ദക്ഷയാഗം

ആട്ടക്കഥ: 

 

 

രചയിതാവ്

ഇരയിമ്മൻ തമ്പി
 
തിരുവനന്തപുരത്ത് കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീടെന്ന പ്രസിദ്ധമായ കുടുംബത്തിലെ അംഗമായിരുന്നു തമ്പി. വേലുത്തമ്പി ദളവയ്ക്ക് ശേഷം ബാലരാമവർമ്മ മഹാരാജാവിന്റെ ദിവാൻജിയായിത്തീർന്ന ഉമ്മിണിത്തമ്പി ഈ തറവാട്ടിലെ അംഗമായിരുന്നു. ഇവിടത്തെ രണ്ട് സഹോദരിമാരെ ധർമ്മരാജാവിന്റെ കനിഷ്ഠസഹോദരനായിരുന്ന രവിവർമ്മത്തമ്പുരാൻ വിവാഹം ചെയ്തിരുന്നു. 'വന്ധേ മാതാമഹം മേ മുഹുരപി രവിവർമ്മാഭിധം വഞ്ചിഭൂപം' എന്ന് ഈ രവിവർമ്മയെ തമ്പി സ്മരിച്ചിട്ടുണ്ട്. അവരിൽ മൂത്ത സഹോദരിയുടെ മകൾ പാർവ്വതിപ്പിള്ളത്തങ്കച്ചിയ്ക്ക് ചേർത്തല നടുവിലെ കോവിലകത്ത് കേളരു എന്നറിയപ്പെട്ടിരുന്ന കേരളാവർമ്മശാസ്ത്രിതമ്പാനിൽ ജനിച്ച പുത്രനായിരുന്നു ഇരയിമ്മൻ തമ്പി.
തമ്പി ജനിച്ചത് പുതുമന അമ്മവീടുവക കോട്ടയ്ക്കകത്തു കിഴക്കേമഠം എന്ന വീട്ടിലായിരുന്നു. ബാല്യത്തിൽ പിതാവായ തമ്പാനിൽ നിന്നും പിന്നെ മൂത്താട്ട് ശങ്കരൻ ഇളയത് എന്ന പണ്ഡിതനിൽ നിന്നും തമ്പി ഭാഷയിലും സംസ്കൃതത്തിലും പാണ്ഡിത്യം സമ്പാദിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ തമ്പിയിൽ കവിതാവാസനയും പ്രകടമായി. പതിനാലാമത്തെ വയസ്സിൽ തമ്പി ഒരു ശ്ലോകം രചിച്ച് കാർത്തികതിരുനാൾ മഹാരാജാവിനു അടിയറ വെച്ചതായും കൂടുതൽ പഠിച്ചിട്ട് വേണം കവിത എഴുത്ത് തുടങ്ങേണ്ടത് എന്ന് അവിടുന്ന് തമ്പിയോട് കൽപ്പിച്ചതായും ഒരു കഥ പറഞ്ഞുവരുന്നു. തമ്പിയിൽ ചെറുപ്പത്തിലേ മൊട്ടിട്ട കവിതാവാസനയും ആ വാസന സം‌പുഷ്ടമാക്കാൻ വേണ്ട പാണ്ഡിത്യസമ്പാദനത്തിനുള്ള പ്രേരണയും ഈ കഥയിൽ നിന്നും മനസ്സിലാക്കാം. തമ്പിയുടെ കലാസൃഷ്ടികൾ എല്ലാം വാസനയുടേയും പാണ്ഡിതത്തിന്റെയും മനോഹരസമ്മേളനങ്ങൾ ആണെന്നുള്ളതും ഇവിടെ സ്മരണീയമാണ്. ധർമ്മരാജാവിന്റെ കാലത്ത് തന്നെ വലിയകൊട്ടാരം നിത്യച്ചെലവിൽ നിന്നും തമ്പിക്ക് അടുത്തൂൺ പതിച്ച് കിട്ടിയിരുന്നു. കൊട്ടാരത്തെ ആശ്രയിച്ചു ജീവിതകാലം മുഴുവനും തമ്പി തിരുവനന്തപുരത്ത് തന്നെ കഴിച്ചു കൂട്ടി. സാംസ്കാരികജീവിതത്തിൽ എന്നത് പോലെ കുടുംബജീവിതത്തിലും തമ്പി അനുഗ്രഹീതനായിരുന്നു. തമ്പിയുടെ ഭാര്യ അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന കൃഷ്ണൻ തമ്പിയുടെ മകൾ ഇടക്കോട്ട് കാളിപ്പിള്ളത്തങ്കച്ചിയായിരുന്നു. ആ സാധ്വിയിൽ തമ്പിക്ക് ജനിച്ച കുട്ടിക്കുഞ്ഞുതങ്കച്ചി മലയാള കവയിത്രികളിൽ സർവ്വഥാ പ്രഥമഗണനീയയാണെന്നുള്ള വസ്തുതയും തമ്പിയ്ക്കു കുടുംബജീവിതത്തിലും സാംസ്കാരിക ജീവിതത്തിലും സിദ്ധിച്ച മഹാവിജയത്തിനു സാക്ഷ്യം വഹിക്കുന്നതാണ്.

തമ്പിയുടേതായി മൂന്ന് ആട്ടക്കഥകൾ ആണ് ഉള്ളത്. അവ കീചകവധം, ഉത്തരാസ്വയംവരം ദക്ഷയാഗം എന്നിവയാണ്. ആദരണ്ടു ഭാരതകഥകൾ എങ്കിൽ ദക്ഷയാഗം ശിവകഥയാണ്. ആട്ടക്കഥകൾ കൂടാതെ അനവധി മറ്റ് കൃതികളും തമ്പിയുടേതായി ഉണ്ട്. 'ഓമനത്തിങ്കൾ കിടാവോ' എന്ന പ്രസിദ്ധമായ ഉറക്ക്പാട്ട് തമ്പി രചിച്ചതാണ്.


