം ഉണ്ടായി. കായംകുളത്തിനടുത്തുള്ള രാമപുരത്തെ ദേവീക്ഷേത്രത്തിൽ. ഉപായത്തിൽ ഒരുമണിക്കൂർ ദൈർഘ്യത്തിൽ. പിന്നെയും ഒന്നുരണ്ടിടത്തുണ്ടായി വയലിനും മൃദംഗവും പക്കമായി ത്യാഗരാജ സ്വാമിയുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും ശ്യാമ ശാസ്ത്രിയുടെയും സ്വാതി തിരുനാളിൻറെയും മറ്റും രചനകൾ അവതരിപ്പിച്ചുള്ള സന്ധ്യകൾ. താൻ പഠിച്ച ക്ലാസിക്കൽസംഗീത ബാച്ചിൽ ആ വർഷം ഒന്നാം ക്ലാസ്സിൽ പാസ്സായ രണ്ടുപേരിൽ ഒരുവനായിരുന്നു ശങ്കരൻകുട്ടി. സൗമ്യനും സുശീലനുമായ പയ്യനോട് വാത്സല്യമുണ്ടായിരുന്നു ഗുരുക്കൾക്ക് -- ആര്യനാട് സദാശിവൻ, അമ്പലപ്പുഴ തുളസി, പൊൻകുന്നം രാമചന്ദ്രൻ, എസ് വിനയചന്ദ്രൻ എന്നിവർക്കു പുറമെ മാവേലിക്കര പി സുബ്രഹ്മണ്യം പത്തിയൂരിനെ വിളിപ്പിച്ച് ഇടക്കൊക്കെ കഥകളിപ്പദം പാടിക്കുമായിരുന്നു. അരങ്ങുപാട്ടുകാർ രാഗം ആലപിക്കുന്നതിലെ വേറിട്ട സ്വാദിനുള്ള കാരണം അന്നേ സുബ്രഹ്മണ്യത്തിനറിയാമായിരുന്നു, അതിലദ്ദേഹം സദാ കൗതുകപ്പെട്ടിരുന്നു.
 
പത്തിയൂരിൻറെ മനസ്സപ്പോഴും കളിയരങ്ങിലായിരുന്നു. "മോഹത്തിന് കാരണമുണ്ട്," ശങ്കരൻകുട്ടി ഓർത്തെടുക്കും. "പ്രീഡിഗ്രി രണ്ടാംവർഷം പഠിക്കുന്ന കാലമാണ്. അച്ഛനൊപ്പം തെക്കൊരിടത്ത് കളിക്ക് പാടാൻ പോയതാണ് ഞാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ ശിവക്ഷേത്രത്തിൽ. പ്രധാനപാട്ടുകാരൻ അവിടങ്ങളിലെ പ്രമുഖൻ വള്ളിക്കാവ് ശങ്കരപ്പിള്ള. ഉൾവലിഞ്ഞ പ്രകൃതം. പ്രശസ്തരിൽ ഗംഗാധരാശാനും."

പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം

Rama Das N photo by Nisha Menon
ശങ്കിടി എന്ന നിലയ്ക്ക് ഞാൻ കേട്ടിട്ടുള്ള ഏറ്റവും മികച്ച പാട്ടുകാരൻ ഹരിദാസേട്ടനാണ്. നമ്പീശാശാന്റെ കൂടെ പാടിയതിന്റെ ഒരു റെക്കോഡിങ്ങ് കേട്ടിട്ടുണ്ട്. കുറുപ്പാശാന്റെ കൂടെ ഒരേഴെട്ടു കളികൾക്ക്. പിന്നെ ഗംഗാധരാശാൻ, എമ്പ്രാന്തിരി, ഹൈദരലി ഇവരുടെയൊക്കെ ഒപ്പവും. ശങ്കിടി പാടുമ്പം ആ പൊന്നാനിയെ ഫോളോ ചെയ്യുക എന്നല്ലാതെ … ഇപ്പം ഹൈദരലിയുടെ കൂടെ പാടുമ്പം, അതൊന്നും സ്വന്തം പാട്ടിൽ ഹരിദാസേട്ടൻ ഒട്ടും യോജിക്കാത്ത വഴികളാ, പക്ഷെ ശങ്കിടി പാടുമ്പം വളരെ കൃത്യമായി, ഹൈദരലിയെ അതിശയിപ്പിക്കുന്ന മട്ടിൽ അതിനെ ഫോളോ ചെയ്ത് കൊണ്ടുപോവും.
എന്റെ കഥകളിയിലെ മോഡലാരാണെന്നു ചോദിച്ചാൽ ഞാൻ കുഞ്ചുനായരാശാൻ ആണെന്നേ പറയൂ. ഞാനദ്ദേഹത്തിന്റെ വേഷങ്ങൾ നേരിട്ട് കണ്ടിട്ടില്ല. പറഞ്ഞുകേട്ടും വായിച്ചും കിട്ടിയത് കൂടാതെ ഇവര് ശിഷ്യന്മാരുടെ വേഷങ്ങൾ കണ്ട് മനസ്സിലാക്കിയ കാര്യങ്ങൾ, എങ്കിലും എനിക്ക് കുഞ്ചുനായരാശാനെക്കുറിച്ച് ഏറ്റവുമധികം കാര്യങ്ങൾ കിട്ടിയിരിക്കുന്നത് ഹരിദാസേട്ടന്റെ കയ്യിൽ നിന്നാണ്. കുഞ്ചുനായരാശാന്റെ മനസ്സ് രംഗത്ത് വന്നുകഴിഞ്ഞാൽ ആ കഥാപാത്രത്തിലും കഥാപാത്രത്തിന്റെ അപ്പോളത്തെ അവസ്ഥയിലും ഉറച്ചുനിൽക്കുന്നതാണെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളതും ശിഷ്യന്മാരുടെ പ്രവർത്തിയിൽ നിന്ന് തോന്നിയിട്ടുള്ളതും. ആ ഒരു മനസ്സ് കഥകളിപ്പാട്ടിൽ കൊണ്ടുവന്നു ഹരിദാസേട്ടൻ. പാടിപ്പഠിച്ച കളരി അതാണ്. ഇപ്പൊ രാഗം മാറ്റുന്നതൊക്കെ, രാഗത്തേക്കാളുപരി പാടുന്ന സമയത്ത് ഹരിദാസേട്ടന്റെ മനസ്സിലുള്ളത് ആ കഥാപാത്രവും സാഹിത്യ സന്ദർഭവും തന്നെയാണ്.  അപ്പോ ഏതു രാഗം പാടിയാലും ശരി ഉള്ളിൽ നിന്നു പുറത്തേക്കു വരുന്നത് ആ കഥാപാത്രത്തിന്റെ ഭാവമായിരിക്കും. എനിക്കു തോന്നീട്ടുള്ളത് പുറപ്പാടിന്റെ ‘രാമ പാലയ മാം’ എന്നു പാടുമ്പോൾ മുതൽക്ക് ഭാവം ഹരിദാസേട്ടന്റെ പാട്ടിലുണ്ടെന്നാണ്. അവസാനത്തെ ധനാശി ശ്ലോകം പാടുന്നതുവരെ അതങ്ങനെ നിലനിൽക്കുകയും ചെയ്യും.

കഥകളിസംഗീതം ഇങ്ങനെ പറ്റുമോ!

