നരപാലവര ഘോരം പൊരുതുവിരുതുകൾ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
നരപാലവര ഘോരം പൊരുതുവിരുതുകൾ കരുതുമൊരു തവ
ഗുരുതരബലമെല്ലാമറിയാമിഹ വരിക മുഷ്ടികൾ കണ്ടാൽ
 
തിരിയുമരിബലമാരിതെന്നതു ധൈര്യവീര്യവിഹീന പോരിനു
നേരിടുന്നൊരു നിന്നെ വെല്ലുവൻ
 
അതിമൂഢ നൃപാധമ മതി ദുർമ്മോഹം
അർത്ഥം: 
രാജശ്രേഷ്ഠാ, വരിക. ഘോരമായി പൊരുതുവാനുള്ള കെമത്തം വിചാരിക്കുന്ന നിന്റെ വലുതായ ബലമെല്ലാം ഇവിടെ അറിയാം. മുഷ്ടികൾ കണ്ടാൽ മനസ്സിലാകും ബലവാനായ ശത്രുവാരെന്ന്. ധൈര്യവീര്യങ്ങളില്ലാത്തവനേ, യുദ്ധത്തിൽ നേരിടുന്നൊരു നിന്നെ ജയിക്കുന്നുണ്ട്. ഏറ്റവും മൂഢനായവനേ, അധമനായ രാജാവേ, മതി ദുർമ്മോഹം.
 
അരങ്ങുസവിശേഷതകൾ: 
ശേഷം യുദ്ധവട്ടം-
കംസനും ശ്രീകൃഷ്ണനും ക്രമത്തിൽ പോരുവിളിച്ച് മുഷ്ടിയുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തിൽ 'നോക്കിക്കോ'എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ശ്രീകൃഷ്ണൻ കംസനെ മലർത്തിയടിച്ച് മുഷ്ടികൾകൊണ്ട് മാറിൽ പ്രഹരിച്ച് വധിക്കുന്നു. 
 
-----(തിരശ്ശീല)-----
 
വീണ്ടും തിരശ്ശീലമാറ്റി മുന്നോട്ട് വരുന്ന രാമകൃഷ്ണന്മാർ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് കാരാഗ്രഹത്തിലെത്തിയതായി നടിച്ച്, വാതിലുകളും ചങ്ങലകളും തകർത്ത് മാതാപിതാക്കന്മാരായ ദേവകീവസുദേവന്മാരെ മോചിപ്പിച്ച്, വന്ദിച്ച്, ആലിംഗനം ചെയ്ത് അയയ്ക്കുന്നതായി നടിക്കുന്നു. രാമകൃഷ്ണന്മാർ വീണ്ടും തിരിഞ്ഞ് മുന്നോട്ട് വരുന്നു.
ശ്രീകൃഷ്ണൻ:'ഇനി ഉഗ്രസേനമഹാരാജാവിനേയും കാരാഗ്രഹത്തിൽ നിന്ന് മോചിപ്പിച്ച് രാജാധികാരം ഏൽപ്പിക്കുകതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചശേഷം രാമകൃഷ്ണമാർ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.
 
-----(ധനാശി‌)-----