കഥാസംഗ്രഹം

നിലപ്പദം കഴിഞ്ഞ് പൂന്തേൻ വാണി എന്ന് തുടങ്ങുന്ന ദക്ഷന്റെ പദത്തോടെ ഒന്നാം രംഗം ആരംഭിക്കുന്നു. ദക്ഷനും പത്നിയുമായ പ്രേമസല്ലാപരംഗം ആണ് ഇത്.
രംഗം രണ്ട് തുടങ്ങുന്നത്, ഒരിക്കൽ ദക്ഷന്‍ പത്നിയായ വേദവല്ലിയോടു കൂടി കാളിന്ദിയില്‍ കുളിക്കാനായി പോയി. പുണ്യ നദിയായ കാളിന്ദിയുടെ ഭംഗി കണ്ടാസ്വദിക്കുകയും അതില്‍ ഇറങ്ങി സ്നാനം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. അപ്പോള്‍ ഒരു താമരയിലയില്‍ ഒരു ശംഖ് ഇരിക്കുന്നതുകണ്ട ദക്ഷന്‍ അതുകയ്യിലെടുത്തു. പെട്ടെന്ന് അത്‌ ഒരു പെണ്‍കുട്ടിയായിത്തീര്‍ന്നു. വളരെ സന്തോഷത്തോടെ ദക്ഷന്‍ അവളെ സ്വീകരിക്കുകയും തന്റെ പുത്രിമാരില്‍ ഒരുവളായി വളര്‍ത്തുകയും ചെയ്തു.
രംഗം മൂന്ന്, ദക്ഷന്‍ ആ കന്യകയെ തന്റെ മറ്റുപുത്രിമാരെപ്പോലെത്തന്നെ വാല്‍സല്യത്തോടെ വളര്‍ത്തി. അവള്‍ക്ക് സതി എന്ന് നാമകരണം ചെയ്തു. അവള്‍ സകലകലകളിലും കഴിവുള്ളവളായി. കുട്ടിക്കാലം മുതലേ ശ്രീപരമേശ്വരനെ മനസാ വരിച്ച സതി അദ്ദേഹത്തെ ഭര്‍ത്താവായി ലഭിക്കാന്‍ തപസ്സാരംഭിച്ചു.
രംഗം നാലിൽ, സതി ഇങ്ങിനെ ശ്രീപരമേശ്വരനെ തപസ്സുതുടങ്ങിയപ്പോള്‍ കരാളദംഷ്ട്രന്‍ എന്ന് പേരായ ഒരു അസുരന്‍ അവളെ കണ്ട് മോഹിക്കുകയും അവളെ ബലാത്ക്കാരമായി പിടിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അവന്‍ സതിയുടെ തപശ്ശക്തിയാല്‍ ഭസ്മമായി.
രംഗം അഞ്ചിൽ, ശ്രീപരമേശ്വരന്‍ സതിയെ പരീക്ഷിക്കാന്‍ തീരുമാനിച്ച് ഒരു വൃദ്ധബ്രാഹ്മണന്റെ രൂപം ധരിച്ച് അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്തുകാര്യത്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത് എന്ന് അന്വേഷിച്ചു.സതിയാകട്ടെ തനിക്ക്  ശ്രിപരമെശ്വരനെ ഭര്‍ത്താവായികിട്ടാന്‍ അനുഗ്രഹിക്കണം എന്ന് ബ്രാഹ്മണനോട് ആവശ്യപ്പെട്ടു. ബ്രാഹ്മണന്‍ ശിവന്‍റെ വിചിത്രമായ ശീലങ്ങളെപ്പറ്റി സതിയോടു പറഞ്ഞു. ശിവനെ ആഗ്രഹിച്ച് നിന്റെ ജന്മം പാഴാക്കരുത് എന്ന് ഉപദേശിച്ചു. ഇതുകേട്ട സതി കോപിച്ച് ഇങ്ങിനെയുള്ള സംസാരം നിര്‍ത്തുകയാണ് നല്ലതെന്ന് ബ്രാഹ്മണനോട് പറഞ്ഞു. സതിയുടെ ഭക്തി മനസ്സിലാക്കിയ ശിവന്‍ സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. സതിയോടു ആഗ്രഹമെല്ലാം സാധിപ്പിച്ചു തരാം എന്നു പറഞ്ഞ് മറയുന്നു.
രംഗം ആറിൽ, കാവല്‍ക്കാരില്‍ നിന്ന് വിവരം അറിഞ്ഞ ദക്ഷന്‍ തന്റെ പ്രിയപുത്രിയുടെ വിവാഹം ഭംഗിയാക്കാനുള്ള ശ്രമം തുടങ്ങി. ദേവന്മാരും മഹര്‍ഷിമാരും എത്തി. എല്ലാവരുടെയും സാന്നിധ്യത്തില്‍ ശിവന്‍ സതിയെ വിവാഹം ചെയ്തു.
രംഗം ഏഴിൽ, വിവാഹാനന്തരം ഇന്ദ്രാദികളായ ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തി. ഇന്ദ്രന്‍ ദക്ഷന് കൈവന്ന ഭാഗ്യത്തെക്കുറിച്ചു സംസാരിക്കുന്നു. മഹേശനെ ബന്ധുവായി ലഭിച്ചത് ദക്ഷന്റെ നന്മമൂലമാണ്, സതിയുടെ തപസ്സ് സഫലമായി ഇനി ദീര്‍ഘകാലം ശിവനോടൊപ്പം കഴിയുക എന്നെല്ലാം പറഞ്ഞ് ഇന്ദ്രന്‍ യാത്രയാകുന്നു.
രംഗം എട്ടിൽ, വിവാഹം കഴിഞ്ഞ ഉടന്‍ ശിവന്‍ കൈലാസത്തിലേക്ക് മടങ്ങി. ശിവനെ കാത്തിരുന്ന് വിരഹവേദനയില്‍ പലതും ആലോചിച്ച് ദു:ഖിച്ചിരുന്ന സതിയെ സരസ്വതീ ദേവി വന്നു സമാശ്വസിപ്പിക്കുന്നു. സതി വീണ്ടും കാട്ടില്‍പ്പോയി തപസ്സുചെയ്തു. പരമശിവന്‍ അവിടെ വന്ന്‍ സതിയെ കൂട്ടി കൈലാസത്തിലേയ്ക്ക് പോയി.
രംഗം ഒൻപതിൽ, പരമശിവന്‍ സതിയെ കൂട്ടിക്കൊണ്ടുപോയതറിഞ്ഞ് ദക്ഷന്‍ ക്രുദ്ധനായി. ശിവന്റെ മാഹാത്മ്യത്തെ തെല്ലും മാനിക്കാതെ അദ്ദേഹം ദേവന്മാരോട് ശിവനെ അധിക്ഷേപിച്ചു സംസാരിച്ചു. ദേവന്മാരുടെ വാക്ക് വിശ്വസിച്ച് മകളെ ശിവന് കൊടുത്തത് അനുചിതമായി എന്ന് വരെ പറഞ്ഞു. ഇതുകേട്ട ഇന്ദ്രന്‍ ശിവനെ ഇങ്ങിനെ നിന്ദിക്കുന്നത് നല്ലതല്ലെന്നും അത് ആപത്തിന് കാരണമാവുമെന്നും പറഞ്ഞു. കൈലാസത്തില്‍ പോയി ഹരനെ കണ്ടു വരാന്‍ ഇന്ദ്രന്‍ ദക്ഷനെ ഉപദേശിച്ചു. ഇന്ദ്രന്റെ വാക്കുകള്‍ കേട്ട് ദക്ഷന്‍ കൈലാസത്തിലേക്ക് യാത്രയാവാന്‍ തീരുമാനിച്ചു.
