കേൾക്ക മേ ബാല വാക്യങ്ങൾ

കഥാപാത്രങ്ങൾ: 
നന്ദിച്ചേവം ശ്രവിച്ചാഗുഹമൊഴികൾ തദുക്തേന മാർഗ്ഗേണ ഗത്വാ-
നിന്ദിക്കില്ലാരുമെന്നോർത്തുടനോരു മനുജാകാരനായ് ശ്രീഹനൂമാൻ
നന്ദിഗ്രാമം പ്രവേശിച്ചതികുതുകമൊടും നോക്കിനിൽക്കും ദശായാം
കുന്നിച്ചീടും വിഷാദാൽ ഭരതനരുളീടിനാൻ സാദരം സോദരം തം
 
 
കേൾക്ക മേ ബാല! വാക്യങ്ങൾ
ഓർക്കും തോറും മനതാരിൽ വായ്ക്കുന്നു മേ പരിതാപം
 
ശ്ലോഘ്യനാകും അഗ്രജന്റെ മൊഴിയിതു
പാർക്കിലിന്നു ഭോഷ്ക്കതായ് വരുന്നതോ?
കഷ്ടമേ! മഹാ കഷ്ടമേ!
 
ദുസ്സഹമിതും ദുഃഖം മേ വത്സരം പതിന്നാലിന്നു
വത ഹേ! തികഞ്ഞുവല്ലൊ മത്സരങ്ങൾ നിസ്സഹായരോടല-
മസഗർഭ്യവത്സലൻ തുടങ്ങുമോ? കഷ്ടമേ..
 
ജ്യേഷ്ഠനിന്നു വരുമെന്നു തിട്ടമായ് പറഞ്ഞിരുന്നു
കഷ്ടമെന്തു ശിഷ്ടശീലനിതുവരെ
ഇഷ്ടബന്ധു ദൃഷ്ടനായതില്ലിഹ? കഷ്ടമേ
 
എന്തഹോ! ചെയ്തവതെന്തഹോ?
ചിന്തിപ്പാനില്ലിനിയേതും ചെന്തീയതിലീ ഭരതൻ
 
ഹന്ത! ചാടി വെന്തീടുന്നതുണ്ടിഹ
പന്തിയല്ലിതെന്തിനിന്നു ജീവിതം? കഷ്ടമേ
 
മേദുരഗുണ! സോദര! മേദിനിയെ ഭവാനിനി
മോദേന ഭരിച്ചുവാഴ്ക
 
ഖേദിയായ്കൊരാധിവേണ്ട
പൂർവ്വജ പാദുകങ്ങളാദരേണ വാങ്ങുക, കഷ്ടമേ

 

അരങ്ങുസവിശേഷതകൾ: 

രംഗത്ത് ഭരതൻ പാദുകപൂജ വിസ്തരിച്ച് നടത്തുന്നു. ശേഷം പദം ആടുന്നു.