ഹേമാമോദസമാ - ഭാഗം ഒന്ന്

Tuesday, June 19, 2012 - 05:36
Margi Vijayakumar as Damayanthi (Photo: Shaji Mullookkaran)

 

(കഥകളി.ഇന്‍ഫോയില്‍ നളചരിതം ആട്ടക്കഥയും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും ഒരു പരമ്പര ആരംഭിക്കുന്നു.)

മലയാളസാഹിത്യത്തിലെ, പ്രത്യേകിച്ച്‌ ആട്ടക്കഥാസാഹിത്യത്തിലെ, അമൂല്യമായ കൃതികളിലൊന്നാണ്‌ ഉണ്ണായി വാര്യരുടെ "നളചരിതം ആട്ടക്കഥ". ഇത്ര മാത്രം  ജനപ്രീതി നേടിയിട്ടുള്ള മറ്റൊരു ആട്ടക്കഥ ഉണ്ടെന്ന്‌ തോന്നുന്നില്ല. ജീവിതഗന്ധിയായ ഇതിവൃത്തവും  കവിയുടെ അനിതരസാധാരണമായ രചനാപാടവവും ആണ്‌ "നളചരിതം ആട്ടക്കഥ"യെ മറ്റു ആട്ടക്കഥകളില്‍ നിന്ന്‌ വ്യത്യസ്തമാക്കുന്നത്‌. ജീവിതഗന്ധിയായ കഥയാകയാല്‍ ഇക്കഥ, മാനുഷിക വ്യവഹാരങ്ങളുടെ പല ലൗകീകതലങ്ങളിലേക്കും അനുവാചകനെ നയിക്കുകയും അങ്ങിനെയുള്ള സന്ദര്‍ഭങ്ങളുമായി സംവദിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന്‌ കാണാം. രംഗാവതരണത്തിനുള്ള ഒരു ആട്ടക്കഥ എന്നതിലുപരി, മനുഷ്യമനസ്സുകളെ സ്വാധീനിക്കാന്‍ ശക്തിയുള്ള പല ഘടകങ്ങളും വേണ്ട അളവിലും തോതിലും ഈ ആട്ടക്കഥയില്‍ ഉണ്ണായിവാര്യര്‍ സന്നിവേശിപ്പിച്ചിട്ടുണ്ടെന്ന് ഇക്കഥ ശ്രദ്ധാപൂര്‍വ്വം വായിക്കുന്ന ഏതൊരാളിനും മനസ്സിലാകും. ഒരു കഥയുടെ ജനസമ്മതി ഒരു പരിധി വരെ വിഷയസൗകുമാര്യത്തെയും പാത്രഘടനയെയും ആശ്രയിച്ചിരിക്കും. ഇപ്പറഞ്ഞതു ശരിയാണെങ്കില്‍ നളചരിതം ആട്ടക്കഥയുടെ പാത്രസൃഷ്ടിയിലും പാത്രാവിഷ്കാരത്തിലും ഉണ്ണായിവാര്യര്‍ കാണിച്ചിട്ടുള്ള അനന്യസാധാരണമായ വൈഭവമാണ്‌ ഇക്കഥയെ ഇത്രമാത്രം ജനരഞ്ജകവും ആസ്വാദ്യകരവുമാക്കുന്നതെന്നു പറയാം. ഉല്‍കൃഷ്ടഗുണങ്ങളുള്ള കഥാപാത്രങ്ങളില്‍ കൂടി, പ്രത്യേകിച്ച്‌ നായികാനായകന്മാരില്‍ കൂടി, ഒരു കഥ പറഞ്ഞവതരിപ്പിക്കുമ്പോള്‍, അത്‌ അനുവാചകന്‌ ആസ്വാദ്യകരമായി അനുഭവപ്പെടാതിരിക്കാന്‍ തരമില്ല. ഇതിലുപരി ഇങ്ങിനെയൊരു കഥാഖ്യാനത്തിലൂടെ കവി, സംസ്കാരപോഷണം എന്ന കവിധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നതായും കാണാം.

"നളചരിതം ഒന്നാം ദിവസ"ത്തില്‍ "കുണ്ഡിനനായക നന്ദിനി" എന്നു തുടങ്ങുന്ന പ്രശസ്തമായ നളപദത്തില്‍

"പെണ്ണിലൊരാണിലൊരു പ്രേമതാമരയ്ക്കിന്നു
കന്ദര്‍പ്പന്‍ വേണമല്ലോ കന്ദം സമര്‍പ്പയിതും"

എന്ന രണ്ടു വരികള്‍ ഉണ്ട്‌. പെണ്ണിന്‌ ആണില്‍ പ്രേമം ജനിപ്പിക്കുവാന്‍ കാമദേവന്‌ മാത്രമേ കഴിയുകയുള്ളു എന്നു സാരം. ഇവിടെ കവി പ്രേമത്തെ താമരയോടെയാണ്‌ രൂപണം ചെയ്തിരിക്കുന്നത്‌. എന്തുകൊണ്ടായിരിക്കാം കവി ഇവ്വിധം ചെയ്തിരിക്കുന്നത്‌ എന്ന ചോദ്യത്തിന്‌ ശ്രീ. ശിരോമണി ദേശമംഗലം രാമവാര്യര്‍ (നളചരിതം ആട്ടക്കഥ, മാതൃഭൂമി പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി, 1945) താഴെക്കുറിക്കുന്ന വ്യാഖ്യാനം നല്‍കിയിരിക്കുന്നു:

