ആചാര്യന്മാരുടെ അരങ്ങ്‌

Sunday, July 15, 2012 - 06:28

കളിയരങ്ങുകളുടെ മുന്നിൽ - ഭാഗം 2 (ശ്രീ രാമദാസ് എൻ. എഴുതുന്ന പരമ്പര)

മുൻപ്‌ പറഞ്ഞ കഥകളി കണ്ടതിനു ശേഷം, എങ്ങനെയും കുറെ കഥകളികൾ കാണുക എന്നത്‌ ഒരു ജ്വരമായി മാറി. അടുത്തത്തായി അറിഞ്ഞത്‌ ഒരേ ദിവസം നടക്കുന്ന രണ്ടു കളികളെ കുറിച്ചാണ്‌. ടി ഡി എം ഹാളിൽ വൈകീട്ട്‌ പ്രഹ്ലാദചരിതവും അന്ന്‌ തന്നെ രാത്രി ചിറ്റൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച്‌ ഒരു ഗംഭീര മുഴുരാത്രി കളിയും. എവിടെ പോകണം എന്ന്‌ ആലോചിക്കലും മുൻഗണനയും ഒന്നും ഇല്ല. രണ്ടിടത്തും പോകാൻ തന്നെ തീരുമാനിച്ചു. പ്രഹ്ലാദചരിതത്തെ കുറിച്ച്‌ ശ്രീ കേശവദേവിന്റെ നരസിംഹം ആയിരുന്നു എന്ന്‌ മാത്രമേ ഓർമ്മയിൽ ഉള്ളൂ. അത്‌ കഴിഞ്ഞു അത്താഴവും കഴിച്ചു ചിറ്റൂർ എത്തി. പുറപ്പാട്‌ കഴിഞ്ഞു. മഞ്ജുതരയിൽ എത്തി നിൽക്കുന്നു. ക്ഷേത്രമതിൽക്കകം നിറഞ്ഞു ആസ്വാദകർ. ഏറ്റവും പുറകിൽ മാത്രമേ ഇരിക്കാൻ കഴിഞ്ഞുള്ളൂ. ശരിക്കും പുരുഷാരം തന്നെ അരങ്ങിനു മുൻപിൽ.

നീലകണ്ഠൻ നമ്പീശൻ ആശാൻ പാടുന്നു. കൂടെ ശങ്കിടി ആയി ഉണ്ണിക്കൃഷ്ണക്കുറുപ്പാശാൻ. ഡബിൾ മേളം. ഒരു ഭാഗത്ത്‌ പൊതുവാളാശാൻമാർ. മറുഭാഗത്ത്‌ കുട്ടൻ മാരാർ ആശാനും നമ്പീശൻ കുട്ടി ആശാനും. "മംഗളശതാനി" പാടി പതിവ്‌ "ഗുരുവായൂരപ്പാ!" വിളിച്ചു നമ്പീശൻ ആശാൻ മാറി. അതിഗംഭീരമായ മേളപ്പദം കഴിഞ്ഞു കുട്ടൻ മാരാർ ആശാനും നമ്പീശൻ ആശാനും കോട്ടക്കൽ ട്രൂപ്പിന്‌ മറ്റൊരു പരിപാടി ഉള്ളതിനാൽ അങ്ങോട്ട്‌ പോയി. കഥകൾ തുടങ്ങുന്നു.

പ്രമുഖ കഥകളി ആചാര്യന്മാർക്ക്‌ "സുവർണ്ണകീർത്തിമുദ്ര" നൽകുന്ന പരിപാടി ആയിരുന്നു. പ്രഹ്ലാദചരിതം കണ്ടിരുന്ന എനിക്ക്‌ ആ ചടങ്ങ്‌ നഷ്ടമായി. കളി അവതരണം കലാമണ്ഡലം ട്രൂപ്പ്‌ ആണ്‌. കൂടെ മറ്റു കലാകാരന്മാരും ഉണ്ട്‌.