രംഗം പത്തിൽ, ഇന്ദ്രന്‍റെ വാക്കുകള്‍ കേട്ട് ദക്ഷന്‍ പരമശിവനെ കാണുന്നതിനു വേണ്ടി കൈലാസത്തിലേക്ക് യാത്രയായി. അവിടെ കൈലാസത്തില്‍ ശിവന്റെ കിങ്കരനായ നന്ദികേശ്വരന്‍ ദക്ഷന്റെ അഹങ്കാരം ഒന്ന് കുറയ്ക്കുന്നതിനായി അദ്ദേഹത്തെ ഗോപുരദ്വാരത്തില്‍ തടുത്തു. ക്രുദ്ധനായ ദക്ഷന്‍ നന്ദികേശ്വരനുമായി ഏറ്റു. ഒടുവില്‍ അപമാനിതനായി കൈലാസത്തില്‍ കയറാതെ മടങ്ങി.
ഇങ്ങിനെ നന്ദികേശ്വരനാല്‍ വഴിതടയപ്പെട്ട ദക്ഷന്‍ കൈലാസത്തില്‍ നിന്ന് തന്റെ നഗരിയില്‍ മടങ്ങിയെത്തിയിട്ട്, കോപത്തോടെ യാഗങ്ങളില്‍ ശിവനന് ഹവിര്‍ഭാഗം നല്‍കുന്നത് എല്ലായിടത്തും തടഞ്ഞു.
രംഗം പതിനൊന്നിൽ,ആയിടക്ക് ബ്രഹ്മാവ് ഒരു യാഗം ചെയ്യാന്‍ തീരുമാനിക്കുന്നു. ഹവിര്‍ഭാഗം കൈക്കൊള്ളുവാന്‍ ശിവനെ കൈലാസത്തില്‍ പോയി ക്ഷണിച്ചു. പക്ഷെ ദക്ഷന്‍ (ബ്രഹ്മാവിന്റെ മകനാണ് ദക്ഷൻ) തന്റെ ശത്രുവാകയാല്‍ താന്‍ വരുന്നത് അപമാനത്തിന് കാരണമാകുമെന്നതിനാല്‍ പകരം നന്ദികേശ്വരനെ അയക്കാമെന്ന് പരമശിവന്‍ പറയുന്നു. 
രംഗം പന്ത്രണ്ടിൽ, ശിവന്റെ അനുമതി ലഭിച്ചതിൽ സന്തുഷ്ടനായ ബ്രഹ്മാവ് തിരികെ നാട്ടിൽചെന്ന് സനകസനന്ദനാദി മഹർഷിമാരെ ക്ഷണിച്ചുവരുത്തി യാഗം ആരംഭിക്കുന്നു.
ബ്രഹ്മാവിന്റെ അഭ്യര്‍ഥന പ്രകാരം പരമശിവന്‍ നന്ദികേശ്വരനെ യാഗശാലയിലേക്ക് അയച്ചു. ദേവന്മാരാല്‍ ശോഭിക്കപ്പെട്ട ആ യാഗശാലയില്‍ ,ദക്ഷന്‍ നന്ദികേശ്വരനെ കണ്ടു കോപാകുലനായി. അവനെയും സാക്ഷാല്‍ മഹേശനെയും കടുത്ത വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്നു. നന്ദികേശ്വരന് കോപമുണ്ടായെങ്കിലും യാഗശാലയില്‍ വച്ച് യുദ്ധം ചെയ്യുന്നത് അനുചിതമാകുമെന്നതിനാല്‍ ദക്ഷനോട് ഏല്‍ക്കാതെ അവിടെനിന്ന് മടങ്ങുന്നു.
രംഗം പതിമൂന്നിൽ, നന്ദികേശ്വരൻ ദേഷ്യപ്പെട്ടു പോയതുമൂലം ബ്രഹ്മാദികൾ താപാകുലരാകുന്നു.
ആയിടക്ക്‌ ദക്ഷന്‍, വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ട തനന്‍റെ യാഗശാലയില്‍ വച്ച് ഒരു യാഗം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ശിവ വൈരിയായ ദക്ഷന്‍റെ യാഗത്തില്‍ പങ്കുകൊള്ളാന്‍ വസിഷ്ഠന്‍ മുതലായ മഹര്‍ഷിമാര്‍ വന്നില്ല. ദധീചി മഹര്‍ഷി അപ്പോള്‍ അവിടെ വരികയും ദക്ഷനുമായി സംസാരിക്കുകയും ചെയ്തു. മഹര്‍ഷിമാര്‍ യാഗത്തില്‍ പങ്കെടുക്കാത്തതിലുള്ള ദുഃഖം ദക്ഷന്‍ ദധീചിയെ അറിയിച്ചു. ശിവനോടുള്ള സ്നേഹം കൊണ്ടാണ് അവര്‍ വരാത്തതെങ്കില്‍ അതെനിക്ക് ഒരു പ്രശ്നമല്ലെന്നും ശിവന് ഒരിക്കലും യജ്ഞഭാഗം കൊടുക്കില്ലെന്നും ദക്ഷന്‍ അറിയിച്ചു. ദധീചി ശിവന്‍റെ മാഹാത്മ്യത്തെക്കുറിച്ച് ദക്ഷനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു വെങ്കിലും ദക്ഷന്‍ തന്‍റെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ഒടുവില്‍ ശിവനെ അവമാനിച്ചുകൊണ്ട് യാഗം നടത്തിയാല്‍ അത് മുടങ്ങുമെന്ന്‍ ദക്ഷനെ ഉപദേശിച്ചു ദധീചി മടങ്ങി.
രംഗം പതിന്നാലിൽ, ദധീചി ദക്ഷന്‍റെയടുക്കല്‍നിന്ന് പോന്നതിനുശേഷം കലഹപ്രിയനായ നാരദന്‍ കൈലാസത്തിലെത്തി ശിവനുമായി കുശലപ്രശ്നങ്ങള്‍ ആരംഭിച്ചു. ദക്ഷന്‍ നടത്തുന്ന യാഗത്തെപ്പറ്റിയും ശിവന്  യാഗഭാഗം തരില്ല എന്ന ദക്ഷന്റെ തീരുമാനത്തെപ്പറ്റിയും നാരദന്‍ ശിവനോട് പറഞ്ഞു. ദുഷ്പ്രവൃത്തികളുടെ ഫലം ദുഷ്ടന്മാര്‍ അനുഭവിക്കും എന്ന്‍ പറഞ്ഞ് പരമശിവന്‍ നാരദനെ യാത്രയാക്കി.