'തടാകത്തിന്റെ അടിത്തട്ടില്‍ നിന്നുല്‍ഭവിച്ച്‌ ആര്‍ക്കും ദൃഷ്ടിവിഷയമാകാതെ, ക്രമത്തിലുയര്‍ന്നും പൊങ്ങുംതോറും പങ്കബന്ധം വേര്‍പ്പെട്ടും ജലത്തിന്റെ ഉപരിതലത്തിലെത്തി വികസിച്ചു ശാന്തശീതളമായ സൗരഭ്യം പരത്തി വിളങ്ങുന ഒരു താമരപ്പൂവിന്റെ സമവസ്ഥയെ കവി രൂപകം കൊണ്ട്‌ പ്രേമത്തില്‍ സങ്കല്‍പ്പിക്കുന്നു. അനുരാഗവും താമരപ്പൂവ്‌ എന്ന പോലെ, ഹൃദയത്തിന്റെ അടിത്തട്ടില്‍ അങ്കുരിച്ച്‌, ക്രമത്തില്‍ ഗൂഢമായി വളര്‍ന്ന്, കാലം കൊണ്ടു പരിപൂര്‍ണ്ണ വികാസത്തെ പ്രാപിച്ച്‌, നിത്യവും നിര്‍മ്മലവുമായ പ്രേമമായി പരിണമിക്കണമെന്നും, അങ്ങിനെയുള്ള പ്രേമം മാത്രമേ യഥാര്‍ത്ഥവും കാമ്യവുമാകുന്നുവുള്ളു എന്നും വ്യംഗ്യം!'

നിര്‍മ്മലമായ പ്രേമത്തെ, ശാരീരിക രസാനുഭൂതി തലങ്ങള്‍ക്കപ്പുറമുള്ള അവാച്യമായ ഒരനുഭൂതിയായാണ്‌ നളചരിത കവി സങ്കല്‍പ്പിച്ചിരിക്കുന്നത്‌ എന്ന് നമുക്കിതില്‍ നിന്നും മനസ്സിലാക്കാം. അനന്യസാധാരണമായ ഗുണവൈശിഷ്ട്യങ്ങളുള്ള കമിതാക്കള്‍ക്കു മാത്രമേ താമരയോടുപമിയ്ക്കത്തക്ക വിധമുള്ള ഒരു അനുരാഗബന്ധത്തെ അനുഭവവേദ്യമാക്കാന്‍ കഴിയുകയുള്ളു എന്നു മനസ്സിലാക്കുമ്പോള്‍ നളചരിത നായികാനായകന്മാരില്‍ ഇങ്ങിനെയുള്ള ഉല്‍കൃഷ്ട ഗുണമഹിമകള്‍ സ്വാഭാവികമായും കാണേണ്ടിയിരിക്കുന്നു. ഈ വിഷയത്തെ കവിയുടെ വരികളില്‍ കൂടി തന്നെ അപഗ്രഥിക്കാനുള്ള ഒരെളിയ ശ്രമമാണിവിടെ നടത്തുന്നത്‌.

ആദ്യമായി നമുക്ക്‌ കഥാനായികയുടെ പാത്രസൃഷ്ടിയെ ഒന്നവലോകനം ചെയ്യാം. നളചരിതം ഒന്നാം ദിവസത്തിലെ ആദ്യ പദങ്ങളിലൊന്നായ 'ഭീഷിതരിപുനികര'യില്‍ വൃന്ദാരകന്മാര്‍ക്കു പോലും മോഹം ഉദ്ദീപിച്ച സൗന്ദര്യധാമമാണ്‌ ദമയന്തി എന്ന് നാരദര്‍ പറയുന്നുണ്ട്‌. 'ഒന്നാം ദിവസ'ത്തിലെ തന്നെ 'കുണ്ഡിനനായക നന്ദിനി' എന്ന പദത്തില്‍ നിന്നും 'അനിതരവനിതാ സാധാരണങ്ങള്‍' തികഞ്ഞ ഒരു സ്ത്രീ രത്നമാണ്‌ ദമയന്തി എന്നു നമുക്ക്‌ മനസ്സിലാക്കാം. 'കാമിനി രൂപിണി ശീലവതീമണി'യും 'ഹേമാമോദസമാ'യും 'സാമരധാമവധൂമദഭൂമവിരാമദകോമളിമാ'യുമാണ്‌ ദമയന്തി എന്ന് ഹംസം. കലി പറയുന്നത്‌ ദമയന്തി 'കാമനയീകത്തിന്‍ ധാമ'മാണെന്നാണ്‌.

ദമയന്തിയുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കുന്ന ഈ 'ഒന്നാം ദിവസ' പദവിശേഷങ്ങളുടെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കാന്‍ നാം 'രണ്ടാം ദിവസ'ത്തിന്റെ അവസാനഭാഗത്ത്‌ ചേദി രാജ്ഞി, ദമയന്തിയോട്‌ ചോദിക്കുന്ന ചോദ്യം ഒന്നു ശ്രദ്ധിച്ചാല്‍ മതി. സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പരീക്ഷീണയായി തന്റെ സവിധത്തില്‍ എത്തിച്ചേര്‍ന്ന ദമയന്തിയോട്‌ ചേദി രാജ്ഞി ചോദിക്കുന്നതിപ്രകാരമാണ്‌.

'കിം ദേവി? കിമു കിന്നരി? സുന്ദരി,
...
മന്നിലീവണ്ണമുണ്ടോ മധുരത രൂപത്തിന് !'

