വരിക ബാലേ ശൃണു

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അന്യൂനം ഭക്തിപൂർവ്വം പരമശിവപദം സേവചെയ്‌വാൻ ഗമിപ്പാൻ
ഉന്നിദ്രാമോദമോടും വിജയനിതി പുറപ്പെട്ടു വീതാത്മഖേദം
ധന്യന്മാരഗ്രജന്മാരൊടുമഥ സഹജന്മാരൊടും യാത്രചൊല്ലി-
പ്പിന്നെപ്പാഞ്ചാലിയോടങ്ങുരുതരകൃപയാ ചെന്നു കണ്ടേവമൂചേ
 
പല്ലവി:
വരിക ബാലേ ശൃണു പാഞ്ചാലേശവരകന്യേ നീയും
ചരണം1:
വാരിജവിലോചനേ വാരണസുഗമനേ
താരിൽത്താർമാനിനീനിവാസതനോ
പാരാളുമഗ്രജന്മാരാൽ നിയോഗിക്കയാൽ
മാരാരിദേവനെപ്പോയ്സേവചെയ്‌വാൻ
ചരണം2:
പൈന്തേൻതൂകുംവചനേ പോകുന്നേൻ നല്ല
സുന്ദരിമാർ വന്ദിക്കും ചന്തമെയ്യുടയോളേ
ഹന്ത സന്താപിക്കൊല്ലാ ചെറ്റും കാന്തന്മാരുമായി-
സ്സന്തോഷേണ സാകം സന്തതം വാണുകൊൾക
ചരണം3:
ഉരുതരതപം ചെയ്തു പുരവൈരിയെസ്സേവിച്ചു
വരവും പാശുപതമാം ശരവും വാങ്ങിക്കൊണ്ടു
പരിചൊടു നിന്നരികിൽ വരുവൻ വൈകാതെ ഞാൻ
പരമാനന്ദേന പോവാനുരചെയ്ക നീ
ചരണം 4:
നല്ലാരിൽമണിമൗലേ, വല്ലഭേ, മുല്ലബാണ-
വില്ലോടെതിർചില്ലിവല്ലീയുഗളരമ്യേ!
കല്യേ കല്യാണശീലേ, പല്ലവാധരീ!
ചൊല്ലേറും നാരിമാരിൽ നല്ല മനോഹരാംഗീ!
 
അർത്ഥം: 
ശ്ലോകം:-പരമശിവനെ ന്യൂനത ഇല്ലാതെ ഭക്തിയോടെ ധ്യാനിക്കാനയി പോകാൻ അർജ്ജുനൻ പുറപ്പെട്ടു. സഹോദരന്മാരോടും ഒപ്പമുള്ളവരോടും യാത്ര പറഞ്ഞ് അവസാനം പാഞ്ചാലിയോട് ചെന്ന് ഇപ്രകാരം പറഞ്ഞു.
പദം:-അല്ലയോ പാഞ്ചാലി നീ അരികിൽ വന്നാലും. ഞാൻ ശിവനെ ഭജിക്കാനായി പോകുന്നു. സങ്കടപ്പെടരുത്. നിന്റെ മറ്റ് ഭർത്താക്കന്മാരുമായി ചേർന്ന് സന്തോഷത്തോടെ വാഴുക. ശിവനെ സേവിച്ച് വരങ്ങളും പാശുപതാസ്ത്രവും വാങ്ങി നിന്റെ അരികിൽ ഞാൻ ഒട്ടും വൈകാതെ തിരിച്ചെത്തും. അതിനായി യാത്രാനുമതി നൽക.