രംഗം പതിനഞ്ചിൽ, ദക്ഷന്‍ നടത്തുന്ന യാഗം പോയി കാണുന്നതിന് സതി പരമശിവനോട് അനുമതി ചോദിച്ചു. അവിടെ ചെന്നാല്‍ അച്ഛനെയും സഹോദരിമാരെയും കാണാമെന്നും അച്ഛന് എന്നോടുള്ള ദേഷ്യം മാറുമെന്നും സതി അറിയിച്ചു. പക്ഷെ ശിവന്‍ , അവിടെ ചെന്നാലുണ്ടാകാനിടയുള്ള വിഷമങ്ങള്‍ സതിയെ പറഞ്ഞു മനസ്സിലാക്കി. അച്ഛന്റെ ദേഷ്യം വര്‍ദ്ധിക്കുകയേ ഉള്ളൂ എന്നും നിനക്ക് അവമാനം സംഭവിക്കുമെന്നും പറഞ്ഞു. ശിവന്‍ പറഞ്ഞത് കേള്‍ക്കാതെ സതി യാഗത്തിനായി പുറപ്പെട്ടു. സതി പോയത് മനസ്സിലാക്കി ശിവന്‍ സതിയുടെ രക്ഷക്കായി ഭൂതഗണങ്ങള പിന്നാലെ പറഞ്ഞയക്കുന്നു.
രംഗം പതിനാറിൽ, ശിവന്‍ പറഞ്ഞത് അനുസരിക്കാതെ സതി യാഗം കാണുന്നതിനായി ദക്ഷന്റെ യാഗ ശാലയില്‍ എത്തി. സതിയെ കണ്ടു കോപം പൂണ്ട ദക്ഷന്‍ കോപത്തോടെ ശിവനെ നിന്ദ ചെയ്യുകയും സതിയോട് പോകാന്‍ ആജ്ഞാപിക്കുകയും ചെയ്തു. ശിവനെ അപമാനിക്കരുതെന്ന സതിയുടെ വാക്യം ചെവിക്കൊള്ളാതെ ദക്ഷന്‍ സതിയെ യാഗശാലയില്‍ നിന്നും പുറത്താക്കി. വളരെ ദു:ഖത്തോടെ സതി യാഗശാലയില്‍ നിന്നു പോയി.
രംഗം പതിനേഴിൽ, ദക്ഷന്റെ വാക്കുകള്‍ കേട്ട ദു:ഖിതയായ സതി കൈലാസത്തില്‍ തിരിച്ചെത്തി പരമശിവനോട് സങ്കടമുണര്‍ത്തിക്കുന്നു.  ശിവന്‍റെ വാക്കുകള്‍ മാനിക്കാതെ പോയത് കാരണം അവമാനം ഉണ്ടായെന്നും ഇനിമുതല്‍ ദക്ഷന്‍ തന്റെ പിതാവല്ല്ലെന്നും ദക്ഷനെ വധിക്കാനുള്ള നടപടി ഉടന്‍ എടുക്കണമെന്നും സതി ശിവനെ അറിയിക്കുന്നു. പരമശിവന്‍ സതിയെ ആശ്വസിപ്പിക്കുന്നു. താമസിയാതെ ദക്ഷനെ വധിക്കുന്നുന്ടെന്ന്‍ പറഞ്ഞ് സതിയെ സമാധാനിപ്പിക്കുന്നു. പിന്നീട് കോപത്തോടെ തന്റെ മൂന്നാം തൃക്കണ്ണില്‍ നിന്ന് വീരഭദ്രനേയും ഭദ്രകാളിയേയും സൃഷ്ടിക്കുന്നു.
രംഗം പതിനെട്ടിൽ, ശിവന്റെ കോപാഗ്നിയില്‍ നിന്നും ഉണ്ടായ വീരഭദ്രനും ഭദ്രകാളിയും ശിവനുമുമ്പില്‍ വന്നു വണങ്ങുന്നു. എന്താണ് ചെയ്തുതരേണ്ടത്‌ എന്ന് വീരഭദ്രന്‍ ശിവനോട് ചോദിക്കുന്നു. ദക്ഷന്റെ യാഗശാലയില്‍ പോയി അഹങ്കാരിയായ ദക്ഷനെ കൊന്നുവരാന്‍ ശിവന്‍ ആജ്ഞാപിക്കുന്നു. ദേവന്മാരെയും മഹാര്‍ഷിമാരെയും വധിക്കരുതെന്നും ശിവന്‍ നിര്‍ദ്ദേശിക്കുന്നു.
രംഗം പത്തൊമ്പതിൽ, ദക്ഷന്റെ യാഗശാല. വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളും ആര്‍ത്തട്ടഹസിച്ച് യാഗശാലയിലേക്ക് വരുന്നു. പൂജാബ്രാഹ്മണരും മറ്റും പേടിക്കുന്നു. ദക്ഷന്‍ അവരെ ആശ്വസിപ്പിക്കുന്നു. ദക്ഷന്‍ അവരെ തടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും അവര്‍ യാഗശാലയില്‍ കടന്ന്  അവിടെയുള്ളവരെയൊക്കെ ആട്ടി ഓടിക്കുന്നു. ശിവനുള്ള യജ്ഞഭാഗം കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദക്ഷന്‍ അതിന് തയ്യാറാകുന്നില്ല. ഒടുവില്‍ അവര്‍ യാഗശാല തകര്‍ക്കുന്നു. യുദ്ധത്തിലൂടെ ദക്ഷന്റെ ശിരസ്സ് മുറിക്കുന്നു.
ത്രിലോകങ്ങള്‍ കുലുക്കുന്ന അട്ടഹാസത്തോടെ വീരഭദ്രന്‍ തന്‍റെ കരത്തിലുള്ള വാളുകൊണ്ട് ദക്ഷന്റെ ശിരസ്സറുത്ത് ഹോമിച്ചു. ശിവനിന്ദ കേട്ട് ആനന്ദിച്ചിരുന്ന ദേവന്മാര്‍ക്ക് അംഗ വൈകല്യങ്ങള്‍ വരുത്തി യാഗം തകര്‍ത്തു.
രംഗം ഇരുപതിൽ, ശിവന്‍ സതിയോടുകൂടി കാളപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. ദേവാദികള്‍ പരമശിവനെ സ്തുതിക്കുകയും ദക്ഷനെ ജീവിപ്പിച്ച് യാഗം പൂര്‍ത്തിയാക്കണമെന്നു അപേക്ഷിക്കുകയും ചെയ്യുന്നു. പരമേശ്വരന്‍ ദക്ഷന് ആടിന്‍റെ തല നല്‍കി ജീവിപ്പിച്ച് യജ്ഞം പൂര്‍ത്തിയാക്കാമെന്ന് ഉറപ്പുനല്‍കുന്നു.
രംഗം ഇരുപത്തിയൊന്നിൽ, ആടിന്റെ തലയോടുകൂടിയ ദക്ഷന്‍ പശ്ചാത്തപിച്ച് ശിവനെ സ്തുതിക്കുന്നു. ഭഗവാന്‍ ദക്ഷനെ അനുഗ്രഹിച്ച് സന്തോഷത്തോടെ കൈലാസത്തിലേക്ക് മടങ്ങുന്നു. അങ്ങിനെ അനുഗ്രഹം നല്‍കി ത്രിപുരാന്തകനായ ഗിരീശന്‍ ദയിതയോടോപ്പം കൈലാസത്തിലേക്ക് പോയി. ആനന്ദവാന്മാരായ ദേവന്മാരാലും മുനിമാരാലും പ്രശംസിക്കപ്പെട്ട യശസ്സോടുകൂടിയ പ്രജാപതിയായ ദക്ഷന്‍ സ്വന്തം പുരിയില്‍ വളരെ സുഖത്തോടെ വസിച്ചു.
അഗേന്ദ്രഭൂഷിതം ദേവമപി നാഗേന്ദ്രഭൂഷിതം എന്ന് തുടങ്ങുന്ന മംഗളശ്ലോകത്തോടേ ദക്ഷയാഗം കഥ അവസാനിക്കുന്നു. 
 