ചേദിരാജ്ഞി ഈ ചോദ്യം ദമയന്തിയോട്‌ ചോദിയ്ക്കുമ്പോഴുള്ള അവളുടെ അവസ്ഥ കൂടി മനസ്സിലാക്കിയാലേ ഈ ചോദ്യത്തിന്റെ ഭംഗി നമുക്ക്‌ ആസ്വദിക്കാന്‍ കഴിയൂ. ചൂതുകളിയില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട്‌ ഭര്‍ത്താവിനോടൊപ്പം കാട്ടില്‍ ആഹാരമോ വെള്ളമോ പോലും കിട്ടാതെ അലഞ്ഞു നടന്ന്, ഒടുവില്‍ ഭര്‍ത്താവിനാല്‍ കൊടുംകാട്ടില്‍ ഉപേക്ഷിക്കപ്പെട്ട്‌, അവിടെ നിന്നും പല യാതനകളും സഹിച്ച്‌ അങ്ങേയറ്റം അവശനിലയിലാണ്‌ ദമയന്തി ചേദിരാജ്ഞിയുടെ മുമ്പില്‍ ചെന്നു പെട്ടത്‌. ദമയന്തിയെ കാട്ടില്‍ വ്ച്ചു കണ്ടപ്പോള്‍ സാര്‍ത്ഥവാഹകസംഘത്തിലെ ചിലര്‍ ഇവള്‍ ഭ്രാന്തിയാണോ എന്നു പോലും സംശയിച്ചതാണ്‌. ഇങ്ങനെ ഹതാശയായി, പരീക്ഷീണയായി, നില്‍ക്കുന്ന ദമയന്തിയോടാണ്‌ ചേദി രാജ്ഞിയുടെ മേല്‍ ഉദ്ധരിച്ച ചോദ്യം എന്നു മനസ്സിലാക്കുമ്പോള്‍ ഇപ്പറഞ്ഞ ക്ഷീണാവസ്ഥകള്‍ക്കൊന്നും തന്നെ മങ്ങലേല്‍പ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല ദമയന്തിയുടെ സൗന്ദര്യം എന്നു കാണാന്‍ കഴിയും. ദമയന്തി ഒരു 'ഭൂലോക സുന്ദരി'യായിരുന്നു എന്നു നമുക്ക്‌ ന്യായമായും അനുമാനിക്കാം. ദമയന്തിയുടെ മറ്റു ഗുണഗണങ്ങള്‍ എന്താണെന്ന് നോക്കാം.

'വരിക്കണം നീ ഞങ്ങളില്‍ നാലരി-
ലൊരുത്തനെ' എന്നുരയ്ക്ക ഭവാന്‍ പോയ്‌;

എന്ന ഇന്ദ്രാഭിലാഷം ദമയന്തിയെ അറിയിച്ച നളനോട്‌ ദമയന്തി ചോദിക്കുന്നത്‌

'ഈശന്മാരെന്തു വിചാരലേശം കൂടാതെ അതി-
നീചയോഗ്യമാരംഭിച്ചതാചാരമിപ്പോള്‍?
രാജപുത്രി ഞാനിന്നൊരു രാജഭാര്യയെ-
ന്നാശയേ ധരിപ്പതിനെന്തു ക്ലേശം ദേവാനാം ?'
എന്നാണ്‌.

ദേവന്മാരെയാണെങ്കിലും ശരിയല്ലാത്തതു പ്രവര്‍ത്തിച്ചാല്‍ വിമര്‍ശിക്കുന്നതിന്‌ കുലീനയായ ദമയന്തിക്ക്‌ ഒരു മടിയും ഇല്ല.

ഇന്ദ്രാദികളുടെ വിചാരലേശം കൂടാതെയുള്ള അഭിലാഷത്തിന്റെ ഔചിത്യത്തെയാണ്‌ ദമയന്തി ചോദ്യം ചെയ്യുന്നത്‌. 'ഞാനിന്നൊരു രാജഭാര്യ' എന്നു പറയുന്നതില്‍ നിന്നും, സ്വയംവരം കഴിഞ്ഞിട്ടില്ലെങ്കില്‍ കൂടി, താന്‍ നളനെ മനസാ വരിച്ച്‌ അദ്ദേഹത്തിന്റെ ഭാര്യയായി കഴിഞ്ഞവളാണെന്നും അങ്ങനെ ഒരാളിന്റെ ഭാര്യയായ തന്നെ നേടാന്‍ ശ്രമിക്കുന്നത്‌ നീചന്മാര്‍ക്കു മാത്രം യോജിച്ച നടപടിയാണെന്നുമാണ്‌. ദേവന്മാരെയാണെങ്കിലും ശരിയല്ലാത്തതു പ്രവര്‍ത്തിച്ചാല്‍ വിമര്‍ശിക്കുന്നതിന്‌ കുലീനയായ ദമയന്തിക്ക്‌ ഒരു മടിയും ഇല്ല. വിവാഹം കഴിഞ്ഞിട്ടില്ലെങ്കില്‍ പോലും നളനെ മനസ്സാ വരിച്ച്‌ അദ്ദേഹത്തിന്റെ ഭാര്യയായി കഴിഞ്ഞവളാണ്‌ താനെന്നു പറയുന്നതില്‍ കൂടി ദമയന്തിക്ക്‌ നളനോടുള്ള സ്നേഹവായ്പും ആ തീരുമാനത്തിലെ ദൃഢചിത്തതയും മനസ്സിലാക്കാം.

നേരത്തെ സൂചിപ്പിച്ച ചേദി രാജ്ഞിയുമായുള്ള രംഗത്തില്‍, ദമയന്തി ചേദിരാജ്ഞിയോടു പറയുന്ന ചില വാക്കുകളില്‍ നിന്നും ഉണ്ണായി വാര്യരുടെ ദമയന്തിയെ നമുക്ക്‌ കുറച്ചുകൂടി തെളിവോടെ മനസ്സിലാക്കാം. പരിക്ഷീണയായി തന്റെ അരികില്‍ എത്തിയ ദമയന്തിയോട്‌ 'നീ ഇവിടെ എന്റെ കൂടെ സുഖമായി വസിച്ചു കൊള്ളു' എന്ന് ചേദിരാജ്ഞി പറയുമ്പോള്‍, 'അത്‌ സന്തോഷമുള്ള കാര്യം തന്നെ, പക്ഷേ ഞാന്‍

ഉച്ഛിഷ്ടം ഭുജിക്കയില്ലൊരുനാളുമേ ഞാന്‍
ഉരിയാടുകയുമില്ല പുരുഷന്മാരോടേ;
പ്രച്ഛന്നരതിക്കേകന്‍ പ്രാര്‍ത്ഥിച്ചാലവനെ
പ്രസഭം നീ വധിക്കേണം വസിപ്പിന്‍ ഞാനിവിടെ'

എന്നാണ്‌ മറുപടി പറഞ്ഞത്‌. അങ്ങേയറ്റത്തെ പരിതാപാവസ്ഥയിലും ഒരു സ്ത്രീ ഇങ്ങനെ പറയണമെങ്കില്‍ അവള്‍ അസാമാന്യ ധൈര്യശാലിയും കുലീനയും സദാചാരനിഷ്ഠ വ്രതമായി സ്വീകരിച്ചവളും ആയിരിക്കണം.

