കല്യാണാലയ! വാചം മേ വല്ലഭാ കേൾക്ക

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കാലേസ്മിൻ സദനേ മുനേർമ്മുരഭിദസ്സാന്ദീപനേസ്സാദരം
സമ്പ്രാപ്തം ഖലു പൂർവമേകഗുരുതാം വിപ്രം കുചേലാഭിധം
നിസ്സ്വഞ്ചാപി ധനേഷു നിഃസ്പൃഹമുപേത്യാപത്യുയുക്താ സതീ
ദാരിദ്ര്യാധിക (ഗ?) മാദ്വിഷാദവിവശാ ഭർത്താരമാഹൈകദാ
 
കല്യാണാലയ! വാചം മേ വല്ലഭാ കേൾക്ക
മല്ലാരിപ്രിയാ സാദരം
കല്യ! കർമ്മനിർമ്മുക്ത നല്ല നൂനം തേന
ചൊല്ലുന്നു ശുചം വിപ്രതല്ലജാ ഗുണാംബുധേ!

ഇല്ല മറ്റൊരുവർക്കേവം ദാരിദ്യദുഃഖം ഇല്ലവുമതിജീർണ്ണമായ്
ദുർല്ലഭം യദി സർവ്വം - ശാല്യന്നമതും കാണ്മാ-
നില്ലാ വസ്ത്രവും പാർത്താലല്ലലതുകൊണ്ടേറ്റം
 
ഓരോരോപുരങ്ങൾ തോറും ചെന്നു യാചിച്ചാൽ
കാരുണ്യമുദിപ്പോരില്ലേ
സൂര്യാസ്തമയേ  നോ ചേ-ദാര്യാ! കളമാലവം
പാരാതെ തരുമതു കാരണമെത്ര കഷ്ടം!
 
ചിക്കനെ കലാപങ്ങളെ-വല്ലതും കൊണ്ടു
വിക്രയം ചെയ്തുഭക്ഷിപ്പാൻ
പൊൻകുണ്ഡലവും താലീ-വർഗ്ഗം കങ്കണങ്ങളും
മൽകരത്തിങ്കലില്ലെന്നുൾക്കാമ്പിൽ ബോധമല്ലോ
 
ബാലഭാസ്കരൻ പൂർവാദ്രി മൗലിയിലായാൽ
ബാലന്മാർ വിശന്നുവന്നു
കാലിണയവലംബിച്ചാലാപിച്ചീടുന്നേരം
മാലുള്ളതുരചെയ്‌വാനാ ളല്ലേ ഫണീന്ദ്രനും
 
ഭർത്താവേ! തവ വയസ്യൻ കേശവനെന്നു
കീർത്തിയുണ്ടതു നിർണ്ണയം
ദൈത്യാരി മുകുന്ദനെ പ്രീത്യാ ചെന്നു കണ്ടേവം
വൃത്താന്തമുണർത്തിച്ചാലാർത്തിശാന്തിയുണ്ടാകും
 
നിർവാണപ്രദൻ ഗോവിന്ദൻ ശർവാദിവന്ദ്യൻ
ഉർവീഭാർഗ്ഗവീനായകൻ
ചാർവംഗീഗണേശനോദുർവാരദരിദ്രത്വം
നിർവാദമൊഴിച്ചീടും ഉർവരാസുരമൗലേ!
 
പണ്ടു നീ ഗുരുമന്ദിരാൽ വേർപിരിഞ്ഞതിൽ
ഉണ്ടോ കൊണ്ടൽനേർവർണ്ണനെ-
ക്കണ്ടു കല്പകവൃക്ഷം കാലിണ തൊഴുവോർക്കി-
ന്നിണ്ടലിതുണർത്തിച്ചാലുണ്ടാകും കൃപാമൃതം
 
 
അർത്ഥം: 

ശ്ലോകസാരം. കാലേസ്മിൻ സദനേ..