 

മൂലകഥയിൽ നിന്നുള്ള വ്യതിയാനങ്ങൾ

ദക്ഷന്റെ കഥകൾ മഹാഭാരതം, ദേവീഭാഗവതം, വാമനപുരാണം, ശ്രീമഹാവിഷ്ണുപുരാണം, സ്കന്ദപുരാണം, ശ്രീമഹാഭാഗവതം എന്നിങ്ങനെ പല പുരാണഗ്രന്ധങ്ങളിലുമുണ്ട്. ശ്രീമഹാഭാഗവതത്തിൽ ചതുർത്ഥസ്കന്ധത്തി(2മുതൽ 7വരെ അദ്ധ്യായങ്ങൾ)ലാണ് ദക്ഷയാഗകഥ വിവരിച്ചിട്ടുള്ളത്. ഇരയിമ്മൻ തമ്പി മുഖ്യമായി ആശ്രയിച്ചിരികുന്നത് ഭാഗവതത്തെയാണെങ്കിലും പാത്രസ്വഭാവത്തിലും കഥഗതിയിലും സാരമായ വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ട്.
 
വാസ്തവത്തിൽ ഭാഗവതമല്ല ദക്ഷയാഗം ആട്ടകഥയുടെ മൂലം, സ്കന്ദപുരാണമാണ്. അതിൽ ‘ശിവരഹസ്യഖണ്ഡ’ത്തിൽ ‘ദക്ഷകാണ്ഡ’മെന്നൊരു ഭാഗമുണ്ട്. അതിലെ ദക്ഷയാഗകഥ യാതൊരു മാറ്റവും കൂടാതെ തമ്പി സ്വീകരിച്ചിരിക്കുകയാണ്. കരാളദംഷ്ട്രനെന്ന ഒരു അസുരനെമാത്രമെ കവി സൃഷ്ടിച്ചിട്ടുള്ളു.‘ എന്ന് പണ്ഡിതവരേണ്യനായ കെ.പി.നാരായണപിഷാരോടി തൃശ്ശൂർകഥകളിക്ലബ്ബിന്റെ 1980ലെ സൊവനീറിൽ എഴുതിയ ‘ദക്ഷയാഗത്തിലെ ഇതിവൃത്തം’ എന്ന ലേഘനത്തിൽ പ്രസ്ഥാപിച്ചിട്ടുണ്ട്.
 
