അനുസ്മരണം

Malayalam

കഥാപാത്രത്തിന്റെ അവസ്ഥാനുസരണം

Kalamandalam Vasu Pisharody Photo by Shaji Mullookkaaran
കലാമർമജ്ഞത എന്നൊക്കെ പറയില്ലേ, അങ്ങനെ കഥകളിസംഗീതത്തിന്റെ മർമജ്ഞത ഹരിദാസിന്റെ പാട്ടിൽ കുറച്ചുകൂടും. ഇപ്പം പുതിയ കുട്ടികളൊക്കെ പാടുമ്പോ, വെറുതേ കുറേ രാഗമാറ്റങ്ങള്, ഇതിന്റെയൊക്കെ അടിസ്ഥാനമെന്താ? അതുവരെ മറ്റുള്ളവര് ഉപയോഗിച്ചിരുന്ന രാഗത്തിനെ വേണ്ടപോലെ ഉപയോഗിക്കാനുള്ള ധൈര്യം പോരായ്ക, അല്ലെങ്കിൽ അതുകൊണ്ടുമാത്രം താൻ വിജയിക്കില്ലെന്ന പരാധീനത. ജൂബ്ബയിട്ടാൽ ഭംഗിയില്ലാന്ന് തോന്നി ടി-ഷർട്ട് വാങ്ങിയിടുകാണ്. ആ ഒരു രീതി വരികാണ്. ഹരിദാസന് അതുണ്ടായിരുന്നില്ല. ഏതാച്ചാൽ അതിൽത്തന്നെ അങ്ങനെ ഉറപ്പിച്ച് ഉണ്ടാക്കുന്ന രീതി. കഥാപാത്രത്തിന്റെ അവസ്ഥ നോക്കി അനവധി പൂർവസൂരികള് ചെയ്ത് സിദ്ധി വരുത്തീട്ടുള്ള രാഗങ്ങളാണ്. അത് പിന്നൊന്ന് മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ടാ. ഹരിദാസൻ ചിലത് മാറ്റീട്ടുണ്ട്. ആ സന്താനഗോപാലത്തിലെ ‘കല്യാണാലയേ ചെറ്റും’, അത് ഹരിദാസൻ പാടുമ്പം, ‘ബലേ, അങ്ങനെതന്നെയാ വേണ്ടത്’ എന്നുതോന്നും. ഇങ്ങനെ സമാധാനിപ്പിക്കുന്ന ഒരു പദം. മാറ്റങ്ങൾ അപൂർവമായിട്ടേ ഹരിദാസൻ ചെയ്യാറുള്ളൂ. അല്ലാതെ ഓരോ ദിവസവും ഓരോന്ന്, അങ്ങനില്ല. വേണ്ടാത്തിടത്തൊന്നും മാറ്റില്ല. ഉള്ളതിന്റെ ആ ഊന്നലും മൂർച്ഛയും, പിന്നെയാ കഥാപാത്രത്തിന്റെ അവസ്ഥാനുസരണം.
 
പഠിക്കണകാലത്ത് ഒരു ദിവസം ഹരിദാസിന്റെ അച്ഛൻ കലാമണ്ഡലത്തിൽ വന്നു. അന്ന് ഗംഗാധരേട്ടനില്ല, ഇയാളാ പൊന്നാനി പാടിയിരുന്നേ. ഒരു ‘നീലാംബരി’…എന്നിട്ട് ആശാൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. ‘മകന്റെ ആ നീലാംബരി കേട്ടില്ലേ?’ ചൊല്ലിയാട്ടത്തിനു പാടുന്നത് കേട്ടിട്ട്. അന്നതു തോന്നണമെങ്കിൽ!