കഥ തുടങ്ങുന്നു. ആദ്യ കഥ സന്താനഗോപാലം ആണ്‌. അത്‌ മുൻപ്‌ കണ്ടിട്ടുണ്ട്‌. ഗോപി ആശാന്റെ അർജ്ജുനനും വൈക്കം കരുണാകരൻ ആശാന്റെ കൃഷ്ണനും അരങ്ങത്തെത്തി. എമ്പ്രാന്തിരി ആശാനും കലാമണ്ഡലം സുബ്രഹ്മണ്യേട്ടനും പാടുന്നു. (ആദ്യകാലത്തെ എമ്പ്രാന്തിരി ആശാന്റെ സ്ഥിരം ശങ്കിടി സുബ്രഹ്മണ്യേട്ടൻ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌). ആദ്യരംഗം കഴിഞ്ഞു. പൊന്നാനി ആയ എമ്പ്രാന്തിരി ഇലത്താളം വാങ്ങി നിൽക്കുന്നു. കുറുപ്പാശാൻ എത്തി. പിന്നെ കുറെ ഭാഗങ്ങൾ ആ ടീം ആണ്‌ പാടിയത്‌.അവസാന ഭാഗത്ത്‌ സുബ്രഹ്മണ്യേട്ടൻ വീണ്ടും വന്നു എന്നാണു ഓർമ്മ. പത്മനാഭൻ നായർ ആശാന്റെ ആണ്‌ ബ്രാഹ്മണൻ. ആദ്യ കഥക്ക്‌ ചെണ്ട മന്നാടിയാർ ആശാനും കേശവേട്ടനും ആയിരുന്നു എന്ന്‌ തോന്നുന്നു. മുൻ പരിചയം ഉള്ളതും അറിയാവുന്നതും ആയ കഥ ആയതുകൊണ്ട്‌ സന്താനഗോപാലം നന്നായി രസിച്ചു.

(അതിനിടെ രാമൻ സാറിനെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞ കാര്യം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്‌. ഇന്നത്തെ കളിക്ക്‌ സീനിയോറിറ്റിയിൽ താൻ എട്ടാമൻ ആണ്‌ എന്ന്‌ കലാനിലയം ഉണ്ണിക്കൃഷ്ണേട്ടൻ പറഞ്ഞുവത്രേ)

രണ്ടാമത്തെ കഥ തുടങ്ങാറാവുമ്പോൾ അവിടവിടെ മാറിനിന്നവർ എല്ലാം അരങ്ങിനു മുന്നിലേക്ക്‌ എത്തുന്നു. മുൻനിരയിൽ ആകെ തിക്കും തിരക്കും. ഞങ്ങളും കഴിയാവുന്നത്ര മുന്നിലേക്ക്‌ കടന്നിരുന്നു. ചായ കുടിക്കാൻ ഒന്നും ആരും പോകുന്നില്ല.

ബാലിവിജയം ആണ്‌ രണ്ടാമത്തെ കഥ. കഥാസാരം രാമൻ സാർ പറഞ്ഞുതന്നു.രാമൻകുട്ടി നായർ ആശാന്റെ രാവണൻ അരങ്ങത്തെത്തി. ഉത്ഭവത്തിൻറെ ചുരുക്കം ആണ്‌ തന്റേടാട്ടം ആയി ആടിയത്‌ എന്ന്‌ സാർ പറഞ്ഞു. കൃഷ്ണൻ നായർ ആശാന്റെ ആണ്‌ നാരദൻ. ആ രംഗം രസകരം ആയിരുന്നു.ആട്ടം തുടങ്ങിയപ്പോൾ കേശവേട്ടൻ മൈക്കിലൂടെ ദൃക്സാക്ഷിവിവരണം പറയാൻ തുടങ്ങി. അത്‌ അതിഗംഭീരം ആയ "കൈലാസോദ്ധാരണം - പാർവ്വതീവിരഹം" ആട്ടം മനസ്സിലാക്കാനും ആസ്വദിക്കാനും സഹായകമായി. രണ്ടു മഹാമേരുക്കൾ തമ്മിൽ ഇടയ്ക്കുണ്ടായ ചെറിയ തമാശകളും അദ്ദേഹത്തിന്റെ ദൃക്സാക്ഷിവിവരണത്തിൽ ഉണ്ടായി. അന്ന്‌ കണ്ട കൈലാസം നോക്കിക്കാണലും കൈലാസോദ്ധാരണവും ഇന്നും മനസ്സിലുണ്ട്‌. നെല്ലിയോട്‌ തിരുമേനിയുടെ ബാലി ഈ ആശാന്മാർക്ക്‌ ചേരും വിധത്തിൽ ആയിരുന്നു. ബാലിവിജയം മുഴുവൻ പാടിയത്‌ കുറുപ്പാശാനും രാമവാരിയർ ആശാനും കൂടി ആയിരുന്നു. മേളം പൊതുവാൾ ആശാന്മാരുടെ നേതൃത്വത്തിലും. കുട്ടിക്കാലത്ത്‌ കണ്ടിട്ടില്ലാത്ത രാമൻകുട്ടി ആശാൻ ഇതോടെ എന്റെ മനസ്സിൽ വലിയൊരു കൈലാസം പോലെ നിലകൊണ്ടു.