Venmani Haridas and Margi Mohanan
അടിച്ചോ പിടിച്ചോ അങ്ങനൊന്നും അധികമില്ലായിരുന്നു. പൊതുവേ അരങ്ങത്തായാലും ആരെങ്കിലും ഉത്തരവാദിത്തക്കുറവ്  കാണിച്ചാൽ ചിലപ്പമൊന്ന് ദേഷ്യപ്പെടും. ദേഷ്യപ്പെടുമെങ്കിലും വാത്സല്യം പുത്രന്മാരോടുള്ളതുപോലെ തന്നെയായിരുന്നു. ഉള്ള സമയം നമുക്ക് മനസ്സിലാവുന്ന രീതിയിൽ പഠിപ്പിക്കും. എത്ര പ്രാവശ്യം വേണമെങ്കിലും ചോദിക്കാം. പഠിച്ചു കഴിഞ്ഞ് തെറ്റിച്ചാൽ മാത്രമേ ദേഷ്യപ്പെടൂ. അഥവാ അറിയാതെ ഒന്നടിച്ചാൽ അന്നെന്തെങ്കിലും കഴിക്കാൻ വാങ്ങിത്തന്നിട്ടേ പോകത്തൊള്ളൂ. അല്ലെങ്കിൽ നീ സിനിമയ്ക്കു പോകുന്നോ എന്നൊക്കെ ചോദിക്കും. അടിയൊക്കെ കൊണ്ടാലായി കൊണ്ടില്ലെങ്കിലായി. കൊണ്ടുപൊയാൽ അതു വിഷമമാ. അന്നു പിന്നെ കാപ്പി വാങ്ങിത്തരിക, അല്ലെങ്കിൽ നീ വീട്ടിലേക്ക് വരുന്നില്ലേ എന്നു ചോദിക്കും. ഞാൻ മിക്ക ദിവസവും വീട്ടിൽ പോവുകയും ചെയ്യും. അന്ന് ഈ പോസ്റ്റു വഴിയുള്ള കമ്യൂണിക്കേഷനേ ഉള്ളല്ലോ. മാർഗീല് ഏറ്റവും കൂടുതൽ കത്തു വരുന്നത് പുള്ളിക്കാ. മാർഗീല് അന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ആളും ആശാനായിരുന്നു. അങ്ങ് വടക്കൻ ജില്ലമുതൽ അന്വേഷിച്ചുവരുന്ന ഒരു കലാകാരനായിരുന്നു. ഞാൻ ഒരടുക്ക് കത്തുകളുമായി ദിവസവും പോകും. അന്ന് തിരുവനന്തപുരത്ത് രണ്ടുനേരം പോസ്റ്റുണ്ട്. രാവിലേം വൈകീട്ടും. വീട്ടിൽ ചെല്ലുമ്പോഴൊക്കെ ആഹാ‍രം കഴിച്ചിട്ട് പോയാൽമതി എന്നു പറയും. ഞങ്ങൾക്കിവിടെ മെസ്സൊക്കെയുണ്ട്. എന്നാലും വളരെ നിർബന്ധിക്കും, കഴിച്ചിട്ട് പോവാൻ.
 
വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമാ. നമുക്ക് 200 രൂപ പൊലും തികച്ചു കിട്ടാത്ത കാലം. ഇല്ല, ഗവണ്മെന്റ് തന്നിട്ടുവേണ്ടേ. അന്നൊക്കെ അദ്ദേഹത്തിന്റെ ഒരു സഹായം പലർക്കും ഉണ്ടായിട്ടുണ്ട്, എനിക്കു മാത്രമല്ല. അത് അറിഞ്ഞു ചെയ്യും. ഈ ദാനം തരുന്നതുപോലെ തരുന്നതും ഇഷ്ടമല്ല. അതിനു വേണ്ടുന്നപോലെ ബുദ്ധിപൂർവം എന്തെങ്കിലും സഹായം ചെയ്യും. പിന്നെ എല്ലാവരോടും വീട്ടിൽ ഭക്ഷണം കഴിക്കാൻ ചെല്ലാൻ പറയും. വീട്ടിൽ അടുക്കളയിൽ എല്ലാവർക്കും പ്രവേശനമുണ്ട്.

രാഗം കൊണ്ട് കഥാപാത്രമാവുന്ന അത്ഭുതം

Kalamandalam BBu Namboothiri Photo By Nisha Menon C
നളചരിതം മൂന്നാം ദിവസത്തിലെ ‘ആർദ്രഭാവം’, അതു പാടുമ്പോൾ പന്തുവരാളിയുടെ എല്ലാഭാവവും അതിൽ വരും. അതൊന്നും ഇനി നമ്മള് പാടീട്ട് കാര്യമില്ല, ഇങ്ങനെ ഓർത്തിരിക്കുക എന്നല്ലാതെ. സംഗീതപരമായിട്ടു പറഞ്ഞാൽ, രാഗങ്ങളൂടെ ജീവസ്വരം, രാഗങ്ങളുടെ മർമം എന്താണെന്ന് അദ്ദേഹത്തിനറിയാം. അതെവിടെ ഉപയോഗിക്കണമെന്നും സ്പഷ്ടമായറിയാം. രാഗങ്ങൾക്ക് പുതിയൊരു പ്ലാനോ പുതിയ പുതിയ സംഗതികളോ പാടുന്നതിനേക്കാളുപരി ആ രാഗം കൊണ്ട് എങ്ങനെ ആ കഥാപാത്രമാവാൻ പറ്റും എന്നുള്ള വലിയൊരന്വേഷണം ഹരിദാസേട്ടൻ നടത്തീട്ടുണ്ടെന്നു തന്നെയാണ് കുറച്ചുകാലം അദ്ദേഹത്തിന്റെ കൂടെ പാടിയതിൽ നിന്നും എനിക്ക് തോന്നീട്ടുള്ളത്. സന്താനഗോപാലത്തിലെ ‘പതിനാറു സഹസ്രങ്ങളിലും’ ഒക്കെ പാടുമ്പോൾ ഹരിദാസേട്ടൻ ‘ഘണ്ഡാര’ത്തിൽ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ ഒന്നും ചെയ്യുന്നില്ല. ബ്രാഹ്മണൻ എന്ന കഥാപാത്രത്തിന്റെ കോപം അത്രമാത്രം അതിൽ പ്രതിഫലിക്കുകയും ഒടുവിൽ തന്നിലേക്ക് തന്നെ ഒതുങ്ങി ദുഃഖത്തോടെ ‘മധുവൈരിക്കീ ദ്വിജരക്ഷക്കോ’ എന്നു പാടുമ്പോഴുള്ള ആ ഒരു ഭാവം വേറാരു പാടുമ്പോളും അങ്ങനെ കേട്ടിട്ടില്ല. 
 