ശ്രുതിയിൽനിന്ന് അണുവിട മാറാതെ

Mavelikkara P Subrahmanyam

എനിക്ക് മറക്കാനാവാത്ത സംഭവം, തുറവൂരമ്പലത്തിൽ ഹരിദാസേട്ടനും ഞാനുമായിട്ട് ഒരു ജുഗൽബന്ദിയുണ്ടായി. അതിന്റെയവസാനം ഇദ്ദേഹം ‘ശിവം ശിവകരം ശാന്തം’ എന്ന് സിന്ധുഭൈരവിയിൽ പാടി. അതേപ്പറ്റി ഒന്നും പറയാനില്ല. ഒരു സംഗീതജ്ഞൻ എന്ന നിലയ്ക്ക് നമ്മുടെ മനസ്സിനകത്ത് കുറേ അവിസ്മരണീയ മുഹൂർത്തങ്ങൾ കാണും. കച്ചേരികളിൽ അങ്ങനെ പലതുമുണ്ട്. അതുപോലെയാണ് ഇദ്ദേഹത്തിന്റെ ആ സിന്ധുഭൈരവി. അനർഘനിമിഷം എന്നൊക്കെ പറയില്ലേ. ആ സിന്ധുഭൈരവിയുടെ സഞ്ചാരങ്ങളൊന്നും പറയാനില്ല. അങ്ങനൊരു സിന്ധുഭൈരവി വളരെ ദുർലഭമായിട്ടേ കേൾക്കാനൊക്കൂ. മഹാന്മാരായിട്ടുള്ള പല ഗായകരും കർണാടക സംഗീതത്തിൽ പാടിക്കേട്ടിട്ടുള്ളതാണ്. അതിൽ ഹരിദാസേട്ടന്റേതായ ഒരു ചാരുത, ഭംഗി എല്ലാം കലർത്തി… അവിടെയാ ഞാൻ പറഞ്ഞത്, കുറച്ച് ആ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരിത്. ഭീംസെൻ ജോഷിയുടെയൊക്കെ വലിയൊരാരാധകനാ ഹരിദാസേട്ടൻ. പിന്നിട് കാണുമ്പോളൊക്കെ ഞാനീ സിന്ധുഭൈരവിയുടെ കാര്യം പറയും. അപ്പോ അദ്ദേഹം പറയും: ‘അതൊന്നുമല്ല, സുബ്രഹ്മണ്യം പാടിയ കാപിയാണ് അന്ന് കേമമായത്’. ഞാൻ പറയുന്ന compliments ഒന്നും അങ്ങോട്ട് കേൾക്കില്ല.  കാരണം ആ ഒരു… എന്നെ ഒരു സ്നേഹിതൻ എന്നതിലുപരി ബഹുമാനത്തോടുകൂടി കാണുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. എനിക്കും അതേ ഭാവമാണ്. ഇഷ്ടമാണ്. ഞങ്ങള് തമാശകളൊക്കെ പറയും. അപ്പളും ആ ഒരു ബഹുമാനം തോന്നാറുണ്ട്. ആരെയും വിമർശിക്കുന്ന സ്വഭാവമില്ല. നല്ലതിനെപ്പറ്റി മാത്രം പറയും. അങ്ങനൊരു രീതിയാ. വളരെ വിശാലമായ ഒരു കാഴ്ചപ്പാട്. നല്ലതു പറഞ്ഞേ ഞാനിതുവരെ കേട്ടിട്ടുള്ളൂ. തന്നേക്കാൾ വളരെ ജൂനിയറയിട്ടുള്ളവരെ കുറിച്ചുപോലും ‘നല്ല വാസനയാ കേട്ടോ’ എന്നൊക്കെ ഒരു compliment പറയാൻ മടിക്കാറില്ല.

ആ പുഴയുടെ വക്കത്തിരുന്ന്…

Venmani Haridas photo by Sandeep from FB Venmani Haridas fans group
ഗുജറാത്തി പദങ്ങളൊക്കെ അതറിഞ്ഞു പാടുക; ഹിന്ദുസ്ഥാനി രാഗങ്ങള് വച്ചിട്ട്…അതിന്റെ മധുരം…എന്താ പറയുക! അക്ഷരം, ച്ചാൽ.. സ്വതേ സൌത്തിന്ത്യൻസ് നോർത്തിന്ത്യൻ ഭാഷയിൽ പാടുമ്പോ ഒരു സുഖക്കുറവുണ്ടാവുമല്ലോ? മൂപ്പരങ്ങനെയല്ല, എല്ലാം എഴുതിയെടുത്ത് ഇരുന്നു പഠിച്ച്, അതെന്താണ് പറയുന്നത്, എന്താണ് പറയേണ്ടത്… ‘ശ്യാമരംഗ് സമീപേ ന ജാവോ മാരെ, ആവോ സഖീ’, ച്ചാൽ ശ്യാമന്റെ അടുത്തേക്ക്, കൃഷ്ണന്റെയടുത്തേക്ക് ഞാൻ പോവില്ല. കറുത്തതിനെയൊന്നും ഞാൻ കാണില്ല, കറുപ്പിനോടു മുഴുവൻ എനിക്കു വെറുപ്പാണ്, പക്ഷെ ഞാൻ ശ്യാമന്റെയടുത്തേക്ക് പോവുകാണ്. ഈ വിരഹനായികമാരുടെ… അതൊക്കെ മൂപ്പരുടെ കേൾക്കണം. അതിന്റെ അനുഭവം പറഞ്ഞാൽ പറ്റില്ല.
 