മൂന്നാമത്തെ കഥ ദക്ഷയാഗം. (മിക്കവാറും പേർക്കും സ്വന്തമായ യാത്രാസൗകര്യം ഇല്ലാത്ത ആ കാലത്ത്‌ ഫസ്റ്റ്‌ ബസ്സിന്റെ സമയം വരെ എല്ലാവരും തന്നെ അരങ്ങിനു മുൻപിൽ ഉണ്ടാവുമല്ലോ?)

വാസു പിഷാരോടി ആശാന്റെ ദക്ഷനും ബാലസുബ്രഹ്മണ്യേട്ടന്റെ ശിവനും കോട്ടക്കൽ ശിവരാമേട്ടന്റെ സതിയും രാമദാസിന്റെ വീരഭദ്രനും എല്ലാമായി വളരെ സജീവമായ അരങ്ങ്‌. അന്ന്‌ എനിക്ക്‌ തീരെ ഇഷ്ടമല്ലാത്ത ഗംഗാധരാശാൻ ആ കഥ പാടിയിരുന്നോ എന്ന്‌ കൃത്യമായ ഓർമ്മ ഇല്ല. ബാക്കി കലാമണ്ഡലം ട്രൂപ്പംഗങ്ങൾ ചേർന്ന്‌ ആ കഥ ഗംഭീരമാക്കി. ഉണ്ണിക്കൃഷ്ണേട്ടൻ ആയിരുന്നു ചെണ്ട എന്ന്‌ ഓർക്കുന്നു.

കലാകാരന്മാർ ആരുമായും അന്ന്‌ പരിചയമോ അടുപ്പമോ ഇല്ല. രാമൻ സാറിന്റെ സുഹൃത്തായ എമ്പ്രാന്തിരി ആശാനെ മാത്രം നേരിയ പരിചയം. ബാക്കി എല്ലാവരെയും അകലെ നിന്ന്‌ ബഹുമാനപൂർവ്വ്വം കാണുന്നു.

പഠനം പൂർത്തിയാക്കി എറണാകുളം വിടുന്നതിനു മുൻപ്‌ കാണാൻ കഴിഞ്ഞ ഒരു ഗംഭീര കഥകളി തൃപ്പൂണിത്തുറ കളിക്കോട്ടയിൽ നടന്ന കൃഷ്ണൻ നായർ ആശാൻ സപ്തതി ആയിരുന്നു. പഠനം കഴിഞ്ഞു ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അനന്തപുരിയിൽ ഉണ്ടായ ഒരു വർഷം വളരെ സമ്പന്നം ആയിരുന്നു. അത്‌ പിന്നീടാവാം.

(തുടരും)

Article Category: 
Malayalam

Comments

വളരെ നന്നായിട്ടുണ്ട് രാമദാസ്‌ ഏട്ടാ.....താങ്ക്സ് കഥകളി ഇന്‍ഫോ....

C.Ambujakshan Nair's picture

ശ്രീ രാമദാസ് എൻ: 
"അന്ന്‌ എനിക്ക്‌ തീരെ ഇഷ്ടമല്ലാത്ത ഗംഗാധരാശാൻ ആ കഥ പാടിയിരുന്നോ എന്ന്‌ കൃത്യമായ ഓർമ്മ ഇല്ല"
ഒരു സംശയം: അന്ന്‌ ഗംഗാധരന്‍ ആശാനെ ഇഷ്ടം ഇല്ലായിരുന്നു എന്നാണോ അതോ ദക്ഷയാഗം കഥ ഇഷ്ടമല്ലായിരുന്നോ എന്ന് വ്യക്തമായില്ല.

ramadasn's picture

ആ കാലത്ത് ഗംഗാധരന്‍ ആശാനെ തീരെ ഇഷ്ടമല്ലായിരുന്നു എന്ന് തന്നെ

കലാമണ്ഡലം സുബ്രഹ്മണ്യേട്ടന്‍ എന്ന് പറയണത് ആരാ? മാടമ്പി സുബ്രഹ്മ്ണ്യന്‍ നമ്പൂതിരി? പേരുകള്‍ മുഴുവന്‍ ഇപ്പോള്‍ അറിയുന്ന പോലെ പറഞ്ഞാല്‍ നല്ലപോലെ മനസ്സിലാക്കാം എന്നൊരു സജഷന്‍ ഉണ്ട്..
ആ ബാലിവിജയം അടിപൊളി... എനിക്കും അങ്ങനെ ഒരു ബാലിവിജയം ഓര്‍മ്മയുണ്ട്. രാ.കു.ആശാന്‍റെ ആട്ടങ്ങള്‍ മാത്രേ ഓര്‍മ്മയുള്ളൂ.. മേളം, പാട്ട് മറ്റുള്ള കൂട്ടുവേഷങ്ങള്‍ ഒന്നും ഓര്‍മ്മയില്ല :) -സു-

ramadasn's picture

കലാമണ്ഡലം സുബ്രഹ്മണ്യേട്ടന്‍ മാടമ്പി ആശാന്‍ അല്ല. കലാമണ്ഡലം സുബ്രഹ്മണ്യന്‍ എന്ന് തന്നെ അറിയപ്പെടുന്നു.