ഈ ധീരോദാത്ത നായികയില്‍ നിന്നും വളരെ വ്യത്യസ്തമായി, ഭര്‍ത്തൃഭക്തയായ ഒരു പരമസാധു സ്ത്രീയെയാണ്‌ നാം രണ്ടാം ദിവസത്തില്‍ നളനോടൊപ്പം കാട്ടില്‍ കാണുന്നത്‌. തന്നോടൊപ്പം ഈ കൊടുംകാട്ടിലലഞ്ഞ്‌ ഇങ്ങനെ കഷ്ടപ്പെടേണ്ടതില്ലെന്നും അതിനാല്‍ തന്നെ ഉപേക്ഷിച്ച്‌ എങ്ങനെയെങ്കിലും കുണ്ഡിനത്തിലേക്ക്‌ പോകാന്‍ തയ്യാറാകൂ എന്നും പറയുന്ന ദുഃഖിതനായ നളനോട്‌, ദമയന്തി പറയുന്നത്‌

'പയ്യോ പൊറുക്കാമേ ദാഹവും ആര്യപുത്രാ ! ...
കയ്യോ കാലോ തിരുമ്മി'

ഞാനങ്ങയുടെ കൂടെ കാട്ടില്‍ എങ്ങനെയെങ്കിലും കഴിഞ്ഞു കൊള്ളാം എന്നാണ്‌.

'പാതിയും പുമാനു പത്നിയെന്നു വേദശാസ്ത്രാദി-
ബോധമുള്ളവര്‍ ചൊല്ലീടുന്നു,
ആധിവ്യാധികളിലും പ്രീതിദമൗഷധം കേള്‍
സ്വാധീനസഹധര്‍മ്മിണീതി നീ ധരിക്കേണം'

എന്നു തുടങ്ങിയ നല്ല വാക്കുകളാല്‍ നളനെ സമാശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ദമയന്തി, ഭാരതസ്ത്രീ സങ്കല്‍പ്പത്തിന്റെ, ഭാര്യാസങ്കല്‍പ്പത്തിന്റെ മനോഹരമായ പ്രതീകം തന്നെയാണ്‌. തന്നെ കൊടുംകാട്ടില്‍ ഉപേക്ഷിച്ചു പോയ നളനെ ഓര്‍ത്ത്‌ ദമയന്തി കേഴുന്നത്‌

'ഒരു ഭൂതത്തിനാലേവം പരിഭൂതന്‍ മമ കാന്തന്‍
എരിതീയില്‍ പതിതനായ്‌ വരിക വഞ്ചകനവന്‍'

എന്നാണ്‌. നളനെ ഏതോ ഭൂതം ചതിച്ചതാണെന്നും, അങ്ങനെ ബുദ്ധിഭ്രമം സംഭവിച്ച തന്റെ പ്രാണനാഥന്‍ സ്വബോധമില്ലാതെ തന്നെ കാട്ടിലുപേക്ഷിച്ചു പോയതാണെന്നും അല്ലാതെ സ്വബോധത്തോടെ തന്റെ നാഥന്‍ ഇങ്ങനെ ഒന്നും പ്രവര്‍ത്തിക്കുന്നവനല്ല എന്നും ദമയന്തി ഉറച്ചു വിശ്വസിക്കുന്നു. ഈ സ്ത്രീരത്നത്തിന്‌ സ്വന്തം ഭര്‍ത്താവിലുള്ള സ്നേഹവും വിശ്വാസവും എത്ര ഉയരത്തിലാണ്‌ നില കൊള്ളുന്നത്‌ എന്നു തെളിയിക്കാന്‍ ഇനി വേറെ ഉദാഹരണങ്ങള്‍ നിരത്തേണ്ട ആവശ്യമുണ്ടോ ?

നാലാം ദിവസത്തിലെ
'എന്‍കാന്തനെന്നോടുണ്ടോ വൈരം?
...
ഏതു ചെയ്താലും വന്ദിപ്പതിനിങ്ങധികാരം'

എന്ന പദം വീണ്ടും ദമയന്തിയുടെ ഭര്‍ത്തൃഭക്തിയെയാണ്‌ പ്രകടമാക്കുന്നത്‌. രണ്ടാം വിവാഹത്തിന്‌ ദമയന്തി സമ്മതിച്ചു എന്ന വാര്‍ത്തയറിഞ്ഞു കുപിതനായി

'രതിരണവിഹരണവിതരണചണനിവന്‍
ഭൂമാവിഹ അണക നീയവനൊടു'

എന്നു ക്രൂരമായി പറയുന്ന നളനോട്‌

'നാഥ ! നിന്നെക്കാണാഞ്ഞു ഭീതാ ഞാന്‍ കണ്ട വഴി
ഏതാകിലെന്തു ദോഷം? മാതാവെനിക്കു സാക്ഷി'

എന്നു ദമയന്തി ചോദിക്കുന്നതിലെ സത്യസന്ധതയും നിഷ്കളങ്കതയും മാനിയ്ക്കേണ്ടതല്ലേ ? അതേ സമയം, ആ ദൈന്യാവസ്ഥയിലും

'ഞാനത്രേ സാപരാധയെന്നാകില്‍
ഞാനഖേദാ ധൃതമോദാ'

നളചരിതത്തിലെ ദിവ്യാനുരാഗത്തിന്റെ സ്വര്‍ണ്ണച്ചരട്‌ അല്‍പം പോലും നിറം മങ്ങാതെ ദമയന്തി സ്വന്തം കരളില്‍ സൂക്ഷിച്ചിരുന്നു; നല്ല കാലത്തും കഷ്ടകാലത്തും ഒരു പോലെ.