1.ആട്ടകഥയിൽ ദക്ഷപത്നിക്ക് ‘വേദവല്ലി’ എന്നാണ് നാമം. എന്നാൽ ഭാഗവതപ്രകാരം ‘പ്രസ്തുതി’ എന്നാണ് ദക്ഷപത്നിക്കു പേർ. വിഷ്ണുപുരാണത്തിലാകട്ടെ ‘അസക്നി’ എന്നാണ് ഇവരുടെ നാമം കാണുന്നത്.
 
2.ആട്ടകഥയിൽ സതി അയോനിജയായ ദിവ്യകന്യകയാണ്. ദക്ഷന്റെ കേവലം വളർത്തുപുത്രി മാത്രം. എന്നാൽ ഭാഗവതത്തിൽ സതി ദക്ഷന്റെ ഔരസപുത്രി തന്നെയാണ്. ഇതര പുരാണനായികമാരായ സീത, പാഞ്ചാലി എന്നിവരെപ്പോലെതന്നെ സതിയേയും അയോനിജയായി കല്പിച്ചതിലൂടെ ആട്ടകഥാകാരന് ഒരു ഉത്തമ ദ്ദൃശ്യകാവ്യത്തിന്റെ ഇതിവൃത്തതിന് അനുയോജ്യമായ രീതിയിലുള്ളതും അഭിനയപ്രാധാന്യമുള്ളതുമായ ഒരു പൂർവ്വരംഗം ഘടിപ്പിക്കുവാൻ സാധിച്ചു. എന്നു മാത്രമല്ല, പിന്നീടുള്ള രംഗങ്ങളിൽ ‘നിന്നുടെ താതനും ഞാനല്ല സമ്പ്രതി’ എന്ന് ദക്ഷനും ‘മമ താതനല്ലവനിനിമേൽ’ എന്ന് സതിയും പറയുന്നതിന് ഒരു അടിസ്ഥാനവും നൽകാനായി.
 
3.ശ്രീപരമേശ്വരനെ തപസ്സുചെയ്യുന്ന സതിയെ കണ്ട് കാമാസക്തനായിതീരുന്ന കരാളദംഷ്ട്രനെന്ന അസുരകഥാപാത്രവും നാലാംരംഗംതന്നെയും പുരാണങ്ങളിലൊന്നും ഇല്ലാത്തതാണ്. ഇവ സൃഷ്ടിച്ചതിലൂടെ കവി ഒരു കത്തിവേഷത്തെ എത്തിച്ച് രംഗം പൊലിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. എന്നാൽ അനവസരത്തിലുള്ള ഈ കത്തിവേഷത്തിന്റെ പ്രവേശവും പാടിപ്പദവും ദൃശ്യകാവ്യത്തിന്റെ സൌന്ദര്യത്തിന് തെല്ലൊന്നു ക്ഷതപെടുത്തുകയല്ലെ ചെയ്തത് എന്ന് സംശയിക്കുന്നു. ഇതിനാൽ തന്നെയാകാം ഈ രംഗം പണ്ടുമുതൽതന്നെ ഒഴിവാക്കപ്പെട്ടതും.
 
4.ശിവൻ ഒരു വടുവേഷത്തിൽ വന്ന് തപസ്സുചെയ്യുന്ന സതിയെ പരീക്ഷിക്കുന്നതായി പുരാണങ്ങളിലൊന്നും പ്രസ്ഥാവനയില്ല. പാർവ്വതീപരിണയ കഥയിൽനിന്നും പ്രേരണയുൾക്കൊണ്ട് നിർമ്മിച്ച ഈ രംഗത്തിലൂടെ നായികാനായകന്മാരുടെ പരസ്പരപ്രേമത്തിന്റെ ദാർഢ്യം വെളിപ്പെടുത്തുവാൻ തമ്പിക്ക് സാധിച്ചു.
 
5.വിവാഹശേഷം ശിവൻ പെട്ടന്ന് അപ്രത്യക്ഷനാകുന്നതായും, ദേവി ദുഃഖാർത്തയായി വീണ്ടും തപം ചെയ്യുന്നതായും, പെട്ടന്ന് പ്രത്യക്ഷനാകുന്ന ശിവൻ ആരോടും പറയാതെ സതിയേയും കൂട്ടി കൈലാസത്തിലേയ്ക്കു ഗമിക്കുന്നതായുമുള്ള കഥാഭാഗവും പുരാണങ്ങളിലൊന്നും പരാമർശ്ശിക്കാത്തവയാണ്. ജാമാതാവിന്റെ ഈ പ്രവർത്തികളാണ് ദക്ഷനിൽ ശിവവിരോധത്തിന് കാരണമാകുന്നതായി ആട്ടകഥയിൽ പറയുന്നത്. ഭാഗവതപ്രകാരം ജഗത്പിതാക്കൾ നടത്തിയ ഒരു യാഗവേദിയിൽ സന്നിഹിതനായിരുന്ന ശിവൻ, ഭാര്യാപിതാവായ തന്നെ ആദരിക്കാതെയിരിക്കുന്നതാണ് ദക്ഷനിൽ ശിവവൈരത്തിന് കാരണമായി ഭവിക്കുന്നത്.
 