‘അഷ്ടപദി’ അതൊക്കെ മല്ലികയും ഞാനും കൂടി ധാരാളം ചെയ്തിരുന്നതാണ്. മൂപ്പര് പാടും, ഞങ്ങള് കളിക്കും. എനിക്കിതിന്റെയൊന്നും അർത്ഥമറിയില്ലായിരുന്നു. അതൊക്കെ ദിവസവും ഇരുന്ന് എനിക്കു പറഞ്ഞുതരും.കൃഷ്ണന്റെയവസ്ഥ അങ്ങനെയാണ് രാധയുടെ അവസ്ഥയിങ്ങനെയാണ് എന്നൊക്കെ. ഞാനിവിടുന്ന് വെറും കഥകളി പഠിച്ചു പോയതാണ്. മൂപ്പരാണ് എനിക്കെല്ലാം പറഞ്ഞുതന്ന് ചെയ്യിച്ചിരുന്നത്.

കോതച്ചിറി

Padmasree Gopi Asan with Sivaraman Asan and his wife Bhavani
രണ്ടു പതിറ്റാണ്ടുമുമ്പാണ്. എറണാകുളത്തെ തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കളി. ആശാന് ഒടുവിലെ കഥയിലെ വേഷമാണ്: ബാലിവധത്തിലെ മൂത്തതാടി. അമ്പലത്തിനടുത്തുള്ള വിശ്രമമുറിയിൽ ആശാൻ സന്ധ്യക്ക് തലചായ്ച്ചപ്പോൾ ഉറക്കം സുഖമാവട്ടെ എന്നുകരുതി സംഘാടകരിൽ ആരോ പുറത്തുനിന്ന് വാതില് കുറ്റിയിട്ടു. (അകത്ത് ആളില്ലെന്നു തോന്നുകയാൽ ആരും മുട്ടില്ലല്ലോ.)
 
പുറപ്പാട്-മേളപ്പദത്തിനൊടുവിൽ 'വിഹിത പദ്മാവതി' മദ്ധ്യമാവതിയിൽ ക്ഷേത്രമതിലിനുപുറത്തേക്ക് അലയടിച്ചുകേട്ട നേരത്താണ് ഞാൻ കളിക്കെത്തുന്നത്. പത്തിയൂർ ശങ്കരൻകുട്ടിയും നെടുമ്പിള്ളി രാംമോഹനും ഒന്നിനൊന്നു മേലേക്ക്. തുടർന്ന് ചെണ്ടമദ്ദളങ്ങൾ തീർത്ത മേളഗോപുരം.
 
ഒക്കെയൊന്ന് അടങ്ങിയശേഷം അണിയറയിൽ ചെന്നതാണ് വെറുതെ. ഉടുത്തുകെട്ടുവാല് കൂട്ടിയതിനടുത്തിരുന്നിരുന്ന ഭാഗവതര് കലാനിലയം ഉണ്ണികൃഷ്ണൻ ലോഗ്യം ചോദിച്ചു. കൂടിയിരുന്ന കലാമണ്ഡലം ഹൈദരാലി ആളുടെ സുഹൃത്തിന് യുവഭാഗവതരെ പരിചയപ്പെടുത്തി: ഇയളേ അറീല്ല്യേ? പത്തിയൂര് ശങ്കരൻകുട്ടി. എൻറെ മാതിര്യാ പാട്ട്. പക്ഷെ ന്നെക്കാ നന്നായിപ്പാടും." ചൂളി കീഴ്പോട്ടു നോക്കി ശങ്കിടി.
 
ഇങ്ങനെ രസംപിടിച്ച നേരത്താണ് അണിയറക്ക് തൊട്ടുപുറത്തുനിന്ന് ഉറക്കെസ്സംസാരം. ആശാനാണ്. സൗഗന്ധികം ഭീമൻ കദളീവനത്തിലേക്കെന്നപോലെ ഭൂമികുലിക്കിയാണ് വരവ്.... അകത്തുള്ള ഞങ്ങൾ പലരും പകച്ചു.
 