അക്കാലത്ത് സാന്ദീപനി മുനിയുടെ ആശ്രമത്തിൽ ശ്രീകൃഷ്ണനോടു ഒപ്പം പഠിച്ച കുചേലൻ എന്നു പേരായ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. മക്കളോടുകൂടിയവളും പതിവ്രതയുമായ ആ ബ്രാഹ്മണന്റെ ഭാര്യ അത്യധികമായ ദാരിദ്ര്യ ദുഃഖത്തത്താൽ വിവശയായി നിസ്വനും ധനത്തിൽ താല്പര്യമില്ലാത്തവനുമായ തന്റെ ഭർത്താവിനെ സമീപിച്ച് ഒരിക്കൽ ഇങ്ങനെ പറഞ്ഞു.

 

പദം:-നന്മയുടെ ഇരിപ്പിടവും മല്ലന്റെ ശത്രുവുമായ ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ടവനായ എന്റെ ഭർത്താവ് ആദരത്തോടേ കേൾക്കുക. അല്ലയോ ശ്രേഷ്ഠനായവനെ, സ്വകർമ്മങ്ങളിൽ പെട്ട് വലയുന്നതിനാൽ ബ്രാഹ്മണശ്രെഷ്ഠനും ഗുണവാനുമായ അങ്ങയോടേ എന്റെ സങ്കടത്തെ ഞാൻ പറയുന്നു. നമുക്കുള്ളതുപോലെ ഇത്രയധികം ദാരിദ്ര്യദുഃഖം മറ്റാർക്കും ഉണ്ടാകില്ല. വീട് ആകെ ദ്രവിച്ചു വെഴാറായിരിക്കുന്നു. സകലതിനും ദാരിദ്ര്യം. ചോറും ധരിക്കാനുള്ള വസ്ത്രങ്ങളും ഒന്നും ഇല്ല. ഇതൊക്കെ ഓർത്താലുള്ള സങ്കടം ഏറെയാണ്. സഹിക്കാൻ പറ്റുന്നില്ല. വീടുവീടാന്തരം കയറിയറങ്ങി നാടുമുഴുവനും യാചിച്ചു നടന്നാൽ തന്നെ ദയ തോന്നുന്നവരെ ആരെയും കാണാൻ ഇല്ല. അല്ലയോ ആര്യപുത്രാ, അതുമല്ലെങ്കിൽ സന്ധ്യയാകുമ്പൊൾ ആരെങ്കിലുമൊക്കെ സ്വല്പം നെല്ല് മടിക്കാതെ തന്നാൽ അതും കഷ്ടം തന്നെ. (സന്ധ്യയ്ക്ക് ഒട്ടും നല്ലതല്ലാത്ത നെല്ല് കിട്ടിയാൽ അത് കുത്തി അരിയാക്കി കുട്ടികൾക്ക് ചോറുണ്ടക്കി കൊടുക്കാനുള്ള ബുദ്ധിമുട്ട് ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.) സ്വർണ്ണത്താലി, കമ്മലുകൾ ഒന്നും എന്റെ കയ്യിൽ ഇല്ലാത്തതിനാൽ അവകൊടുത്ത് ഭക്ഷണം വാങ്ങാൻ പറ്റില്ല എന്നും അങ്ങേയ്ക്ക് അറിയാമല്ലൊ.

സൂര്യൻ പ്രഭതത്തിൽ കിഴക്കുദിച്ചാൽ മുതൽ കുട്ടികൾ വിശന്നു വലഞ്ഞ് വന്ന് കാലിൽ കെട്ടിപ്പിടിച്ചു കിടന്നു കരയുന്ന നേരത്ത് ഉണ്ടാകുന്ന എന്റെ ദുഃഖത്തെപറ്റി പറയാൻ ആയിരം നാവുള്ളാ അനന്തൻ പാമ്പിനുപോലും പറ്റില്ല. 
അല്ലയോ ഭർത്താവേ! ഭഗവാൻ ശ്രീകൃഷ്ണൻ അങ്ങയുടെ സഹപാഠിയും സമപ്രായക്കാരനുമെന്നൊക്കെ പ്രസിദ്ധമാണല്ലൊ. അസുരന്മാരുടെ ശത്രുവായ ആ മുകുന്ദനെ സന്തോഷത്തോടെ ചെന്നു കണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞാൽ ഈ ദുഃഖത്തിനു പരിഹാരം കാണും തീർച്ച.