6.ദേവന്മാരുടെ നിർബന്ധമനുസ്സരിച്ച് ശിവദമ്പതികളെ കാണുവാനായി ദക്ഷൻ കൈലാസത്തിലേയ്ക്ക് ചെല്ലുന്നതും, നന്ദികേശ്വരൻ ദക്ഷനെ അപമാനിച്ചയയ്ക്കുന്നതുമായ രംഗവും മൂലത്തിൽ ഇല്ലാത്തതാണ്. കഥയുടെ മൂലബീജമായ ദക്ഷന്റെ ശിവവിരോധം എന്ന അംശത്തെ കൂടുതൽ ജ്വലിപ്പിക്കുവാനും, കഥഗതിയിലെ സംഘർഷാത്മകത ഉത്തരോത്തരം വർദ്ധിപ്പിക്കുവാനും ഈ വ്യതിയാനത്തിലൂടെ തമ്പിക്ക് സാധിച്ചു. എന്നുമാത്രമല്ല, നന്ദികേശ്വരൻ എന്ന വെള്ളത്താടിവേഷത്തിന്റെ പ്രവേശത്തിന് ഇടയാകുവാനും, ഇതിലൂടെ വേഷവൈവിധ്യവും രംഗപ്പൊലിമയും വർദ്ധിപ്പികുവാനുംകൂടി സാധ്യമായി.
 
7.യാഗത്തിനായി ബ്രഹ്മാവ് ശിവനെ ക്ഷണിക്കുന്നതും, ശിവൻ അത് നിരസിച്ചുകൊണ്ട് പകരമായി നന്ദിയെ അയയ്ക്കുന്നതും, യാഗവേദിയിൽ വെച്ച് ദക്ഷൻ നന്ദിയോട് സംഘടനത്തിന് മുതിരുന്നതുമായ കഥാഭാഗവും ആട്ടകഥാകാരന്റെ സൃഷ്ടിയാണ്. മൂലകഥയിൽ ഇല്ലാത്തവയായ ഈ രംഗങ്ങൾ കൂട്ടിചേർത്തതിലൂടെ ദക്ഷന്റെ ശിവവിരോധത്തിന് ആക്കം കൂട്ടുകയും സംഘടനാത്മകത വളർത്തുകയുമാണ് കവി ലക്ഷ്യമിട്ടിരിക്കുന്നത്. 
 
8.ദക്ഷന്റെ യാഗവൃത്താന്തം നാരദൻ കൈലാസത്തിൽ വന്ന് അറിയിക്കുന്നതായാണ് ആട്ടകഥയിലുള്ളത്. എന്നാൽ സതീദേവി യാഗവൃത്താന്തം അങ്ങിനെയോ കേട്ടറിഞ്ഞു എന്നുമാത്രമെ മൂലത്തിൽ കാണുന്നുള്ളു.
 
9.യാഗശാലയിൽ ക്ഷണിക്കപ്പെടാതെ എത്തിച്ചേരുന്ന സതിയെ കണ്ടിട്ടും കണ്ടതായിപ്പോലും ദക്ഷൻ നടിച്ചില്ല എന്നു മാത്രമെ പുരാണത്തിൽ പ്രസ്ഥാപിക്കുന്നുള്ളു. എന്നാൽ ആട്ടകഥയിൽ ഈ സന്ദർഭത്തിൽ സതിയും ദക്ഷനുമായി ആദർശ്ശപരമായ വാക്ക്സംഘട്ടനം നടക്കുന്നതായാണ് കാണുന്നത്. ദക്ഷന്റെ വൈഭവം പ്രദർശ്ശിപ്പിക്കുന്നതിനും, നടന്മാരുടെ അഭിനയത്തിന് കൂടുതൽ വകകൾ ഉണ്ടാക്കുന്നതിനും, സർവ്വോപരി സംഘടനാത്മകമായ മറ്റൊരു ഉജ്ജ്വലരംഗം ഒരുക്കുന്നതിനും ഈ മാറ്റത്തിലൂടെ ആട്ടകഥാകാരനു സാധിച്ചു.
 
10.ദക്ഷനാൽ അധിക്ഷേപിതയായ സതി യാഗശാലയിൽവെച്ചുതന്നെ സ്വദേഹത്തെ യഗാഗ്നിയിൽ ദഹിപ്പിച്ച് ആത്മാഹുതി ചെയ്യുന്നതായും സതിയെ അനുഗമിച്ചിരുന്ന ഭൂതഗണങ്ങൾ മടങ്ങിവന്ന് ശിവനെ വിവരങ്ങൾ ധരിപ്പിക്കുന്നതായുമാണ് പുരാണകഥ. എന്നാൽ ആട്ടകഥയിൽ സതി ആത്മാഹുതി ചെയ്യുന്നില്ല. സതിതന്നെ മടങ്ങിവന്ന് ശിവനോട് സങ്കടമുണർത്തിക്കുന്നതായാണ് ആട്ടകഥയിൽ ഉള്ളത്. ദക്ഷനിഗ്രഹശേഷം ശിവനോടോപ്പം സതിയും യാഗശാലയിൽ വരുന്നതായും, അന്ത്യത്തിൽ ശിവനോടൊപ്പം കൈലാസത്തിലേയ്ക്ക് മടങ്ങുന്നതായുമാണ് ആട്ടകഥയിൽ പറയുന്നത്. ശിവകഥയുടെ ഉത്തരകാണ്ഡത്തിന്റെ പ്രസക്തിയും സാദ്ധ്യതയും നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഈ വ്യതിയാനം മൂലം ദക്ഷയാഗകഥയുടെ ജീവൻ നഷ്ടപ്പെടുന്നുണ്ട് എന്ന് പറയാതെ തരമില്ല.
 
11.സതീദഹനവാർത്തയറിഞ്ഞ് കോപിഷ്ടനായ ശ്രീപരമേശ്വരൻ ജട പറിച്ചെറിഞ്ഞപ്പോൾ ശത്രുസംഹാരത്തിനായി വിരഭദ്രൻ പ്രത്യക്ഷനായി എന്നുമാത്രമെ ഭാഗവതകഥയിലുള്ളു. ജടയിൽനിന്നും വീരഭദ്രനൊപ്പം ഭദ്രകാളിയും ആവിർഭവിച്ചു എന്ന് ദേവീഭാഗവതത്തിൽ പറയുന്നു. ആട്ടകഥയിലാകട്ടെ യാഗധ്വംസനത്തിനായി ശിവൻ ലലാടാഗ്നിയിൽ  നിന്നും വീരഭദ്രനേയും സതീദേവി ഭദ്രകാളിയേയും സൃഷ്ടിച്ചു എന്നാണ് കാണുന്നത്. അത്യുഗ്രങ്ങളായ രണ്ടുവേഷങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് സംഹാരതാണ്ഡവമാടുന്നതിലൂടെ അന്ത്യഭാഗത്തിന് ഉജ്ജ്വലത കൈവരുത്തുവാൻ ഇതിലൂടെ ആട്ടകഥാകരന് സാധിച്ചിട്ടുണ്ട്.
 