എന്തിനായിരുന്നു മുറിയിൽ എന്നെയിട്ടു പൂട്ടിയത് എന്നതിനായിരുന്നു പോരിനുവിളി. 

നീണ്ടനാളത്തെ ദേശാടനത്താവളങ്ങൾ

Kalamandalam KesavapothuvaL Photo by Ramesh Varma
കഥകളി മാത്രമല്ല, ആശാൻ അടിസ്ഥാനം പയറ്റിത്തന്ന തായമ്പകയും അക്കാലത്തു വലിയ ഹരമായിപ്പടർന്നു. എറണാകുളം വളഞ്ഞമ്പലത്ത് ഉത്സവം വന്നപ്പോൾ കല്ലൂർ രാമൻകുട്ടിമാരാരെ നേരിൽ കേൾക്കാൻ പോയി. അതിനടുത്ത് ഒരു കടയിൽനിന്നായിരുന്നു തലേ കൊല്ലം BSA സൈക്കിൾ വാങ്ങിയതും അങ്ങനെ ആശാൻറെ വീട്ടിലേക്കുള്ള ചെണ്ടപഠനയാത്ര സൗകര്യമായതും. 

സന്ധ്യ കഴിഞ്ഞുള്ള ആ തായമ്പക കഴിയുമ്പോൾ രാത്രിയാവും. ഇരുചക്രമെടുത്തു പുറപ്പെട്ടാൽ മതിയായിരുന്നു; തോന്നിയില്ല. അതല്ലെങ്കിൽ ഇരുകിട മുറുകിയ നേരത്ത്  പോന്നാൽ നന്നായിരുന്നു; അതുമുണ്ടായില്ല. തീരുവോളം നിന്നു, മണി പതിനൊന്നിന് പുറത്തുകടന്നതും അവസാന ബസ്സ് കണ്മുന്നിലൂടെ പോയി. തലയോലപ്പറമ്പ്  KSRTC. 

കൈകാട്ടി, പതിവുപോലെ നിർത്തിയില്ല. ഇനിയത്തെ വണ്ടി പന്ത്രണ്ടേമുക്കാലിന്. ചോറ്റാനിക്കര ഫാസ്റ്റ്. കാത്തില്ല. അഞ്ചാറു കിലോമീറ്റർ നടക്കാൻതന്നെ തീരുമാനിച്ചു. പാതിവഴിക്കപ്പുറം വൈറ്റില കഴിഞ്ഞുള്ള കായലരികത്തെ ഇരുട്ടിൽ നായ്ക്കൾ പിന്നാലെ മുരണ്ടു കുറച്ചുദൂരം കൂടിയതൊഴിച്ചാൽ അപായമില്ലാതെ വീടെത്തി.
 
ഈ കഥ പിന്നീടൊരിക്കൽ പറഞ്ഞത് ആശാൻറെതന്നെ പേരുള്ള വേറെ ചെണ്ടകലാകാരനോടാണ്. കലാമണ്ഡലം കേശവൻ. "ഹ ഹ്ഹാ ഹ്ഹ്ഹാ..." എന്ന് തല മേലോട്ടെറിഞ്ഞു ചിരിച്ചു കേശവേട്ടൻ. "ഒന്നാന്തരം പ്രാന്തെന്നെ വൽസന്.... അല്ല, രാമുട്ട്യേട്ടൻറെ തായമ്പ കേമല്ലാന്നല്ല, ന്നാലും അവസാനത്ത ബസ്സ് ന്ന് പറഞ്ഞാ അയ്നൊരു ഗൗരവം കൊട്ക്കണേയ്..."

