ഒരുനാളും നിരൂപിതമല്ലേ
ശ്ലോകം.
	 
വസ്ത്രം പത്രികൾകൊണ്ടുപോയ് ദിവി മറ-
	ഞ്ഞപ്പോളവസ്ഥം നിജാ-
	മുൾത്താരിങ്കൽ വിചാര്യ ദിഗ്‌വസനനായ്
	നിന്നൂ നളൻ ദീനനായ്;
	പത്ന്യാ സാകമിതസ്തതോfഥ ഗഹനേ
	ബംഭ്രമ്യമാണശ്ശുചാ
	നക്തം പോയ് വനമണ്ഡപം കിമപി ചെ-
	ന്നദ്ധ്യാസ്ത വിഭ്രാന്തധീഃ
	 
	പല്ലവി.
	 
ഒരുനാളും നിരൂപിതമല്ലേ ഉദന്തമി-
	തൊരുനാളും നിരൂപിതമല്ലേ.
	 
അനുപല്ലവി.
	 
കരുണാകടാക്ഷമെന്നിൽ പുരവൈരി സംഹരിച്ചോ?
	സുരനായകവരത്തിൽ പരിണാമമീദൃശമോ?
	 
ചരണം. 1
	 
സുന്ദരീ, ദയിതേ, ശൃണു ഭൈമീ, നിന്നെ രക്ഷിപ്പാൻ
	ഇന്നരിമ എനിക്കെന്നു വന്നു.
	ഒന്നല്ലെനിക്കുള്ളാധി ചൊന്നാലറിയിക്കാമോ?
	എന്നെയും നിന്നെയും നീ തന്നെ കാത്തുകൊള്ളേണം.
	 
ശ്ലോക സാരം: വസ്ത്രവുമായി പക്ഷികൾ പോയ്മറഞ്ഞപ്പോൾ സ്വന്തം അവസ്ഥയെ ഓർത്ത് നഗ്നനായി നളൻ നിന്നു. പിന്നെ കാട്ടിൽ അവിടെയും ഇവിടെയും ബുദ്ധിയുറയ്ക്കാതെ അലഞ്ഞു. രാത്രിയായപ്പോൾ ഒരു വനമണ്ഡപത്തിൽ ചെന്നിരുന്നു.
സാരം: ഈ ഉദന്തങ്ങളൊന്നും ഒരു നാളും പ്രതീക്ഷിച്ചതല്ല. പരമശിവൻ എന്നിലുള്ള കരുണാകടാക്ഷം സംഹരിച്ചുവോ? ദേവരാജന്റെ വരത്തിന്റെ പരിണാമം ഇങ്ങനെയോ? സുന്ദരീ, ദമയന്തീ, നിന്നെ രക്ഷിക്കാൻ ഇന്ന് എനിക്കു പ്രയാസമായിരിക്കുന്നു. എന്നെയും നിന്നെയും പതിവ്രതയായ നീ തന്നെ രക്ഷിച്ചുകൊള്ളണം.
ഈ ശ്ലോകം അഭിനയിക്കേണ്ടതാണ്. തുടർന്ന് പദാഭിനയം.