രംഗാവതരണത്തിലെ സവിശേഷതകൾ

ഭക്തിരസപ്രധാനമായ ഈ ആട്ടക്കഥയുടെ അവതരണത്തിൽ രണ്ട് ഒന്നാംതരം പച്ചവേഷങ്ങൾക്കും(ദക്ഷൻ-I&II), ഒന്നാംതരം സ്ത്രീവേഷത്തിനും(സതി), ഒന്നാംതരം താടിവേഷത്തിനും(വിരഭദ്രൻ), രണ്ട് ഇടത്തരം താടിവേഷക്കാർക്കും(നന്ദികേശ്വരൻ, ഭദ്രകാളി) മറ്റനേകം ഇടത്തരം കുട്ടിത്തരം വേഷക്കാർക്കും സാധ്യതകൾ ഉണ്ട്.
 
ആദ്യരംഗത്തിലെ ദക്ഷന്റെ ‘പൂന്തേൻ വാണി’ എന്ന പതിഞ്ഞ ശൃഗാരപ്പദം ചിട്ടപ്രധാനവും മനോഹരവുമാണ്. കിർമ്മീരവധത്തിലെ ധർമ്മപുത്രരുടെ ‘ബാലേ കേൾ’ എന്ന പതിഞ്ഞപദത്തിന്റെ അതേ മാതൃകയിലാണ് ‘പൂന്തേൻ വാണിയും‘ ചിട്ടചെയ്തിരിക്കുന്നത്. ധർമ്മപുത്രർക്ക് കരുണവും ദക്ഷനു ശൃഗാരവുമാണ് സ്ഥായീരസം എന്നതാണ് ഇവിടെ വത്യാസമായുള്ളത്. പല്ലവിയ്ക്കുശേഷമുള്ള പതിഞ്ഞ വട്ടംവെയ്ച്ചുകലാശം ഈ രണ്ടു പദങ്ങളുടേയും ഒരു പ്രത്യേകതയാണ്.
 
രണ്ടാം രംഗത്തിലെ ഭക്തിരസപ്രധാനമായ ‘കണ്ണിണയ്ക്കാനന്ദം’ എന്നു തുടങ്ങുന്ന ദക്ഷന്റെ പദം അഭിനയപ്രധാന്യമുള്ളതും മനോഹരവുമാണ്.
 
പത്താം രംഗത്തിലെ ദക്ഷന്റെ ‘അറിയാതെ’ എന്നുതുടങ്ങുന്ന പദവും ചിട്ടയ്ക്കും അഭിനയത്തിനും ഒരുപോലെ പ്രാധാന്യമുള്ളതാണ്.
 
വീരഭദ്രൻ, ഭദ്രകാളി എന്നീ രണ്ട് അത്യുഗ്രവേഷങ്ങൾ ഭൂതഗണങ്ങളോടൊപ്പമെത്തി സംഹാരതാണ്ഡവമാടുന്ന 19, 20 രംഗങ്ങൾ കഥകളിയുടെ ദൃശ്യപരതയ്ക്ക് മോടിനൽകുന്നതും ജനരഞ്ജകമായവയുമാണ്.
 
ഇരുപത്തിഒന്നാം രംഗത്തിൽ ശിവനോടൊപ്പം സതിയും രംഗത്തുള്ളതായാണ് ആട്ടകഥയിൽ പറയുന്നതെങ്കിലും അരങ്ങിൽ സതി പതിവില്ല. ആട്ടകഥയിൽ സതി ആത്മാഹുതി നടത്തുന്നതായി പറയുന്നില്ലെങ്കിലും ചിലപ്പോൾ(നടന്റെ മനോധർമ്മാനുസ്സരണം) പതിനെട്ടാം രംഗത്തിനൊടുവിൽ(ശിവനോട് സങ്കടമുണർത്തിച്ച് അദ്ദേഹത്തിന്റെ മറുപടിയും ശ്രവിച്ചശേഷം) സതി ആത്മാഹുതി ചെയ്യുന്നതായി ആടാറുണ്ട്.
 
ആട്ടകഥയുടെ അവതരണശ്ലോകം
 
ശ്രീരാമവർമ്മ കുലശേഖരസോദരസ്യ
മാർത്താണ്ഡവർമ്മ യുവഭൂമിപതേർന്നിദേശാത്
കേനാപി തല്പദജുഷാ കില ദക്ഷയാഗ-
നാട്ട്യപ്രബന്ധമുദിതം സുധിയഃ പുനന്തു
 
ശ്രീരാമവർമ്മ കുലശേഖരന്റെ അനുജനായ മാർത്താണ്ഡവർമ്മ യുവരാജാവിന്റെ നിർദ്ദേശമനുസ്സരിച്ച് അദ്ദേഹത്തിന്റെ പാദസേവകനായ ഒരുവനാൽ വർണ്ണിക്കപ്പെട്ട ദക്ഷയാഗമെന്ന നാട്ട്യപ്രബന്ധത്തെ വിദ്വാന്മാർ പരിശോധിച്ച് പാവനമാക്കിതീർക്കട്ടെ.

വേഷങ്ങൾ

ദക്ഷൻ-പച്ച
ശിവൻ-പഴുക്ക
സതി-സ്ത്രീവേഷം മിനുക്ക്
വീരഭദ്രൻ-ചുവന്നതാടി
ഭദ്രകാളി-
നന്ദികേശ്വരൻ-