എന്നു പറയുന്ന ദമയന്തി, അബലയായ ഒരു സ്ത്രീയല്ല താന്‍, മറിച്ച്‌ സ്വന്തം സത്യസന്ധതയിലും പാതിവ്രത്യനിഷ്ഠയിലും അങ്ങേയറ്റം അഭിമാനം കൊള്ളുന്ന ഒരു സ്ത്രീരത്നമാണ്‌ എന്നു വീണ്ടും ഉറക്കെ പ്രഖ്യാപിക്കുകയാണ്‌. നളനെ വീണ്ടെടുക്കാന്‍ ഒരുപായമായി, രണ്ടാം വിവാഹമെന്ന ആശയം സൃഷ്ടിച്ച്‌, അത്‌ സുദേവബ്രാഹ്മണനില്‍ കൂടി പ്രാവര്‍ത്തികമാക്കി ഫലിപ്പിച്ചതു കാണുമ്പോള്‍, ദമയന്തിയില്‍ കുലീനത്വത്തോടൊപ്പം തന്നെ കാര്യശേഷിയും വേണ്ട അളവില്‍ സമ്മേളിച്ചിരിക്കുന്നു എന്നു കാണാം. അങ്ങനെ സൗന്ദര്യം, കുലീനത, ഭര്‍ത്തൃഭക്തി, ധൈര്യം, സ്വാഭിമാനം, സത്യസന്ധത, പാതിവ്രത്യനിഷ്ഠ, എന്നിങ്ങനെ നിരവധി ഗുണഗണങ്ങള്‍ ഒരു പോലെ സമ്മേളിക്കുന്ന ഒരു കഥാപാത്രമാണ്‌ ഉണ്ണായിവാര്യരുടെ ദമയന്തി. സൗന്ദര്യവും സ്വഭാവഗുണങ്ങളും 'ഹേമാമോദസമ'യായിത്തന്നെ ദമയന്തിയില്‍ ചേര്‍ന്നിരിക്കുന്നു. നളചരിതത്തിലെ ദിവ്യാനുരാഗത്തിന്റെ സ്വര്‍ണ്ണച്ചരട്‌ അല്‍പം പോലും നിറം മങ്ങാതെ ദമയന്തി സ്വന്തം കരളില്‍ സൂക്ഷിച്ചിരുന്നു; നല്ല കാലത്തും കഷ്ടകാലത്തും ഒരു പോലെ.

ദമയന്തിയെപ്പോലൊരു സ്ത്രീരത്നത്തെ ശരിക്കും മനസ്സിലാക്കണമെങ്കില്‍ നാം നമുക്കു ചുറ്റുമുള്ള സമൂഹത്തിലേക്കൊന്നു കണ്ണോടിച്ചാല്‍ മതി. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും വികലമായ ദൃശ്യങ്ങളാണ്‌ സമൂഹത്തിലാകമാനം.

("സാഹിത്യപോഷിണി" മാസികയില്‍ "നളചരിതത്തിലെ പ്രേമത്താമര" എന്ന പേരില്‍ പ്രസിദ്ധീകരണം ചെയ്തത്‌.)

(തുടരും)

Article Category: 
Malayalam

Comments

C.Ambujakshan Nair's picture

നളചരിതം ആട്ടകഥയെയും നള മഹാരാജാവിനെയും ദമയന്തിയെയും കൂടുതല്‍ അറിയുവാന്‍ "ഹേമാമോദസമാ" എന്ന ഡോക്ടര്‍. ഏവൂര്‍ മോഹന്‍ദാസിന്റെ ലേഖനം പ്രയോജനമാകും എന്ന വിശ്വാസം എനിക്ക് ഉണ്ട്.

ദമയന്തിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കൂടുതല്‍ സഹായിച്ചതിന് വളരെ അധികം നന്ദി .... വളരെ നന്നായിട്ടുണ്ട്... ഒരു സംശയം തോനി... നിരൂപണമായി ദയവുചെയ്ത് കണക്കകരുത് ...."നളനെ വീണ്ടെടുക്കാൻ ഒരുപായമായി, രണ്ടാം വിവാഹമെന്ന ആശയം സൃഷ്ടിച്ച്‌, അത്‌ സുദേവബ്രാഹ്മണനിൽ കൂടി പ്രാവർത്തികമാക്കി ഫലിപ്പിച്ചതു കാണുമ്പോൾ, ദമയന്തിയിൽ കുലീനത്വത്തോടൊപ്പം തന്നെ കാര്യശേഷിയും വേണ്ട അളവിൽ സമ്മേളിച്ചിരിക്കുന്നു എന്നു കാണാം." രണ്ടാം വിവാഹത്തിന്റെ ആശയം സൃഷ്ടിച്ചത് സുദേവന്‍ ആണെന്നാണ് കഥകളിയില്‍ കനിച്ചുകണ്ടിട്ടുള്ളത് " വേളി നാളെ എന്നും ചൊല്ലാം ..."