എത്ര ചെറിയ ആള് നല്ലതു പാടിയാലും ഹരിദാസേട്ടൻ അതംഗീകരിക്കും. നമുക്ക് അപശ്രുതി വന്നാൽ അദ്ദേഹമറിയാതെ തന്നെ അദ്ദേഹത്തിന്റെ മുഖത്തത് പ്രകടമാവുകയും ചെയ്യും. ഹരിദാസേട്ടന് അങ്ങനെയേ പറ്റൂ. അദ്ദേഹം സംസാരിക്കുന്നതു പോലും ശ്രുതിയിലാണ്. അദ്ദേഹം മുഖത്തു പ്രകടിപ്പിക്കുന്നത് നമ്മളോടുള്ള ഇഷ്ടക്കുറവു കോണ്ടോ ദേഷ്യം കൊണ്ടോ ഒന്നുമല്ല. നല്ലതു പാടിയാൽ സ്റ്റേജിൽനിന്നു തന്നെ തലകുലുക്കി അഭിനന്ദിക്കുകയും ചെയ്യുന്ന ഒരു പ്രകൃതമായിരുന്നു.

അന്തരീക്ഷം, അത് താനെയുണ്ടാവും

Kottakkal PD Namboothiri
ഇന്നും മരിക്കാതെ നിൽക്കുന്ന സംഗീതം ഹരിദാസിന്റെയാ. ബാക്കിയൊക്കെ പോയി. കുറുപ്പാശാന്റെ സംഗീതോ ഹൈദരലിയുടെ സംഗീതോ എമ്പ്രാന്തിരിയുടെ സംഗീതോ ഒന്നും ഇപ്പം നിലവിലില്ല. ഹരിദാസേട്ടന്റെതായ ഒരു ശൈലി വന്നില്ലേ? അതാണ്. വേറൊരാളെടുത്താലും അതു നല്ലതാണ്. അതുകോണ്ടാണ് ഇതിങ്ങനെ നിൽക്കുന്നത്. പുള്ളീടെ കൂടെ പാടിയാൽ ശരിയാവില്ലെന്നേയുള്ളൂ. ഇപ്പളത്തെ ചെറുപ്പക്കാരുടെയൊക്കെ പാട്ടു കേട്ടാൽ ഹരിദാസിന്റെ പാട്ടാണ് അവർക്കിഷ്ടം എന്നു തോന്നില്ലേ? അത് വലിയൊരു സ്വാധീനമാണ്. വലിയൊരു വലിപ്പമാ അത്.
 
ഹരിദാസേട്ടൻ പാടുമ്പോൾ അരങ്ങത്തു നിൽക്കുന്ന വേഷക്കാരന് എന്തു ഭാവമാണോ വേണ്ടത് അതുണ്ടാവും. ഈ സംഗീതത്തീക്കൂടി ആ ഭാവം കിട്ടും. അതിനു പറ്റിയ ശബ്ദം. ശബ്ദം ഒതുക്കേണ്ടിടത്ത് ഒതുക്കിയും വലുതാക്കേണ്ടിടത്ത് വലുതാക്കിയും, എന്തു ചെയ്താലും അതൊരു സുഖമാണ്. മേൽ ഷഡ്ജമൊക്കെ പോകണമെങ്കിൽ ഈസിയാ പുള്ളിക്ക്. ശബ്ദം ഇങ്ങനെ അനായാസമുള്ളത് അപൂർവമാണ്.

Pages