രാമന്‍കുട്ടിനായരാശാന്‍റെ 'ബാലിവിജയം' രാവണനെ ഓര്‍മിച്ചത് വായിച്ചു കണ്ടപ്പോഴാണ്... എനിക്കും ഒരു സംഭവം മനസ്സിലേക്ക് പെട്ടെന്ന് പാഞ്ഞെത്തി.

1994-95 കാലം. സദനം ട്രൂപ്പിന് കഥകളി. കിഴക്കന്‍ പാലക്കാട്ടെ പുലാപറ്റയില്‍. മുഴുരാത്രി. രണ്ടാമത്തെ കഥ 'ബ...ാലിവിജയം'. സ്ഥാപനത്തിന് പുറത്തുനിന്നുള്ള രണ്ടു മഹാരഥന്മാരാണ് രാവണനായും നാരദനായും. യഥാക്രമം രാമന്‍കുട്ടിനായരാശാനും പദ്മനാഭന്‍നായരാശാനും. കൈലാസോദ്ധാരണം-പാര്‍വതീവിരഹം വരുന്നല്ലോ എന്നോര്‍ത്ത് കത്തിവേഷം തിരനോക്കുംമുമ്പ് തിരശീലക്ക് പിന്നില്‍ ആട്ടവിളക്കിന് പുറംതിരിഞ്ഞ് നില്‍ക്കുന്ന ആശാനോട് ഞാന്‍ ഒരൂക്കിനങ്ങു ചോദിച്ചു: "(റണ്ണിംഗ്) കമന്ററി പറഞ്ഞോട്ടെ?"

"തെറ്റിക്ക്-ല്യാന്ന് ഒര്‍പ്പ് ണ്ടെങ്ക് ആ...ആവാം...." എന്ന് ആശാന്‍.

വലിയ പിഴവൊന്നും കൂടാതെ കുറെയൊക്കെ എത്തിച്ചു.... എന്ന് തോന്നി. കൈലാസത്തില്‍ സരസ്സില്‍ ശിവപത്നിയും തോഴിമാരും നീന്തിത്തുടിക്കുന്ന ഭാഗം എത്തിയപ്പോള്‍ നേരം കഷ്ടിയാവുമോ എന്ന് ശങ്കിച്ചപോലെ ആശാന്‍ ആട്ടം ഒന്ന് നിര്‍ത്തി. "ആ നേരത്ത് ശ്രീപാര്‍വതി എന്ത് ചെയ്യുകയായിരുന്നു?" പത്മാശാന്‍റെ നാരദന് സംശയം. അതും ഞാന്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ട്.

"അത് പറയണോ ന്ന് ആലോചിക്കട്ടെ..." രാമുട്ട്യാശാന്‍റെ മറുപടി. എന്നിട്ട് ലേശം തിരിഞ്ഞ് ചെണ്ടക്കാരനോട് (മുദ്രയായി): "അല്ലാ, യേങ്ങന്യാ.... സമയണ്ടാവ്വോ?"

രണ്ടു കോലും ഇടത്തെ കൈയിലാക്കി സദനം ഗോപാലകൃഷ്ണന്‍ "ക്ഷമിക്കണേ" എന്ന മട്ടില്‍ കൈകാട്ടി (വായ തുറന്ന്) മറുപടി: "കഷ്ടിയാവും ന്നാ തോന്നണ്..."

ആശാന്‍ തിരിഞ്ഞ് നാരദനോട് (വീണ്ടും മുദ്രയായി): "സമയം കഷ്ട്യാ ത്രെ...."

പത്മാശാന്‍റെ ഉത്തരം: "യെന്നാ, വേഗം പറഞ്ഞവസാനിപ്പിച്ച് നമുക്ക് (ബാലിസമീപത്തേക്ക്) പൊര്‍പ്പെട്വാ..."

മൊത്തം കമന്ററി കാണികള്‍ക്ക് ക്ഷ പിടിച്ചുവെന്ന് ആ ഭാഗത്ത് നിന്ന് കേട്ട ചിരിയുടെ അലകളില്‍ വ്യക്തമായി.

PS: Sunil: കലാമണ്ഡലം സുബ്രഹ്മണ്യെട്ടന്‍ എന്നാല്‍ മാടമ്പി അല്ല. എല്ലാക്കാലത്തും അദ്ദേഹം കലാമണ്ഡലം സുബ്രഹ്മണ്യന്‍ എന്നുതന്നെ അറിയപ്പെട്ടു പോരുന്നു.