നമസ്കാരം. “ഹേമാമോദസമനായ” എന്റെ പ്രിയ സുഹൃത്ത് ഡോൿടർ ഏവൂർ മോഹൻ ദാസ്സ് സാർ "സാഹിത്യപോഷിണി" മാസികയിൽ "നളചരിതത്തിലെ പ്രേമത്താമര" എന്ന പേരിൽ പ്രസിദ്ധീകരണം ചെയ്ത ലേഖന പരമ്പര മുടക്കം കൂടാതെ വായിച്ച കഥകളി ആസ്വാദകനാണ് ഞാൻ. ആ ലേഖന പരമ്പര എഴുതുന്നതിനു എത്രയോ മുമ്പ് നളചരിതത്തിലെ സാഹിത്യത്തെ കുറിച്ചും ആട്ടങ്ങളെ കുറിച്ചും വളരെ “കൂലങ്കുഷമായി’ ഞങ്ങൾ തമ്മിൽ ചർച്ച ചെയ്തിട്ടുണ്ട്. കഥകളി ഡോട്ട് ഇൻഫോയിൽ ഈ ലേഖന പരമ്പര വീണ്ടും കാണുവാൻ സാധിച്ചതിൽ അത്യധികമായ സന്തോഷം തോന്നുന്നു. നളചരിതത്തെ കുറിച്ച് മോഹൻ ദാസ്സ് സാർ എഴുതിയ ഈ ലേഖന പരമ്പര പ്രസിദ്ധീകരിക്കുവാൻ സന്മനസ്സ് കാണിച്ച കഥകളി ഡോട്ട് ഇൻഫോയിലെ എല്ലാ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ. എല്ലാ കഥകളി പ്രേമികളും തീർച്ചയായും വായിച്ചിരിക്കേണ്ടതായ ഒരു ലേഖന പരമ്പരയാണ് "ഹേമാമോദസമാ". മോഹൻ ദാസ്സ് സാറിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു കൊള്ളുന്നു.

Mohandas's picture

നളചരിതം മൂന്നാം ദിവസത്തിലെ  ആറും ഏഴും രംഗങ്ങളിലാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ട വിഷയം.   പര്‍ണ്ണാദന്റെ വാക്കുകളില്‍ നിന്നും ബാഹുകനാമധാരിയായി സാകേതത്തില്‍ കഴിയുന്ന ആ സൂതന്‍ നളന്‍ തന്നെ എന്ന് ദമയന്തി ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹത്തെ കൊട്ടാരത്തില്‍ വരുത്തുവാന്‍ അമ്മയുടെ അനുവാദത്തോടെ ദമയന്തി ആളയച്ചിട്ടാണ് സുദേവ ബ്രാഹ്മണന്‍ എത്തുന്നത്. സുദേവനോട് ദമയന്തി തന്റെ താല്‍പ്പര്യവും അത് സാധിക്കുവാന്‍ കണ്ട മാര്‍ഗ്ഗവും രഹസ്യമായി പറയുന്നു.
"സമയ ഭേദം നോക്കിക്കണ്ടു
സഭയില്‍ ഒന്ന് ചൊല്ലിക്കൊണ്ടു
സാധുശീല! വരിക നീ  വൈകാതെ കണ്ടു
നമുക്കതു കൊണ്ടുപകാരം - നൈഷധ ദര്‍ശനം സാരം

സഭയില്‍ "ഒന്നു" ചൊല്ലിയാല്‍ നൈഷധ ദര്‍ശനം തനിക്കു ലഭിക്കും. ആ ഒന്ന് ഏതാണ് ?. അതാണ്‌ "വേളി നാളെ"  എന്ന വാര്‍ത്ത. ദമയന്തി രഹസ്യമായി പറഞ്ഞത് സുദേവന്‍ തന്റെ പദത്തില്‍ തിരിച്ചു പറഞ്ഞു എന്നുമാത്രം.
പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ ആട്ടപ്രകാരത്തില്‍ " സഭയില്‍ ഒന്നു ചൊല്ലിക്കൊണ്ടു" എന്ന ഭാഗത്ത് വളരെ രഹസ്യമായ ഒരു കാര്യമാണേ! എന്നു ദമയന്തി നടിക്കണം എന്നു എഴുതിയത് അതുകൊണ്ടാണ്.
താതന്‍ അറിയാതെയാണ് ദമയന്തി ഇക്കാര്യം ചെയ്യുന്നതെന്ന് ഓര്‍ക്കുക.
അല്ലെങ്കില്‍ത്തന്നെ കുലീനയായ ഒരു രാജപുത്രിയും രാജ്ഞിയുമായിരുന്ന ദമയന്തിയുടെ പുനര്‍വിവാഹമാണ്  എന്ന ഗൌരവമായ വാര്‍ത്ത സേവകനായ സുദേവ ബ്രാഹ്മണന്‍ casual ആയി പറഞ്ഞുകളയും എന്നി ചിന്തിക്കുന്നതില്‍ എന്താണ് ഔചിത്യം?

C.Ambujakshan Nair's picture

Dr. Mohandas, Sri. Sudeep pisharody  അവര്‍കളുടെ ചോദ്യത്തിന് താങ്കള്‍ നല്‍കിയ ഉത്തരം വായിച്ചു.  നളചരിതം നാലാം ഭാഗത്തില്‍ ദമയന്തിയുടെ
"നാഥാ നിന്നെ കാണാഞ്ഞു ഭീതാ ഞാന്‍ കണ്ട  വഴി
യേതാകിലെന്തു ദോഷം ?- മാതാവെനിക്കു സാക്ഷി
ഭൂതാ ഞാനത്രേ സാപരാധ -
യെന്നാകില്‍ ഞാനഖേദാ - ധൃതമോദാ
ചൂത സായകമജാതനാശതനു-
മാദരേണ കാണ്മാന്‍
കൌതുകേന ചെയ്തു പോയ പിഴ-
യൊഴിഞ്ഞിവിടെ കൈതവമോര്‍ത്താല്‍"
എന്ന പദം മൂലം ദമയന്തിയുടെ അറിവോടെയാണ് "പുനര്‍ വിവാഹം" എന്ന ആശയം സുദേവന്‍ ഋതുപര്‍ണ്ണ സവിധത്തില്‍ അറിയിക്കുന്നത് സ്പഷ്ടം.  പുനര്‍വിവാഹം എന്ന ദമയന്തിയുടെ ആശയം സുദേവന്‍ ("വേളി നാളെ എന്നും ചൊല്ലാം") എടുത്തു പറയുമ്പോള്‍ ദമയന്തി വേഷം അരങ്ങില്‍ പരിഭ്രമിക്കുകയോ ഞെട്ടുകയോ ചെയ്യുന്നതില്‍ ഒരു പ്രസക്തിയും ഇല്ല എന്നല്ലേ ധരിക്കേണ്ടത്.