കഥകളിപ്പാട്ടിന്റെ ഗംഗാപ്രവാഹം

Kalamandalam Gamgadharan

ദൃഢമായ ശാരീരത്തിലൂടെ പുരോഗമിക്കുന്ന ഗംഗാധരന്റെ ആലാപനങ്ങള്‍ അകൃത്രിമമായ സ്വരധാരയാല്‍ സമ്പന്നമായിരുന്നു. കരുണാര്‍ദ്രമായ പദങ്ങളുടെ സമ്രാട്ടായിരിക്കുമ്പോഴും വീര-രൗദ്ര ഭാവങ്ങളുടെ ഇടിമുഴക്കങ്ങള്‍ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമായിരുന്നു ഗംഗാധരന്റെ കണ്‌ഠനാളം. കൃഷ്‌ണന്‍കുട്ടി പൊതുവാള്‍ - അപ്പുക്കുട്ടി പൊതുവാള്‍ സഖ്യത്തിന്റെ ഉച്ചസ്ഥായിലുള്ള മേളത്തെ അതേ അളവില്‍ പാട്ടുകൊണ്ട്‌ നിറച്ചിരുന്നു അദ്ദേഹത്തിന്റെ ഉത്ഭവത്തിലെ പദങ്ങള്‍ എന്ന്‌ വസ്‌തുത രോമഹര്‍ഷത്തോടെ മാത്രമെ സ്‌മരിക്കാനാകു. 

നാദം ചുറ്റിയ കണ്ഠം

ഏറ്റവും തെളിഞ്ഞ സ്മരണ 'നളചരിതം രണ്ടാം ദിവസം' പാടുമ്പോഴത്തെ ചില സംഗതികളാണ്. നായകവേഷം നിത്യം കലാമണ്ഡലം ഗോപി. ആദ്യ രംഗത്തെ ശൃംഗാരപദമായ "കുവലയ വിലോചനേ"ക്കിടയിലെ "കളയോല്ലാ വൃഥാ കാലം നീ" എന്നതിലെ ആദ്യ വാക്കിന് നിത്യഹരിതൻ കൈകൾ മാറുചേർത്തു പിടിച്ച് കണ്ണുകൾ വലത്തോട്ടെറിയുമ്പോൾ എന്റെയും നെഞ്ചു പിടയ്ക്കും. "യോ" എന്ന് വിബ്രാറ്റോ കൊടുത്ത് ആശാൻ തോഡി തകർത്തുപാടുമ്പോൾ ഈ നിമിഷങ്ങൾ "കഴിയരുതേ" എന്നും "ഒന്ന് കഴിഞ്ഞുകിട്ടിയാൽ ശ്വാസംവിടാമായിരുന്നു" എന്നും ഒരേസമയം അനുഭവപ്പെട്ടിരുന്നു. ഓരോ പ്രാവശ്യവും ട്രൂപ്പിന്റെ 'രണ്ടാം ദിവസം' കാണാൻ പോവുമ്പോൾ ദമയന്തിയും കലിയും പുഷ്കരനും കാട്ടാളനും കെട്ടുന്നവർ മാറും, പക്ഷെ പിന്നിൽ ഗംഗാധരാശാൻ കാലം വൃഥാവിലാകാതെ അമരംനിൽക്കും. ആ മുഹൂർത്തങ്ങൾക്കായി  ഞാനും ചങ്ങാതിമാരും വീണ്ടുംവീണ്ടും കാക്കും.

കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

Kalamandalam Unnikrishna Kurup photo by irinjalakudalive.com

പ്രയുക്തസംഗീതത്തിന്റെ ഏറ്റവും ജനകീയരൂപമായ സിനിമാഗാനങ്ങളിൽ സംഗീതസംവിധായകന്റെ നിർദ്ദേശങ്ങളിൽക്കൂടി ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ ഗായകർക്ക്‌ എളുപ്പമാണ്‌. എന്നാൽ നിരന്തരം താളബദ്ധമായി ചലിക്കുന്നതും അതിദ്രുതം മിന്നിമായുന്ന ഭാവവ്യതിയാനങ്ങളിലൂടെ ആശയവിന്മയം സാധിക്കുന്നതുമായ കഥകളിയുടെ വ്യാകരണത്തിൽ മേൽപറഞ്ഞപ്രകാരമുള്ള സ്വരസന്നിവേശം വിജയകരമായി നടപ്പാക്കാൻ കുറുപ്പിനു മാത്രമേ സാധിച്ചിട്ടുള്ളൂ. സമകാലികഗായകർപോലും കഥകളിപ്പാട്ടിലെ ഈ രാജപാത പിൻതുടരാനാണ്‌ ശ്രമിക്കുന്നത്‌. കുറുപ്പിന്റെ പാട്ടിനെ സൂക്ഷ്മമായി അവലോകനം ചെയ്താൽ,  അത്‌ പലപ്പോഴും ആസ്വാദകന്റെ സംഗീതപരമായ അനുമാനങ്ങളെ വിദഗ്ധമായി തെറ്റിക്കുന്നതായിക്കാണാം. മുൻകാല അരങ്ങുകളിൽ ആസ്വാദകനെ ത്രസിപ്പിച്ച ഏതെങ്കിലും 'സംഗതി' അതുപോലെ വരുമെന്നു പ്രതീക്ഷിച്ചാൽ അതുണ്ടാവില്ലെന്നു മാത്രമല്ല, നേരത്തേ ശ്രവിച്ചതിന്റെ അതേ പാറ്റേണിലുള്ള മറ്റൊരു 'സംഗതി'യായിരിക്കും അദ്ദേഹത്തിൽനിന്നു കേൾക്കാനാവുക. 'ഹരിണാക്ഷി..', 'കുണ്ഡിനനായകനന്ദിനി....' 'സുമശരസുഭഗ...' തുടങ്ങിയ പ്രസിദ്ധപദങ്ങളിൽ കുറുപ്പിന്റെ ഓരോ അരങ്ങും ഭിന്നവും വിചിത്രവുമായ ആലാപനരീതികൾകൊണ്ട്‌ സമ്പന്നമായിരുന്നു. തത്സമയം വരുന്ന പാട്ട്‌ എന്നതിലപ്പുറം, ഒരേ രാഗത്തിന്റെ അനന്തമായ ആവിഷ്കാരസാധ്യതകൾ എന്നുതന്നെ ഈ നവംനവങ്ങളായ പ്രയോഗങ്ങളെ കാണേണ്ടതുണ്ട്‌. കുറുപ്പിന്റെ പാട്ടിലുള്ള ഇത്തരം വൈവിധ്യങ്ങളെ കിഷോർകുമാറിന്റെ ആലാപനവുമായി ബന്ധപ്പെടുത്തി നോക്കാവുന്നതാണ്‌. കുറുപ്പിനെ കേവലമായി അനുകരിക്കാൻ ശ്രമിക്കുന്ന പലർക്കും അടിതെറ്റുന്നതും ഇവിടെയാണ്‌. 

കല്ലുവഴി ഇരമ്പും

Kalamandalam Pradeep as Ravanan Photo by Murali Warrier

വൈകാതെ, ജീവിതയാഥാർത്ഥ്യങ്ങളിൽ തട്ടി എനിക്കു വിടേണ്ടി വന്നു നാട്. ആദ്യം ഡൽഹിക്ക്, പിന്നീട് മദിരാശിയിൽ. വിവാഹശേഷം 2002ൽ അവിടത്തെ അണ്ണാനഗർ അയ്യപ്പക്ഷേത്രത്തിൽ കഥകളി. കാട്ടാളവേഷത്തിൽ വന്ന പ്രദീപിനോളം ദീപ്തി അന്നേ സന്ധ്യക്ക് വേറൊരു വേഷത്തിനും തോന്നിയില്ല. ട്രൂപ്പുമായി വന്ന സുഹൃത്ത് കെ.ബി. രാജാനന്ദനോട് ഇക്കാര്യം അണിയറയിൽ പിന്നീട് കണ്ടപ്പോഴത്തെ സംസാരത്തിന്റെ കൂട്ടത്തിൽ പറയുകയും ചെയ്തു. "താനത് കണ്ടുപിടിച്ചൂ ല്ലേ," എന്ന മട്ടിൽ ലേശം കുസൃതിയുള്ളോരു ചിരിയായിരുന്നു മറുപടി.

ഒരു നാളും നിരൂപിതമല്ലേ....

Kalamandalam Unnikrishna Kurupp Photo by Ajesh Pabhakar Kathakali FB group

ചില പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞര്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പാട്ട് കേട്ട് സ്തുതിച്ചു പറഞ്ഞിട്ടുണ്ട്. കുറുപ്പിന്റെ കാംബോജി രാഗത്തിലുള്ള പ്രയോഗങ്ങളും മനോധര്‍മ്മങ്ങളും കേട്ടിട്ട് ഇതാണ് കാംബോജിയുടെ സാക്ഷാല്‍ നാടന്‍ സ്വരൂപം എന്ന് ഡോ.എസ്. രാമനാഥന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഉത്തരാസ്വയംവരത്തിലെ ജയജയനാഗകേതനാ എന്ന പദം ആലപിയ്ക്കുന്നത് കേട്ടിട്ട് മറ്റൊരു കര്‍ണ്ണാടക സംഗീത വിദുഷിയായ ടി.കെ.ഗോവിന്ദറാവു അതിശയിച്ചു പോയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

Pages