Mohandas's picture

'ചൂത സായകമജാതനാശതനു ആദരേണ കാണ്മാന്‍ കൌതുകേന ദമയന്തി ചെയ്തു പോയ പിഴ ആണ് 'പുനര്‍വിവാഹം' പദ്ധതി എന്ന് വ്യക്തം. അപ്പോള്‍ 'വേളി' എന്ന് കേള്‍ക്കുമ്പോള്‍ ദമയന്തി ഞെട്ടുന്നത്  തെറ്റാണ്. ഇനി 'നാളെ' എന്ന് ബുദ്ധിമാനായ  സുദേവന്‍ അന്നേരം കൂട്ടിച്ചേര്‍ത്തതാനെങ്കില്‍ അതിന്റെ പേരില്‍ ഒരു ചെറിയ ഞെട്ടല്‍ ആകാം. പക്ഷെ സേവകനായ  സുദേവന്‍ ഇങ്ങിനെ ഒരു സ്വാതന്ത്ര്യം കാണിക്കും എന്ന് വിചാരിക്കുന്നത്  ശെരിയാകില്ല. എന്നുതന്നെയല്ല  ആ 'നാളെ 'എന്ന സമയപരിധിക്ക്  കഥാഗതിയില്‍ വളരെ പ്രസക്തിയുണ്ടെന്ന്  നാലാം ദിവസത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതും ആണ്. അങ്ങിനെ കഥാപരമായി വളരെ പ്രാധാന്യം ഉള്ള  ഒരു വിഷയം ഒരു തമാശ രൂപത്തില്‍ സുദേവനെ കൊണ്ട്  ഉണ്ണായി വരിയര്‍ പറയിപ്പിക്കും എന്ന് ചിന്തിക്കുന്നതും ശെരിയല്ല. ആകെക്കൂടി നോക്കുമ്പോള്‍ 'വേളി'യും 'നാളെ'യും ദമയന്തിയുടെ പദ്ധതികള്‍ തന്നെ. അങ്ങിനെയാകുമ്പോള്‍ ദമയന്തിമാര്‍ അരങ്ങില്‍ ഞെട്ടാതിരിക്കുന്നതാണ് ഭംഗി. 

Mohandas's picture

നല്ല വാക്കുകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി.ലേഖനങ്ങള്‍ തുടര്‍ന്നും വായിച്ചു അഭിപ്രായം അറിയിക്കണം. 

ഈ ലേഖനത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒന്നു-രണ്ടു കാര്യങ്ങള്‍ :

(1) താമരയുമായി നള-ദമയന്തി പ്രണയത്തെ ഉപമിക്കുന്നതിനെക്കുറിച്ചുള്ള ആലോചന, നായികാനായകന്മാരുടെ സ്വഭാവഗുണങ്ങളെക്കുറിച്ചുള്ള അന്വേഷണമായി പരിണമിക്കുന്നു. അറിഞ്ഞോ, അറിയാതെയോ ഒരു കഥകളിച്ഛായ ഇതില്‍ വരുന്നുണ്ട് എന്ന് തോന്നി. കഥകളിയില്‍ ഇത് ഒരു ആട്ടമാണെങ്കില്‍ ഇങ്ങിനെയായിരിക്കാം അത് - “ഉല്‍കൃഷ്ടമായ പ്രണയം താമരയെപ്പോലെയാണ്. (എന്നിട്ട് താമരയുടെ സ്വഭാവം ആടുന്നു.) അത്തരത്തിലുള്ള ഉല്‍കൃഷ്ടപ്രണയം ഉണ്ടായിരുന്ന നള-ദമയന്തിമാരുടെ സ്വഭാവം എപ്രകാരത്തിലുള്ളതായിരുന്നു ?? അത് അന്വേഷിച്ചറിയുക തന്നെ ! “

പരോക്ഷമായ ഈ കഥകളിച്ഛായ ഹൃദ്യമായിത്തോന്നി.

(2) ചേദി രാജ്ഞിയുടെ പദത്തില്‍ നിന്ന് ദമയന്തിയുടെ സൌന്ദര്യത്തെക്കുറിച്ചുള്ള വായന ഒരു നല്ല നിരീക്ഷണമായിത്തോന്നി.

C.Ambujakshan Nair's picture

Dr. Mohandas, അപ്പോള്‍ ഇനി ഒരു നളചരിതം മൂന്നാം ഭാഗം കാണുമ്പോള്‍ ഞെട്ടുന്ന ദമയന്തിയോട് "ഞെട്ടലിന്റെ" ഉദ്ദേശം എന്തെന്ന് ധൈര്യമായി ചോദിക്കാം അല്ലെ?

Mohandas's picture

Nairji,
അതെ. കഥാ സാഹിത്യം അറിഞ്ഞു ചിന്തിച്ചു അരങ്ങില്‍ പ്രവര്‍ത്തിക്കുന്ന ദമയന്തി ഞെട്ടരുതെന്നു തന്നെയാണ് എന്റെ സുചിന്തിതമായ അഭിപ്രായം. വ്യക്തിത്വമില്ലാതെ  വിഡ്ഢിയെപ്പോലെ പെരുമാരുന്നവളല്ല ഉണ്ണയിയുടെ ദമയന്തി! ഇതൊക്കെ അറിഞ്ഞിട്ടും കലാകാരന്മാരുടെ 'ഞെട്ടല്‍ ' തുടരുകയാണെങ്കില്‍ അവരെ ശ്രീവല്ലഭന്‍ കാത്തുരക്ഷിക്കട്ടെ!
 

ദമയന്തിയുടെ ഞെട്ടലിനെക്കുറിച്ചുള്ള ചർച്ച പുതിയ അറിവുകൾ തന്നു, സുദീപ്, മോഹൻദാസ് സർ, അംബുച്ചേട്ടാ. ഇനിയും ഇത്തരം ചർച്ചകൾ ഇവിടെ ഉണ്ടാവട്ടെ!

വളരെ അധികം ഉള്‍ക്കാഴ്ച തരുന്നൂ ഈ ലേഖനം . ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു ..

sreechithran's picture

മികച്ച തുടക്കമായി, ഈ ദമയന്തീവിചാരം - മോഹൻദാസ് സർ.
പുനർവ്വിവാഹവാർത്ത നൈഷധനെ കണ്ടെത്താനുള്ള ഒരു 'ഉചിതമുപായം'ആണെന്ന് വായുദേവന്റെ ത്രൈലോക്യപ്രാണവാക്യം തന്നെ പരയുന്നുണ്ടല്ലോ. മൂന്നാം ദിവസത്തിലെ ആ ഞെട്ടൽ ആവശ്യമില്ലാത്തതു തന്നെ.
പലപ്പോഴും ആലോചിക്കാറുണ്ട്, എത്രമേൽ വ്യത്യസ്തവും ഭീതിദവുമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളെയാണ് ഉണ്ണായി സൃഷ്ടിച്ചിരിയ്ക്കുന്നത് എന്ന്. നൈഷധം മുതൽ നളചരിതം തുള്ളലിലും ചമ്പുവിലും വരെ കാണുന്ന ദമയന്തിമാരിൽ നിന്ന് എത്രയോ അകലെയാണ് ഉണ്ണായിയുടെ ദമയന്തി - അനുഭവങ്ങളിലും സവിശേഷതകളിലും.
എഴുത്ത് തുടരുക. കാത്തിരിയ്ക്കുന്നു.

Mohandas's picture

 

അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി -- നിഖില്‍, നെടുമ്പിള്ളി, ചിത്രന്‍ . നിങ്ങള്‍ക്കെല്ലാം ലേഖനം ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം. ഇനി വരും ഭാഗങ്ങളില്‍ നളച്ചരിതത്തെക്കുറിച്ചു സാധാരണ കേള്‍ക്കാറുള്ളതില്‍  നിന്നും വ്യത്യസ്തമായ കുറെ ചിന്തകള്‍  പങ്കുവയ്ക്കാം എന്നാഗ്രഹിക്കുന്നു.  

C.Ambujakshan Nair's picture

"സമയ ഭേദം നോക്കിക്കണ്ടു
സഭയില്‍ ഒന്ന് ചൊല്ലിക്കൊണ്ടു
സാധുശീല! വരിക നീ.........."
എന്ന പദത്തിലൂടെ പുനര്‍വിവാഹ  വാര്‍ത്ത തന്നെയാണ്  ദമയന്തി സുദേവനെ അറിയിക്കുന്നത് എങ്കില്‍ ദമയന്തിയുടെ ധൈര്യം മനസിലോര്‍ത്തു ഞെട്ടേണ്ടത് സുദേവബ്രാഹ്മണന്‍ അല്ലേ എന്ന് എനിക്കൊരു സംശയം.

ഞാന്‍ മുന്പ് ഗ്രൂപ്പില്‍ ഇട്ട ഇതേ ചോദ്യത്തിനു ദമയന്തി ഞെട്ടണ്ടാ.. സുദേവന്‍ ഞെട്ടിയാല്‍ മതി എന്ന് ആരോ ക്ലാരിഫൈ ചെയ്ത് കമന്‍റ് ഇട്ടിരുന്നു. ദമയന്തിയുടെ ഞെട്ടല്‍ ഈ അടുത്ത കാലത്ത് തുടങ്ങിയതാന്നും.. അതുപോലെ കേശിനിയുടെ ഒളിഞ്ഞ് നോട്ടം-സ്റ്റേജിന്‍റെ പിന്നില്‍ വന്ന് നില്‍ക്കുന്നത്- അതും ഇത്ര ക്ലിയര്‍ ആയിട്ട് ഇപ്പോ തുടങ്ങിയതാ എന്നും ക്ലാരിഫൈ ചെയ്തിരുന്നു.. മൂന്നാം ദിവസത്തില്‍ രണ്ടാം കല്യാണത്തിനെ പറ്റി സൂചന ദമയന്തി തന്നെ ആണ്‌ സുദേവനോട് സൂചന നല്‍കുന്നത് എന്ന് തോന്നുന്നു.  നളചരിതം മുഴുവന്‍ ഒന്നുകൂടെ വായിക്കട്ടെ.. :)

Mohandas's picture

ദമയന്തി അല്ല  സുദേവന്‍ ആയിരുന്നില്ലേ ഞെട്ടേണ്ടിയിരുന്നത്  എന്ന ചോദ്യം പ്രസക്തമാണ്. ഞെട്ടല്‍ എന്ന സത്യം അവശേഷിക്കത്തന്നെ കഥാസാഹിത്യവുമായി ബന്ധമില്ലാത്ത ഈ മാതിരി ആട്ടങ്ങള്‍  എങ്ങിനെ കഥകളിയിലേക്ക്  വരുന്നു എന്നും ആരായേണ്ടിയിരിക്കുന്നു. ഈ വിഷയത്തിലുള്ള പലരുടെയും താത്പര്യം കാരണം 'ഹെമാമോദസമ' യുടെ മൂന്നാം ഭാഗം ഈ വിഷയത്തിലെക്കായി മാറ്റിവെക്കാം എന്ന് വിചാരിക്കുന്നു.